How a costume artist bridged Kathakali and Krishnanattam
- Details
- Category: Kathakali
- Published on Saturday, 17 April 2021 10:31
- Hits: 2193
How a costume artist bridged Kathakali and Krishnanattam
Sreevalsan Thiyyadi
Veteran Silpi Janardanan calls for an update in the training of make-up and costume-making in two Kerala classical performing arts
Back from school one evening, K V Janardanan thought he would sketch an elephant the teacher had taught him that forenoon. The nine-year-old tried his artistry on the front wall of their modest house in central Kerala. The work invited furious rebuke from the boy’s mother. Indignant, he chose to mould the animal’s shape out of clay.
An anthill in the backyard turned out to be the raw material. “I shaped the tusks from a pair of twigs. I painted them white by applying lime, the mineral. The installation was even lent a miniature caparison and parasol among all the paraphernalia you see at temple festivals,” the artist shrugs, recalling the incident at his house near Pattambi in Palakkad district.
The artwork impressed Janardanan’s drawing master in fourth standard. “Good attempt,” said A V Ganapathy, and gave the pupil a prefix — Silpi. The Sanskrit word means the same in Malayalam: sculptor. “Soon, almost everyone in my Peringode village began calling me so. Many don’t know my real name today.”
Five-and-a-half decades have passed since the future-indicative episode. And Silpi has been a reputed make-up hand for Kathakali since his twenties. What’s more, he went on to become the only chutti artiste of the dance-theatre to engage simultaneously with the costume for the pre-classical performing art of Krishnanattam.
The twin career has taught Silpi a lot of things like none other about the backstage properties of the two art-forms. At 64, he is not eager to list them in one go. “By chance you discover certain curious correlations and arrive at conclusions. Some can be disputable. Yet they are my convictions,” he says nonchalantly. “It’s all there in nature. Only, you need to observe them.”
Bridged views
Silpi was 33 when Guruvayur Devaswom which administers the famed Srikrishna temple recruited him at its Krishnanattam institution. He served the troupe for 23 years, maintaining and modifying its accoutrement, before retiring in 2012. During afterhours, he showed up at Kathakali greenrooms on invitations. And worked on the faces of veterans as well as newcomers. After all, his formal training with the art has been in the mid-1970s as a student at Unnayi Warrier Kalanilayam — a reputed Kathakali school in Irinjalalakuda of Thrissur district.
“If you take the costume items called koppu, Krishnanattam has many more of them vis-à-vis Kathakali. I realised this basic fact soon after joining the Guruvayur institution,” he notes. “Even so, their looks warranted an update. Either dull in colour or meriting a modified shape, I chose to work on them in my little ways.”
It wasn’t easy. “In fact, it was even tricky,” Silpi concedes. “By when I was headed the mission in the 1990s, Krishnanattam had borrowed majorly from Kathakali, which had a dominating influence on the ancient Sanskrit Koodiyattam theatre as well. So I had to ensure that the koppu I altered in whatever dose didn’t add to the identity crisis of Krishnanattam in looks.”
A good sense of colour schemes is essential for a costume artist who is into traditional arts, according to Silpi. “The selection of shade of the border of the cloth covering the puffed-up material round the waist is of importance. Also, its ideal width,” he says. “We out to have the combined wisdom of a creative carpenter and a tailor.”
Why a red skirt for the Little Lord in five-century-old Krishnanattam, when Puranas describe him as Peetambara, one in yellow clothe? “Well,” reasons Shilpi, referring to Zamorin Manaveda (1585-1658) who penned the Sanskit poem Krishnagiti that lends lyrics to the art, “The king typically blesses the boy donned as Krishna going to perform. And would gift the crimson veerali silk. You robe it then and there; that’s the genesis.”
Interventions required
When it comes to Kathakali, Silpi sees a flaw in one fundamental practice of learning chutti. “The students work on a mud-pot with its base up. Get real! The human visage is never that round or smooth,” he points out. “It’s high time we worked on fiber moulds that resemble our faces.”
More strikingly, Silpi reveals that his formal debut was without the makeup guru Kalanilayam Parameswaran knowing about it. “In my first year of training, the institution’s troupe once reached Thrissur to perform Kathakali. The chutti man failed to turn up and my teacher was away too. Elders assigned me to work on the face of the evening’s sole character, Krishna. I was bound to obey.”
