അറിയാതെ പോകുന്ന ജീവിതങ്ങൾ
- Details
- Category: Krishnanattam, Thulal, Patakam
- Published on Monday, 08 April 2013 05:54
- Hits: 4282
അറിയാതെ പോകുന്ന ജീവിതങ്ങൾ
അറിയാതെ പോകുന്ന, രേഖപ്പെടുത്താതെ പോകുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും. ഒരായുസ്സ് മുഴുവന്‍, കലയെ സ്നേഹിച്ചവര്‍.... കുടുമ്പം പുലര്‍ത്താന്‍ വഴിയില്ലാതാവുമ്പോള്‍ പോലും കലയോടുള്ള സ്നേഹം നിമിത്തം അതില്‍ത്തന്നെ ഉറച്ചു നിന്ന് ജീവിതാന്ത്യം വരെ തന്റെ ഇഷ്ട്ട കലയെ ഉപാസിക്കുന്നവര്‍.... ഒരു ഓര്‍മ്മ ചിത്രംപോലും അവശേഷിപ്പിക്കാതെ, അങ്ങിനെ വിടപറഞ്ഞുപോയവര്‍ എത്രയെത്ര. തിരഞ്ഞുപോയാല്‍, അവരുടെയൊക്കെ സംഭവബഹുലമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ പോലും കാണാനില്ല.
ഇന്നലെ മുതല്‍ കോട്ടക്കല്‍ ഉത്സവ സ്ഥലത്തായിരുന്നു. വൈകീട്ടുള്ള ശീവേലി, രാത്രി മുഴുക്കെ ഉറക്കമിളിച്ചുള്ള കഥകളി കാണലും പടമെടുക്കലും ഒക്കെയായി കഴിഞ്ഞു പോയി. ഇന്ന് ഉച്ചക്കുള്ള ഓട്ടന്‍ തുള്ളല്‍ പരിപാടിയുടെ ആളുകളെ കണ്ട്, കുറച്ചു പടം എടുക്കാനായി ചെന്നതാണ്. ഒരിടത്തൊരു വയോധികന് ഇരുന്നു ചിരിക്കുന്നു. അടുത്ത് ചെന്നു. സംസാരത്തില്‍ വടക്കന്‍ കേരളം ചുവ. സ്വദേശം എവിടെയെന്നു ചോദിച്ചു വന്നപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശി. പിന്നെയും തിരഞ്ഞു ചെന്നപ്പോള്‍ നീലേശ്വരം അടുത്താണ് എന്നായി. ഞാന്‍ തളിപ്പറമ്പുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ , നാട്ടുകാരനായ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ആ നിഷ്ക്കളങ്ക മുഖത്ത്. ഏറെ നേരം സംസാരിച്ചിരുന്നു.
ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
- Details
- Category: Theyyam
- Published on Saturday, 06 April 2013 00:57
- Hits: 7662
തെയ്യം: ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
-പുടയൂർ ജയനാരായണൻ
ഏറിയൊരു ഗുണം വരണം : ഭാഗം-രണ്ട്
ഭാഗം-ഒന്ന് : ഏറിയൊരു ഗുണം വരണം
(നാഗകന്നി തെയ്യം)
ആരാധനാ രീതികളിലെ വൈവിദ്ധ്യം കൊണ്ട് സമഗ്രവും വലിയൊരളവു വരെ സങ്കീർണ്ണവും ആണ് തെയ്യം. സമഗ്രമായി വിശകലനം ചെയ്യുമ്പോൾ പല ആരാധനാ സമ്പ്രദായങ്ങളും കൂടിക്കുഴഞ്ഞ നിലയിലാണ് തെയ്യത്തിൽ കാണുക. പക്ഷെ പരസ്പര പൂരകങ്ങളായ ആരാധനാ സമ്പ്രദായങ്ങളായതിനാൽ തന്നെ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി മറ്റൊന്നു പരിശോധിച്ചാൽ അപൂര്‍ണ്ണതയാകും ഈ അനുഷ്ഠാനം അവശേഷപ്പിക്കുക. ഒപ്പം തന്നെ സമ്പൂർണ്ണമായും പുരാതത്വ സങ്കൽപ്പത്തിൽ അതിഷ്ഠിതമായ കലാരൂപം എന്ന നിലയ്ക്ക് പരിശോധിച്ചാലും തെയ്യത്തിലെ വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളെ കണക്കിലെടുക്കാതെ ഈ പഠനം മുന്നോട്ട് പോകില്ല എന്ന് കാണാം. വൃക്ഷാരാധന, മൃഗാരാധന, ഊർവരതാ പൂജ, അമ്മദൈവാരാരാധന, വീരാരാധന അഥവാ പ്രേതാരാധന എന്നിവയാണ് തെയ്യത്തിൽ പ്രധാനമായി കാണുന്ന ആരാധനാ സമ്പ്രദായങ്ങൾ. സാംസ്കാരിക വളർച്ചയുടെയും പരിണാമങ്ങളുടേയും വിവിധ ഘട്ടങ്ങളിൽ ഇവയോരോന്നും തെയ്യത്തിൽ ഉൾപ്പെട്ടതാകുവാനാണ് എന്നാണു സാമാന്യേന ചിന്തിക്കുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത്. ആഗമികമായ പഠനം എളുപ്പമല്ലാത്തതിനാലും, അവയുടെ ചരിത്രത്തെക്കുറിച്ചോ ഒപ്പം തെയ്യത്തിന്റെ പ്രാഗ് രൂപത്തെക്കുറിച്ചോ ഉള്ള അപഗ്രഥനം തീർത്തും അസാധ്യവും ആണ്. മാത്രവുമല്ല വിവിധ ആരാധനാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
മുകുൾ ശിവ്പുത്ര-ഒരു ചർച്ച
- Details
- Category: Kerala Sangeetham
- Published on Thursday, 04 April 2013 04:42
- Hits: 4990
മുകുൾ ശിവ്പുത്ര-ഒരു ചർച്ച
Sreevalsan Thiyyadi -വാദ്യലോകത്ത് ചെറുപ്പത്തിലേ വിട പറഞ്ഞ അസാധാരണ പ്രതിഭയായിരുന്നല്ലോ അങ്ങാടിപ്പുറം കൃഷ്ണദാസ്അദ്ദേഹത്തിന്റെ തായമ്പക നേരിട്ടോ അല്ലാതെയോ, കുറഞ്ഞ പക്ഷം, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുകയോ കഥകളോ പേരെങ്കിലുമോ കേൾക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ഗ്രൂപ്പില്‍ നിറയെ ഉണ്ടാവുമല്ലോ.
ഇതാ ഹിന്ദുസ്ഥാനി സംഗീതത്തിലെ അങ്ങാടിപ്പുറം കൃഷ്ണദാസ്. ജീവിച്ചിരിപ്പുണ്ട്, മുകുൾ ശിവ്പുത്ര. അമ്പതുകളുടെ മദ്ധ്യം പ്രായം. എപ്പോള്‍ പാടും, എങ്ങനെ പാടും എന്നൊന്നും പ്രവചിക്കാൻ പറ്റില്ല. ഇതെഴുതുമ്പോള്‍ എവിടെയാണ് അദ്ദേഹം എന്നും തിട്ടം പറയാനാവില്ല.
കൂട്ടരേ, ഇതുപോലൊരു സംഗീതം! സാക്ഷാൽ കുമാർ ഗന്ധർവയുടെ പുത്രനായ മുകുളിന് കഴിയാത്തത് ഒന്ന് മാത്രം: ആലപിക്കുന്ന രാഗത്തിന്റെ നടുവിലൂടെയല്ലാതെ യാത്ര ചെയ്യുക. (ക്രിക്കറ്റിന്റെ ഭാഷയില്‍: He can only middle his bat.)
കൃഷ്ണതുളസി കതിരുകള്‍ ചൂടിയ ഈ അശ്രുകുടീരം അംഗങ്ങൾക്ക് സമർപ്പിക്കുന്നു. (ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ തോടി രാഗത്തില്‍ [കർണാടക സംഗീതത്തിലെ ശുഭപന്തുവരാളി] ഉള്ള ഈ ഖയാലിന്റെ ബാക്കി രണ്ടു ശകലങ്ങള്‍ ചുവടെ കൊടുക്കുന്നു.)
നീലമണി ഒരു ബ്രാഹ്മണരാഗം?