That said, Silpi cautions against a “general servility” among chutti artists. “Remember, even face-work is not just painting, but sculpting too,” he says, revealing plans to come out with a book on the art. “Sadly, there are no standard procedures in its practice. The loose ends must be tied.”
(The writer follows Kerala’s performing arts. A truncated version of this article appeared in The Hindu (Friday Review) on April 16, 2021.)
വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള
- Details
- Category: Krishnanattam, Thulal, Patakam
- Published on Wednesday, 07 April 2021 02:09
- Hits: 2193
വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള
ശ്രീവൽസൻ തിയ്യാടി
രണ്ടു പേരുകളിൽ അറിയപ്പെട്ടിരുന്നു. തുള്ളലും കുറത്തിയാട്ടവും പ്രയോക്താവ്. പോയനൂറ്റാണ്ടിൽ ജീവിച്ച കലാകാരൻറെ സർഗശേഷിപ്പുകളിലേക്ക് ഒരു നോക്ക്.
കുഞ്ഞൻ പണിക്കർ എന്നായിരുന്നു രേഖകളിൽ പേര്. പ്രസിദ്ധി കിട്ടിയതോടെ ഏറെയും തങ്കമണി പിള്ള എന്നായി. മാറ്റത്തിന് കാരണം മഹാരാജാവ്.
തൃപ്പൂണിത്തുറ ഉത്സവത്തിന് നിത്യം തുള്ളൽ അവതരിപ്പിക്കും പയ്യൻ. വൃശ്ചികപ്പക്കല് പൂർണത്രയീശ ക്ഷേത്രത്തിലെ ശീവേലി കഴിഞ്ഞാൽ ഉച്ചയോടെ തുടങ്ങും പാടിയുള്ള ആട്ടം. തെക്കേ മതിലുയരം ചേർന്നുള്ള തട്ടുമാളികയിൽ. മുൻനിരയിൽ പ്രഭുകുടുംബാംഗങ്ങൾ. പിന്നണിയായി ജാൽറയും തൊപ്പിമദ്ദളവും പ്രയോഗിക്കുന്നവർ. കുഞ്ചൻ നമ്പ്യാർ കുറിക്കുകൊള്ളിച്ചെഴുതിയ വരികൾ ഇടവിട്ടുള്ള മുദ്രകളോടെ ചൊല്ലുന്നത് കൊച്ചി ഭരണാധികാരിക്ക് അമ്പേ ബോധിച്ചു. സമ്മാനം വാങ്ങാൻ കുഞ്ഞനെ അടുത്തേക്ക് വരുത്തിയപ്പോൾ വിളിച്ചു: തങ്കമണി.
തിരുവിതാംകൂറുകാരണാണ് യുവാവ്. സ്വദേശം വൈക്കത്തിനടുത്ത് വെച്ചൂര്‍. അങ്ങോട്ടൊക്കെ ജാതിനാമങ്ങൾ ചിലവ മൊത്തംസമുദായത്തിൻറെ ഈഷൽഭേദങ്ങളോടെ ഉപയോഗിക്കാറുണ്ട്.
"അങ്ങനെയാണ് അച്ഛന് പേര് രണ്ടുണ്ടായത്," എന്ന് എൻ.കെ. രമാദേവി. പഴയ കൊച്ചിതലസ്ഥാന പട്ടണത്തിന് ചേർന്നുള്ള പുതിയകാവ് കുരീക്കാട്ട് താമസിക്കുന്ന മകളും തുള്ളൽ കലാപ്രയോക്താവാണ്. വരുന്ന മകരത്തിൽ ഷഷ്ടിപൂർത്തി തികയുന്ന ഈ കുടുംബിനി അന്തരിച്ച തങ്കമണിപ്പിള്ളയെ കണക്ക് കുറത്തിയാട്ടവും അരങ്ങേറ്റും. "അച്ഛൻറെ തുള്ളൽ ഉള്ളിടത്തുതന്നെ മറ്റൊരുനേരം കുറത്തിയാട്ടം ഉണ്ടെങ്കിൽ നോട്ടീസിൽ രണ്ടായി എഴുതും: ആദ്യത്തേതിന് വെച്ചൂർ തങ്കമണി, രണ്ടാമത്തേതിന് വെച്ചൂർ കുഞ്ഞൻ പണിക്കർ."