- Details
- Category: Kerala Sangeetham
- Published on Tuesday, 02 April 2013 04:35
- Hits: 7878
നീലമണി ഒരു ബ്രാഹ്മണരാഗം?
Sreevalsan Thiyyadi - കൂട്ടരേ, തനി തമിഴ്നാടന്‍ (അബ്രാഹ്മണ) സംസ്കാരമുള്ള (എന്ന് തോന്നിക്കുന്ന) സംഗീതം കര്‍ണാടക സംഗീതത്തില്‍ ഇതാ. രാഗം (അത്രതന്നെ ആരും കേള്‍ക്കാന്‍ ഇടയില്ലാത്ത) 'നീലമണി'. നമുക്ക് പലര്‍ക്കും കൂടുതല്‍ പരിചയമുള്ള ശിവരഞ്ജിനിയുടെ അയലത്തെ മൂപ്പത്തി ആണെന്ന് തോന്നുന്നു. ഇവിടെ, "എന്ന കവി പാടിനാലും" ആലപിച്ചിട്ടുള്ളത് പ്രശസ്ത ഗായിക അരുണാ സായിറാം.
Sreevalsan Thiyyadi - ഇനി, ഈ രാഗം (തന്നെയല്ലേ?) ആസ്പദമാക്കി ഒരു പ്രസിദ്ധ തമിഴ് സിനിമാ പാട്ട്. 1984ല്‍ പുറത്തു വന്ന "വൈദേഹി കാത്തിരുന്താള്‍" എന്ന പടത്തില്‍ ഇളയരാജ സംവിധാനം ചെയ്ത ഗാനം.
Sreevalsan Thiyyadi - ഒരു തോന്നല്‍ പങ്കിട്ടു എന്ന് മാത്രം. മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നു. വിമര്‍ശനങ്ങളും. അരുണാ സായിറാമിനൊപ്പം: വയലിന് -- എമ്പാര് എസ് കണ്ണന്, മൃദംഗം -- ജെ വൈദ്യനാഥന്, ഘടം -- എസ് കാര്‍ത്തിക്ക്. വൈദേഹി കാത്തിരുന്താള്‍: സംവിധാനം -- ആര് സുന്ദര്രാജന്, നടീനടന്മാര് -- രാധാരവി, രേവതി, വിജയ്കാന്ത്.
Narayanan Mothalakottam - നീലമണി എന്നറിഞ്ഞു ആദ്യമായി കേള്‍ക്കുന്നു. ഇത് പഴയ രാഗങ്ങളില്‍ പെട്ടത് തന്നെ ആണോ, അതോ "പുതിയതോ"? മറ്റു കൃതികള്‍ ഈ രാഗത്തില്‍ ഉണ്ടോ?? ത്രിമൂര്‍ത്തികള്ടെയോ സ്വാതിയുടെയോ ഏതെങ്കിലും കൃതികള്‍?? Ajith Namboothiri, Harikumaran Sadanam, Arun ..
Ajith Namboothiri - നീലമണി എന്നാ രാഗം അപൂര്‍വ്വം തന്നെയാണെന്ന് ആണ് എന്റെ അറിവ്. Sreevalsan Thiyyadi "ബ്രാഹ്മണ സംഗീതം", "അബ്രാഹ്മണ സംഗീതം" എന്നിങ്ങനെ രണ്ടു തരമുണ്ടോ? ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.ബിസ്മില്ലാ ഖാന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നതും ദക്ഷിണഭാരതീയ രീതിയില്‍ നാഗസ്വരത്തില്‍ ഷേഖ് ചിന്ന മൌലാന അവതരിപ്പിച്ചിരുന്നതും താന്സെന് പാടിയിരുന്നതും മറ്റും ഇവയില്‍ ഏത് വിഭാഗത്തില്‍ പെടുത്താം?