ബ്രിട്ടീഷുകീഴിലെ പ്രവിശ്യയുടെ വാഴ്ചാകേന്ദ്രമായിരുന്ന കോട്ടയ്ക്കകത്തുനിന്ന് തെക്കോട്ട് വസതിയിലേക്ക് ദൂരം 22 നാഴിക. തുള്ളൽ ഉൾപ്പെടെ നാടൻകലകൾ അവതരിപ്പിക്കുന്നവർക്ക് ഉത്സവാന്ത്യം കിട്ടുക അരിയും നാളികേരവും വെളിച്ചെണ്ണയും. ചാർത്ത് എന്നാണ് ഓരോരുത്തർക്കുള്ള പങ്കിന് കണക്ക്. ചാക്കിൽ അതുമായി പുതിയകാവിനപ്പുറം എത്തിയാൽ ചുങ്കമായി. അടയാളമുണ്ട്. കൊതികല്ല്. (കൊ-തി: കൊച്ചി, തിരുവിതാംകൂർ). കൈയിലുള്ള മുതല്‍ അവിടന്നങ്ങോട്ട് എളുപ്പം കടത്താനാവില്ല. നിരോധനമുണ്ട്. പ്രത്യേകവിരുതിൽ ആ കർമം സാധിച്ചെടുത്തിരുന്നുപോൽ തങ്കമണി. "പറഞ്ഞുകേട്ടുള്ള അറിവാണേ," എന്ന് രമാദേവിയുടെ ഭർത്താവ് എം.സി. സുകുമാർ.
കുഞ്ഞനെ തങ്കമണി ആക്കിയ രാമവർമ പതിനേഴാമൻ എന്ന 'ധാർമിക ചക്രവർത്തി' ഒൻപതുവർഷം വാണശേഷം ആലുവാപ്പുഴക്ക് വടക്ക് ചൊവ്വരയിൽ തീപ്പെട്ടു. 1941ൽ. തുള്ളൽക്കാരന് അന്നു പ്രായം 31. പിന്നെയും അരനൂറ്റാണ്ട് അരങ്ങിൽ വിളങ്ങി തങ്കമണി. ആശപ്പെടാതെതന്നെ പുരസ്കാരങ്ങൾ പലവ കിട്ടി. ശാരീരിക അവശത തോന്നിയതോടെ 1990കളുടെ തുടക്കത്തിൽ രംഗത്തുനിന്ന് വിരമിച്ചു. ആ ദശകത്തിനൊടുവിൽ മരിച്ചു. പ്രായം 88 കഴിഞ്ഞപ്പോൾ -- 1998 സെപ്തംബർ 23ന്.
വിടപറയുന്നതിന് മൂന്നാണ്ടുമുമ്പ് കേന്ദ്രസർക്കാർ തങ്കമണിയെ ആദരിച്ചു. ദൽഹിയിലുള്ള സംഗീതനാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ച ആദ്യത്തെ തുള്ളൽക്കാരനായി. ഇതുവരെ അവസാനത്തെയും. രാഷ്ട്രപതി ശങ്കർ ദയാൽ ശർമയിൽനിന്ന് പുരസ്കാരം ഏൽക്കുമ്പോൾ തങ്കമണിപ്പിള്ള ചക്രക്കസേരയിലായിരുന്നു. "തീരെ വയ്യാഞ്ഞിട്ടായിരുന്നില്ല അങ്ങനെ വേണ്ടിവന്നത്," എന്ന് രമാദേവിയുടെ ചേച്ചി എൻ.കെ. രാധാമണിയമ്മ. "നടത്തം വല്ലാതെ പതുക്കെ ആയിക്കഴിഞ്ഞിരുന്നു. സമ്മാനജേതാക്കളുടെ നിര നീണ്ടതല്ലേ. ചടങ്ങിലെ ഓരോ നിമിഷവും വിലപ്പെട്ടതും."