മന്ത്രാങ്കം
- Details
- Category: Koodiyattam
- Published on Saturday, 30 March 2013 04:38
- Hits: 11910
മന്ത്രാങ്കം
ഭാസന്റെ "പ്രതിജ്ഞായൌഗന്ധരായണം" നാടകത്തിലെ മൂന്നാം അങ്കം ആണ് "മന്ത്രാങ്കം" എന്ന് അറിയപ്പെടുന്നത്. ഉജ്ജയിനിയിലെ രാജാവിനാല്‍ ബന്ധനസ്തന്‍ ആയ തങ്ങളുടെ വത്സരാജ്യത്തെ രാജാവ് ഉദയനനെ മോചിപ്പിക്കുന്നതിനായി, വേഷപ്രച്ഛന്നര്‍ ആയ മന്ത്രിമാര്‍- യൌഗന്ധരായണന്‍, വസന്തകന്‍, രുമണ്വാന്; നടത്തുന്ന കാര്യാലോചന ആണ് പ്രസ്തുത അങ്കത്തിലെ വിഷയം. കൂടിയാട്ടത്തില്‍ ഇത് പൂര്‍ണം ആയി അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടി വരും. "കൂടിയാട്ടത്തിലെ പൌരാണികവും പ്രധാനവും" എന്നാണു മാണി മാധവ ചാക്യാര്‍ ഇതിനെ വര്‍ണിച്ചു കാണുന്നത്. ഒരിനം കൃത്രിമ മലയാള പ്രാകൃതം ഇതില്‍ ഉപയോഗിച്ചു കാണുന്നു- "...ഇങ്ങനെയില്ലേ ശില ശിനം പോരുന്നു..." (...ഇങ്ങനെയില്ല്യെ ചില ജനം പോരുന്നു...). വെണ്ണീറാട്ടം, കുണ്ടനാട്ടം, മയിലാട്ടം, ദണ്ഡനമസ്കാരം, ചെറിയ കൂടിയാട്ടം, വലിയ കൂടിയാട്ടം തുടങ്ങി നിരവധി വിശേഷങ്ങള്‍ ആയ ഭാഗങ്ങളും ഇതില്‍ ഉണ്ട്. നിഗൂഢത നിറഞ്ഞ സംഭാഷണങ്ങള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും മറ്റും ആണ് പറയുന്നത്. രണ്ടു കഥാപാത്രങ്ങളെ ഇതില്‍ ഉള്ളൂ: പ്രധാന കഥാപാത്രം, കയ്യില്‍ ദണ്ഡും തോളില്‍ ഭോക്കെണ്ഡവും ആയി വരുന്ന വിദൂഷകനായ വസന്തകന്‍ ആണ്. മുപ്പത്തിയെട്ടാം ദിവസമേ ഭ്രാന്തവേഷത്തില്‍ യൌഗന്ധരായണനന്‍ പ്രവേശിക്കുന്നുള്ളൂ. വിവിധ പ്രബന്ധങ്ങളും പേക്കഥകളും നിറഞ്ഞ മന്ത്രാങ്കം നന്നായി നിര്‍വഹിക്കാറായ ചാക്യാന്മാര്ക്ക് ഏതു പ്രബന്ധവും വഴങ്ങും എന്നാണ് കരുതിയിരുന്നത്.
തളിപ്പറമ്പ് (മാണി), പെരുവനം (മേക്കാട്, കുട്ടഞ്ചേരി,മാണി), അവിട്ടത്തൂര്‍ (കുട്ടഞ്ചേരി,മാണി), അന്നമന്നട (കിടങ്ങൂര്‍) തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ അടിയന്തിരം ആണ്/ആയിരുന്നു ഈ കൂത്ത്. യശ:ശരീരനായ വിദൂഷകരത്നം മാണി മാധവ ചാക്യാര്‍ മന്ത്രാങ്കം കൂത്തിന്റെ അവസാനവാക്ക് ആയി ആണ് അറിയപ്പെട്ടിരുന്നത്. തന്റെ സുദീര്‍ഘം ആയ കലാജീവിതത്തില്‍ ഇരുനൂറോളം മന്ത്രാങ്കം അവതരിപ്പിക്കുക എന്ന, കൂടിയാട്ട ചരിത്രത്തില്‍ ഒരിക്കലും ആവര്ത്തിച്ചിട്ടില്ലാത്ത, ഒരു ഉപലബ്ധിയും ഇദ്ദേഹത്തിന്റെതായുണ്ട്. ഒരു കൂടിയാട്ട കലാകാരന്റെ മഹത്തായ അംഗീകാരം ആയി കണക്കാക്കപ്പെട്ടിരുന്ന തളിപ്പറമ്പ് പെരുംത്രിക്കൊവിലില്‍ നിന്നും ഉള്ള വീരശൃംഘല മാണി മാധവ ചാക്യാര്‍ക്ക് തന്റെ 24 വയസ്സില്‍ (1923 /24) ലഭിച്ചതു മന്ത്രാങ്കം കൂത്തിന്റെ അവതരണത്തിനുളള മികവിനും ആയിരുന്നു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ അന്‍പതിലേറെ തവണ അന്നമന്നട ക്ഷേത്രത്തില്‍ മന്ത്രാങ്കം അവതരിപ്പിക്കുക ഉണ്ടായിട്ടുണ്ട്.
എന്നിങ്ങനെ മന്ത്രാങ്കം കൂത്തിനെ കുറിച്ച് നല്ലൊരു വിവരണം നല്കി കൊണ്ട് Sreekanth V Lakkidi ആണ് 2011 November ല്‍ അതി പ്രൌഢമായ ഈ ചര്‍ച്ച തുടങ്ങിവച്ചത്.
Narayanan Mothalakottam - ശിവന്റെ അമ്പലത്തില്‍ മന്ത്രാങ്കം കൂടിയാട്ടത്തിന് പ്രാധാന്യം വന്നതു എന്തുകൊണ്ടാണ്?? മത്തവിലാസം ആണെങ്കില്‍ അതില്‍ ശിവന്റെ കഥ ഉണ്ട് എന്ന് വക്കാം. മന്ത്രാങ്കം സത്യം പറഞ്ഞാല്‍ കെട്ടുകഥ ആണല്ലോ. വിഷ്ണു ക്ഷേത്രങ്ങളില്‍ മന്ത്രാന്കത്തിനു അത്ര പ്രാധാന്യം ഇല്ലല്ലോ. കാരണം?
Pudayoor Jayanarayanan - പെരുംചെല്ലൂരിൽ (തളിപ്പറമ്പിൽ) അവസാനമായി മന്ത്രാങ്കം കൂത്ത് നടന്നിട്ട് ചുരുങ്ങിയത് അൻപത് വർഷങ്ങളെങ്കിലുമായെന്നാണു പറഞ്ഞു കേൾക്കുന്നത്. മാണി മാധവ ചാക്ക്യാരാണു അവസാനമായി ഇവിടെ മന്ത്രാങ്കം കൂത്ത് അവതരിപ്പിച്ചത്. ഇതര ഇടങ്ങളെ അപേക്ഷിച്ച് എന്തൊക്കെയോ സവിശേഷമായ ചടങ്ങുകൾ തളിപ്പറമ്പിൽ ഈ കൂത്തിനു ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ Pek Namboothiri ക്ക് കൂടുതൽ വിവരം നൽകാനാകുമെന്ന് കരുതുന്നു.
കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച
- Details
- Category: Kerala Sangeetham
- Published on Friday, 29 March 2013 06:52
- Hits: 17627
കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച
29 November 2011 നു Parvathi Ramesh ഉയര്‍ത്തിയ കേരളീയ വാദ്യങ്ങളെ കുറിച്ചുള്ള സംശങ്ങളെ മുന്‍ നിര്‍ത്തി വളരെ വിശദമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി.
ചില സംശയങ്ങള്‍ -
1. കേരളീയ വാദ്യങ്ങളില്‍ പൊതുവില്‍ 'ശ്രുതി'യ്ക്ക് എത്രത്തോളം പ്രസക്തി ഉണ്ട്? (ഇതില്‍ തന്നെ ഇടയ്ക്ക സ്വതവേ 'ശ്രുതി ചേരുന്ന' ഒരു വാദ്യം കൂടിയാണല്ലോ) മാത്രവുമല്ല, കൊമ്പ്, കുഴല്‍ എന്നീ സുഷിരവാദ്യങ്ങള്‍ കൂടി ഇവയോടൊപ്പം ചേരുന്നുണ്ടല്ലോ.
2. ഓരോ ചെണ്ടയ്ക്കും (മറ്റു വാദ്യങ്ങളിലും) അതിന്റെ നിര്‍മ്മാണ വേളയിലോ, അല്ലാതെയോ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ശബ്ദത്തില്‍ /നാദത്തില്‍ manual ആയി വ്യത്യാസം വരുത്തല്‍ പതിവുണ്ടോ?