നല്ലകാലത്തെ പ്രസരിപ്പ്
കൗമാരം തുടങ്ങി സപ്തതി ചെന്നിട്ടും ചടുലമായ ചുവടുകളുടെ ഉടമയായിരുന്നു തങ്കമണിപ്പിള്ള. മനയോല തേച്ചിട്ടാവട്ടെ മേടയ്ക്ക് പുറത്താട്ടെ, ഉത്സാഹിയായിരുന്നു. "പരിപാടികൾ നിറയെയുള്ള വേനൽ കഴിഞ്ഞാലും വെറുതെയിരിക്കുന്ന ശീലമില്ല," എന്ന് മൂത്ത മകൻ ഗോപാലകൃഷ്ണ പണിക്കർ. "മഴക്കാലത്ത് ഇവിടെ വെച്ചൂരെ പറമ്പിൽ കൃഷി ചെയ്യും. തെങ്ങ് അല്ലേലേ ഉണ്ട്. പിന്നെ കാച്ചില്, ചേമ്പ്, ചേന തുടങ്ങി പച്ചക്കറി."
മണൽപ്പരപ്പിൽ വട്ടത്തിൽ കുത്തിയ കുളങ്ങൾ ധാരാളമാണ് വേമ്പനാട് തടാകകരയിലെ ഗ്രാമങ്ങളിൽ. "വെച്ചൂര്‍ ഞങ്ങൾക്ക് അരയേക്കറിലധികമുണ്ട് പറമ്പ്. നല്ലൊരു കുളവും. പച്ചമരുന്ന് ഉപയോഗിച്ച് മെഴുക്കും തേച്ച് വിസ്തരിച്ചു കുളിക്കുമായിരുന്നു അച്ഛൻ മിഥുനം-കർക്കിടകം മാസങ്ങളിൽ. ശരീരം സൂക്ഷിക്കാൻ."
ദേഷ്യം ചുരുക്കമേ വരൂ, എന്നും മക്കൾ. അവരിൽ രാധാമണിയമ്മക്ക് താഴെ എൻ.കെ. പദ്മിനി ചെറുപ്പത്തിൽ മരണപ്പെട്ടു. കുട്ടികളുടെ അമ്മ പിറവം വെള്ളൂർ സ്വദേശിനി കമലാക്ഷിയമ്മ. വൈക്കം മഹാദേവ ക്ഷേത്രത്തിൻറെ വടക്കേനടയിലായിരുന്നു വിവാഹംവരെ താമസം. സാഹിത്യകാരൻ മുഹമ്മദ് ബഷീറിൻറെ ഒരു പെങ്ങൾ തലയോലപ്പറമ്പ് സ്കൂളിൽ സഹപാഠിയായിരുന്നു.
തങ്കമണിയുടെ പ്രഥമാനുരാഗം തുള്ളലായിരുന്നു. പിന്നെ കുറത്തിയാട്ടവും. "അതുകൊണ്ടുതന്നെ ആരെയുംകാൾ ശിഷ്യരെ സ്നേഹിച്ചു," എന്ന് രാധാമണിയമ്മ. "അതേസമയം ഞങ്ങള്‍ മക്കള്‍ എല്ലാവരും കലകളിൽ പറ്റുന്നത്ര അച്ഛനൊപ്പം പങ്കുചേർന്നു. നല്ലൊരു കാലമായിരുന്നു."
കുട്ടിയിലേ തുടങ്ങിയതാണ് തുള്ളലിനോട് കമ്പം. വീടിനടുത്തുള്ള ഇടയാഴം സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് കണ്ടുള്ള ശീലമാണ് ഈ കലാരൂപം. അച്ഛനായിരുന്നു അമ്പലത്തിലെ മാസപ്പടി. നടുവിലേഴത്ത് മാധവൻപിള്ള. അമ്പലമുറ്റത്തെ പകൽകലാരൂപം കുഞ്ഞന്‍ വലിയ ഇഷ്ടമായി. പഠിക്കാൻ മോഹമുദിച്ചു. അരങ്ങത്ത് കണ്ട കലാകാരൻതന്നെ വൈകാതെ ഗുരുവായി: കുട്ടൻ മേനോൻ. കോട്ടയത്തിനടുത്ത് പരിപ്പ് സ്വദേശി.