3. കൊമ്പ്, കുഴല്‍ എന്നിവയുടെ പഠന സമ്പ്രദായം എങ്ങനെയാണ്? അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പഠനസമ്പ്രദായം 'ഇവ' എത്രത്തോളം ആവശ്യപ്പെടുന്നുണ്ട്?
Parvathi Ramesh- കേരളത്തില്‍ താളത്തിലാണല്ലോ കൂടുതല്‍ വികാസം നടന്നതും, പദ്ധതിയായി വികസിച്ചിട്ടുള്ളതും, എന്നാല്‍ അത്രയും സമഗ്രമായ ഒരു പഠനമോ, വാദ്യങ്ങളെ കുറിച്ചുള്ള അറിവുകളോ ഒക്കെ വ്യാപകമായിട്ടുണ്ടോ എന്നൊക്കെ വെറുതെ അന്വേഷിയ്ക്കുമ്പോഴായിരുന്നു, അന്ന് ചില ബ്ലോഗ് പോസ്റ്റുകളൊക്കെ (ശ്രീ. മനോജ് കുറൂര്‍, ഡോ. ടി. എസ്. മാധവന് കുട്ടി തുടങ്ങിയ ചിലരുടെ) വായിയ്ക്കാനിടയായത്. ഇവിടെയും പഴയൊരു (ശ്രീ. ഹരികുമാര്‍ സദനം അടക്കം പങ്കെടുത്ത) ചര്‍ച്ചയും കണ്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും ആവാലോ, കൂടുതല്‍ അംഗങ്ങളും, കലാകാരന്മാരും ഒക്കെ ഗ്രൂപ്പില്‍ പുതുതായി വന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍...
Madhavan Kutty- Parvathi Ramesh. ചിലത് പറയാം. അത്രതന്നെ ആധികാരികമാവണമെന്നില്ല. ഒരു കച്ചേരിക്ക് ഒരുങ്ങുമ്പോൾ പക്കവാദ്യങ്ങൾ ശ്രൂതികൂട്ടുന്നതുപോലെ ചെണ്ട, മദ്ദളം എന്നിവ ശ്രൂതികൂട്ടുന്നത് കണ്ടിട്ടില്ല. എന്നാൽ ചെണ്ട വലിച്ച് മുറുക്കുമ്പോൾ ഒരു ശ്രുതിയൊപ്പിക്കലുണ്ട്. അത് രണ്ടുകയ്യിന്റേയും നാദം വേണ്ടത് പോലെയാക്കലാണ്. അങ്ങിനെ ശ്രുതുയൊപ്പിച്ച ചെണ്ടയേ "ശ്രുതിയുള്ള ചെണ്ട" ഏന്നല്ല പറയുക, മറിച്ച് "കലക്കമില്ലാത്ത ചെണ്ട" എന്നാണ്.
Tp Sreekanth Pisharody- ചെണ്ട യുടെ കാര്യത്തില്‍ നിര്‍മ്മാണ വേളയില്‍ നാദ വ്യത്യാസം വരുത്തുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യേണ്ടി വരാറില്ല, അല്ലെങ്ങില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെണ്ടയുടെ കുറ്റിയും, വളയലും, വട്ടവും എല്ലാം തന്നെ നിര്‍മ്മിച്ചതിനു ശേഷം ഇവയെല്ലാം കയറുകൊണ്ട് കോര്‍ത്ത് വലിച്ചു മുറുക്കി കൊട്ടിനോക്കുമ്പോള്‍ മാത്രമേ ആ ചെണ്ട എത്രത്തോളം നാദം പുറപ്പെടുവിക്കും എന്ന് പറയാന്‍ കഴിയു. ഇതു കുറ്റിയുടെ വലുപ്പം, അതിനു ഉപയോഗിക്കുന്ന മരം, വട്ടത്തിന് ഉപയോഗിക്കുന്ന തോല്, അതിന്റെ കനം,.............