കുഞ്ഞൻറെ മാതാവ് നാരായണി അമ്മ കുട്ടനാട്ടുകാരിയാണ്. പുളിങ്കുന്നിന് അടുത്തുള്ള കണ്ണാടി. ആ ഗ്രാമത്തിലായിരുന്നു മകൻറെ ജനനം. 1910 ജൂൺ 10ന്. അച്ഛൻറെ കാര്യദർശിത്വത്തിൽ സംസ്കൃതം പഠിച്ചു. സിദ്ധരൂപവും അമരകോശവും ഹൃദിസ്ഥമാക്കി. അങ്ങനെകൂടി ജീവിച്ചുവന്ന കലാതായിരുന്നു കുട്ടൻമേനോന് കീഴിൽ തുള്ളലഭ്യസനം.
പത്തിരുപത്തിയഞ്ച് കഥകൾ മനഃപാഠം ആക്കി. ഓട്ടനും ശീതങ്കനും പറയനും രൂപത്തിൽ ആടാൻ പ്രാപ്തിയുണ്ടാക്കി. അനിയൻ ചിന്നപ്പൻ പണിക്കർ പക്കവാദ്യക്കാരനായി. നമ്പ്യാരുടെതല്ലാത്ത തുള്ളൽക്കഥകൾ ചിലവയും പരിചയിച്ചു. മീശാൻ (കെ.എസ്. കൃഷ്ണപിള്ള എന്ന ഹാസസാഹിത്യകാരൻ) എഴുതിയ 'ശ്രീനാരായണ ഗുരു', 'അയ്യപ്പചരിതം' തുടങ്ങിയവ ഉൾപെടും. അക്കാലത്തെ സ്ഥിരം ശ്രുതിപ്പെട്ടി ഇന്ന് രമാദേവിയുടെ വീട്ടിലുണ്ട്. നിത്യോപയോഗത്തിൽ ഇല്ലെങ്കിലും ഇന്നും ശബ്ദിക്കും.
"അച്ഛൻ കുറത്തിയാട്ടം പഠിച്ചത് ഏഴിക്കര ഗോപാലപിള്ള എന്നൊരു ആശാൻറെ കീഴിലാണ്," എന്ന് രാധാമണിയമ്മ. "വടക്കൻ പറവൂർ അടുത്തുള്ള ആ സ്ഥലത്താണ് ശിവപാർവതിമാർ ദമ്പതിയായി കാടലഞ്ഞ പുരാണഭാഗം തന്തുവാക്കിയ ഈ കലാരൂപം പിറവികൊണ്ടത് എന്നാണ് പൊതുവെ പണ്ഡിതമതം." അവതരണത്തിൽ തമിഴ് മൊഴിയുള്ളതിനാൽ പശ്ചിമഘട്ടത്തിന് അപ്പുറത്തുനിന്ന് വന്ന കൂട്ടരുടെതാണെന്നും.
"ഞാനും പദ്മിനിയും കുട്ടിക്കാലത്തു കുറത്തിയാട്ടത്തിന് കൂടുമായിരുന്നു അച്ഛനൊപ്പം," എന്നും രാധാമണിയമ്മ. "നല്ലൊരു കാലം ഞാനായിരുന്നു സ്ഥിരം കുറവൻ. ഉദ്യോഗം കിട്ടുംവരെ." വയസ്സ് 24 ആയപ്പോൾ സർക്കാർജോലി കിട്ടി രാധാമണിയമ്മ സിവിൽ സപ്ലൈസ് വകുപ്പിൽ ചേർന്നു. ചേട്ടൻ തുള്ളലിന് മൃദംഗം വായിച്ചിരുന്നു. പാട്ടുകളും ധാരാളമായി അറിയാം.
അതല്ലെങ്കിൽ തങ്കമണിപ്പിള്ള പുറത്തുള്ളവരെയും തുള്ളൽ അഭ്യസിപ്പിച്ചു. പാലയിലുള്ള രാമൻ, കൃഷ്ണൻ എന്നിവർ ഉദാഹരണം. വടക്കേ മലബാറുകാരൻ കലാമണ്ഡലം പ്രഭാകരൻ കൊച്ചിയിൽ താമസമാക്കിയ ശേഷം പറയൻതുള്ളൽ പഠിക്കുന്നത് തങ്കമണിപ്പിള്ളയുടെ കീഴിലായിരുന്നു. സ്വയം പഠിച്ച വയലാർ കൃഷ്ണൻകുട്ടി (1954-2017) സംശയനിവാരണത്തിന് വെച്ചൂരെത്തി മാനസഗുരുവിനെ കണ്ടുപോവുമായിരുന്നു. അടുത്ത തലമുറയിൽ ഉല്ലല നാരായണനുണ്ണി, ചേർത്തല രാധാകൃഷ്ണൻ, കാക്കനാട് സുരേഷ് എന്നിവരെയും അഭ്യസിപ്പിച്ചിട്ടുണ്ട്.