തുടങ്ങി കൊട്ടാന്‍ ഉപയോഗിക്കുന്ന കോലിനു വരെ ചെണ്ടയുടെ നാദം വ്യത്യാസം വരുത്താന്‍ സാധിക്കും. സാധാരണയായി ചെണ്ടയില്‍ കോര്‍ത്തിട്ടുള്ള കയറുകള്‍ തമ്മില്‍ കെട്ടുന്ന കുതുവാര് (കുടുക്ക് എന്നും പറയാറുണ്ട്) കയറ്റിയും, ഇറക്കിയും ചെറിയൊരു അളവുവരെ ശബ്ദം വ്യത്യാസം വരുത്താം. ഉപയോഗം നോക്കിയാണ് ചെണ്ട നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് വലംതല ചെണ്ട യുടെ പോലെ അല്ല ഇടം തല ചെണ്ടയുടെ വട്ടത്തിന്റെ നിര്‍മ്മാണം. വലംതലയില്‍ നാദ വത്യാസം വരുത്തേണ്ട ആവശ്യകത വരാറില്ല. എന്നാല്‍ ഇടം തലയില്‍ അതിനുവേണ്ടി പല വഴി കളും സ്വീകരിക്കാറുണ്ട്, സാധാരണയായി ഒരു മേളതിനാണെങ്കില്‍ അത്ര വലിച്ചു മൂപ്പ് വരുത്തിയ ചെണ്ട ആവശ്യം ഇല്ല, തായമ്പക ആണെങ്കില്‍ വലിച്ചു മൂപ്പിച്ചു നല്ല തുറന്ന ശബ്ദം ഉള്ള ചെണ്ടയാണ് ഇന്നു ഉപയോഗിച്ച് വരുന്നത്. (പണ്ട് ഈ രീതി പതിവില്ല, പഴയ തായമ്പ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും) ഇടം തല യുടെ നാദ ക്രമീകരണത്തിനായി ഇപ്പോള്‍ മിക്ക കലാകാരന്മ്മാരും ചെയ്തു വരുന്നത് വലംതലയില്‍ പറ്റിടുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വലംതലയില്‍ വിവിധ വലുപ്പത്തില്‍ ഉള്ള തോലിന്റെ കഷ്ണങ്ങള്‍ ഒട്ടിക്കുക എന്നതാണ്, അതിനു പകരമായി പപ്പടം വെള്ളത്തില്‍ മുക്കി ഒട്ടിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നു .കൊട്ടിന് ശേഷം വേഗം പറിച്ചുകളയാം എന്നതാണ് ഇതിന്റെ ഗുണം. ചുരുക്കി പറഞ്ഞാല്‍ ചെണ്ടയില്‍ ശ്രുതി ചേര്‍ക്കല്‍ഇല്ല എന്ന് മുഴുവന്‍ ആയി പറയാന്‍ വയ്യ, ഇതെല്ലാം ഒരു ശ്രുതി ചേര്‍ക്കല്‍ ആയി വ്യാഖ്യാനിക്കാം......ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനു ശേഷം.
Parvathi Ramesh- കൊമ്പ്, കുഴല്‍ എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട്. അവയ്ക്ക് മേളത്തിലുള്ള സ്ഥാനം (role), അഭ്യസന രീതി, കലാകാരന്മാര്, അതിലും ശ്രുതിയുടെ പ്രസക്തി തുടങ്ങി...
Narayanettan Madangarli- താള പ്രധാനം ആണ് നമ്മുടെ കലകള്‍ എന്ന് ഒരു അഭിപ്രായം ഉണ്ട് . കേരളീയ കലകളില്‍ കര്‍ണാടക സംഗീതത്തിലെ താള പദ്ധതി സ്വീകരിചിട്ടില്ല്യ - കര്‍ണാടക സമ്പ്രദായത്തില്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ കേരള താള ക്രമത്തില്‍ ഉണ്ട്. കൂടിയാട്ട താളങ്ങള്‍, ( അപൂര്‍വം ആയ മല്ല താളം ) കഥകളി താളങ്ങള്‍, കൃഷ്ണനാട്ടം താളങ്ങള്‍ പിന്നെ തുള്ളലിലെ താളങ്ങള്‍ അങ്ങിനെ ഒക്കെ ഉണ്ട് എന്ന് ശ്രീ പി. എസ്. വാരിയര്‍..