നിറയെ അരങ്ങുകൾ
വൃശ്ചികം തുടങ്ങി വേനൽ ഒടുങ്ങും വരെയുള്ള കാലത്ത് തങ്കമണിപ്പിള്ളയെ വീട്ടിൽ നന്നെ കുറവേ കാണാൻ കിട്ടിയിരുന്നുള്ളൂ എന്ന് രമാദേവി. "എന്നുമെന്നപോലെ പരിപാടിയാണ്. മുഖ്യമായും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിൽ. തൃപ്പൂണിത്തുറ, ആലുവ, പറവൂർ, തിരുവഞ്ചിക്കുളം, തൃക്കാരിയൂർ, അന്നമനട, ചെറായി, തുറവൂർ, പള്ളിപ്പുറം, തിരുനക്കര, ഏറ്റുമാനൂർ, പൊൻകുന്നം.... ഒരിടത്തുനിന്ന് മറ്റൊരു ഉത്സവസ്ഥലത്തേക്ക്.... അന്നൊക്കെ പലപ്പോഴും ഞങ്ങളും സ്കൂളിൽ ദിവസങ്ങളോളം പോവാറില്ല."
ആ കാലത്തെ പ്രവൃത്തിബലം രമാദേവിക്ക് പിന്നീട് അനുഗ്രമായി. സീസണിൽ തുള്ളലും കുറത്തിയാട്ടവും ആയി 150ൽ കുറയാതെ അരങ്ങു കിട്ടുന്നു. വടക്കേ മലബാർ തുടങ്ങി തെക്കൻ തിരുവിതാംകൂർ വരെ ക്ഷേത്രങ്ങളിലും മറ്റു വേദികളിലും. "ഇന്നത്തെ കോഴിക്കോട് മുതൽ കൊല്ലം ജില്ലകൾ വരെ. എൻറെ 14 വയസ്സിൽ തുടങ്ങിയതാണ്. അച്ഛൻറെ അനുഗ്രഹം," എന്ന് പറയുന്ന രമാദേവിയുടെ അഞ്ചൂ സുകുമാറും സഞ്ജയ് സുകുമാറും അടുത്തിടെ വരെ സജീവമായി കലാരംഗത്ത് തുണയായി.
തങ്കമണിപ്പിള്ള അവസാനത്തെ അഞ്ചാറു വർഷം വേഷങ്ങൾ ഒഴിവാക്കി. "പ്രായം ചെന്നതോടെ നെറ്റിയിൽ ഒരു മറുക് വന്നു പെരുകാൻ തുടങ്ങി. നമസ്കാരത്തഴമ്പ് പോലൊന്ന്," എന്ന് രാധാമണിയമ്മ. "കിരീടം വച്ചുള്ള വിയർപ്പുകെട്ടിൽ. ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... പിന്നീട് അരങ്ങത്തേക്കുണ്ടായില്ല." കുറേശ്ശെയായി തിമിരം കാഴ്ചയെ ബാധിച്ചു.
ആ വിവരം അറിയാതെ സഹൃദയലോകം തങ്കമണിപ്പിള്ളയെ പലപ്പോഴായി തുള്ളലിന് ക്ഷണിച്ചുപോന്നു. "അവസാന കൊല്ലങ്ങളിൽ അച്ഛന് ആവശ്യകലാകാരനുള്ള പെൻഷൻ കിട്ടിയിരുന്നു. മാസം 200 രൂപ," എന്ന് രമാദേവി.
കേരള സംഗീതനാടക അക്കാദമി 1980ൽ പുരസ്കാരം നൽകിയ തങ്കമണിപിള്ളക്ക് 1997ൽ ഒറ്റപ്പാലത്തിനടുത്തുള്ള ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം കിട്ടി. "ഏറ്റവും അദ്ഭുതപ്പെടുത്തിയത് കേന്ദ്ര അവാർഡ് ആയിരുന്നു. ആകാശവാണിയിലെ വാർത്തയിൽനിന്നാണ് ഞങ്ങൾ വീട്ടിലിരുന്ന് വിവരമറിയുന്നത്," എന്ന് രമാദേവി.