മേളത്തില്‍ ഏറ്റവും പ്രാധാന്യം ചെണ്ട പ്രമാണിക്കലാണെങ്കില്‍ കൂടി ഒട്ടും കുറയാത്ത ഒപ്പത്തിനൊപ്പം പ്രാമാണികത്വം ഉള്ള പ്രമാണി ആണ് കുഴല്‍ ക്കാരനും,,,ഓരോ കാലതിന്നും വേണ്ടതായ സമയ ദൈര്‍ഘ്യം, വൈചിത്ര്യം എന്നിവ അപ്പപ്പോള്‍ ഗോഷ്ടി കളിലൂടെ തീരുമാനിച്ചു എല്ലാരേയും (മേളക്കാര്) അറിയിക്കല്‍ കൂടി ഇവരുടെ ജോലി ആണ് - വാസ്തവത്തില്‍ signalling ന്റെ ഭാരിച്ച ഉത്തര വാദിത്വം കുഴല്‍ ക്കര്‍ക്കാന്....പലപ്പോഴും ഇത് ഒരു സംഗീത ഉപകരണം ആയി രൂപം മാറും എന്നാല്‍ തന്നെ മേളത്തില്‍ ഇത് ഒരു താള വാദ്യം ആയാണ് നില്‍ക്കുന്നത്. മേളക്കൊഴുപ്പ് കൂട്ടുക എന്നതിലപ്പുറം ഒരു പ്രത്യേക ധര്‍മ്മം കൂടി ഉണ്ട് കുഴലിന് gap-filling. ഉരുട്ടു ചെണ്ടയുടെയും വീക്കന്‍ ചെണ്ടയുടെയും താള പദ്ധതിയില്‍ ഉള്ള ചില്ലറ സ്വര അകല്‍ച്ച മാറ്റല്‍ കൂടി കുഴല്‍ക്കാരന്റെ ധര്‍മം ആണ്. ( രണ്ടു ദിവസം മുന്‍പ് ചേര്‍പ്പില്‍ നടന്ന സ്റ്റേജ് മേളം കുഴല്‍ ക്കാരന്റെ സ്ഥാന ഭ്രംശം കൊണ്ട് ആരോചകമായത് ഓര്‍ക്കുന്നു.... ) അത് കൊണ്ട് തന്നെ ആണ് മേള പ്രമാണിക്ക് നേരെ മുന്നില്‍ കുഴല്‍ പ്രമാണിയും നില്ല്ക്കുന്നത്.
ശ്രീ പി എസ്സ വാര്യരുടെ ഭാഷയില്‍.... സദ്യക്ക് പപ്പടം എന്ന പോലെ ആണ് മേളത്തില്‍ കൊമ്പ്....
Narayanan Mothalakottam- ക്ഷേത്ര വാദ്യങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലതും ഉണ്ട്. ദേവസ്വം ബോര്‍ഡുകളും അല്ലാതെ മറ്റുള്ളവരും നടത്തുന്നവ. അവിടങ്ങളില്‍ കൊമ്പ്, കുഴല്‍ എന്നിങ്ങനെയുള്ള വാദ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, തിമില എന്നിവയൊക്കെ സ്ഥാപനങ്ങളില്‍ അല്ലാതെ തന്നെ ധാരാളം ആശാന്മാരും പഠിപ്പിക്കുന്നുണ്ടല്ലോ. ഇടക്ക അങ്ങിനെ വ്യവസ്ഥാപിത രീതിയില്‍ പഠിപ്പിക്കാറില്ല എന്നാണ് ധരിച്ചിരിക്കുന്നത്. അത് കണ്ടും കേട്ടും പഠിക്കുന്നത് തന്നെ. ചെണ്ട മദ്ദളം എന്നീ ഉപകരങ്ങള്‍ക്ക് ശ്രുതി ഒപ്പിക്കാനും പ്രായോഗികമായി ചില പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ആവും ശ്രുതി മേളകലയില്‍ വലിയ വിഷയം അല്ലാത്തത്. പലേ തരത്തിലുള്ള വാദ്യങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, അപശ്രുതിയായാലും ഉണ്ടാവുന്ന ഒരു ഭംഗി ഉണ്ടല്ലോ. അത് തന്നെ ആണ് മേളത്തിന്റെ കേമത്തവും.