ഇത്രയൊക്കെയായിട്ടും വെച്ചൂർ തങ്കമണിപ്പിള്ളയുടെ ചിത്രങ്ങളോ കലാജീവിതത്തെ പറ്റിയുള്ള കുറിപ്പുകളോ വേണ്ടത്ര കിട്ടാനില്ലെല്ലെന്ന് കുടുംബത്തിന് ഖേദമുണ്ട്. അതിനിടയിലും ഗൃഹനാഥനെ കുറിച്ചുള്ള ഓർമകളിൽ സന്തോഷം കണ്ടെത്തുന്നു അംഗങ്ങൾ.
കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ
- Details
- Category: Kathakali
- Published on Friday, 26 March 2021 15:08
- Hits: 2441
കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ
പൊന്നാനിഭാഗവതരായി കേരളമൊട്ടുക്ക് പേരെടുക്കുംമുമ്പ് തിരുവിതാംകൂറുകാരൻ പയ്യൻ ഇരിഞ്ഞാലക്കുടയിലെ സ്ഥാപനത്തിൽ ചേരുന്നത് വേഷം പഠിക്കാനായിരുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള ആ ചരിതത്തിലേക്ക് ഒരു മിന്നൽനോട്ടം.
ശ്രീവൽസൻ തിയ്യാടി
പുറപ്പാടിലെ കൃഷ്ണൻ ആയിട്ടായിരുന്നു അരങ്ങേറ്റം. ആറ് പതിറ്റാണ്ട് മുമ്പ്. എന്നാൽ പിന്നീട് സ്ഥിരമായി മീശവച്ച മുഖമായി. വേഷങ്ങൾ കിട്ടാഞ്ഞിട്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം കഥകളി പഠിക്കേ മൂന്നാം വർഷം പയ്യൻ ചുവടുമാറി. കാൽസാധകം നിർത്തി തൊണ്ടയാക്കി കലായന്ത്രം. അങ്ങനെയാണ് കലാനിലയം എം ഉണ്ണികൃഷ്ണൻ എന്ന പാട്ടുകാരൻറെ പിറവി.
സംഭവത്തിന് രണ്ടു വേനലിനകം ഷഷ്ടിപൂർത്തിയാകും. കഥാനായകന് ഇന്ന് വയസ്സ് 73 നടപ്പ്.
ഇരിഞ്ഞാലക്കുടയിൽ കഥകളി പഠിച്ചിരുന്ന സ്ഥാപനത്തിന് തൊട്ടുള്ള കൂടൽമാണിക്യം അമ്പലത്തിൽ ആയിരുന്നു കന്നിയരങ്ങ്. സ്വല്പം കടുപ്പത്തിൽ നീലമനയോല തേച്ച മുടിവച്ച രൂപം. നേർത്ത അരവണ്ണത്തിന് പാകത്തിന് ഉടുത്തുകെട്ട്. എന്നാൽ ഉയരംതികഞ്ഞിട്ടല്ലാത്ത പ്രായമാകയാൽ ഞൊറി കാലടിയോളം ഞാന്നിട്ടുണ്ട്. ഉത്തരീയങ്ങൾക്കും ഒരുമിനുസം നീളക്കൂടുതൽ കല്പിക്കാം.
ഇങ്ങനെ സൂക്ഷ്മം പറയാൻ കാരണം ആ വേദി പകർത്തിയ ഒരു ഫോട്ടോ നിലവിലുള്ളതിനാലാണ്. കാലത്തിൻറെ വിസ്മൃതിയിലേക്ക് വഴുതിയിരുന്ന ആ കറുപ്പുംവെളുപ്പും ചിത്രം അടുത്തിടെ അവിചാരിതമായി കൈപ്പറ്റിയത് ഉണ്ണികൃഷ്ണന് കൗതുകമായി. ക്യാമറ മിന്നിയ കോണിൽ കടലാസുചുട്ടിക്കുള്ളിലെ മുഖം മറഞ്ഞിട്ടുണ്ട് -- ഉയർത്തിപ്പിടിച്ചിട്ടുള്ള സ്വന്തം കൈയാൽ.
എന്നാൽ തട്ടിന്മേൽ ബാക്കിയുള്ളവരത്രയും വ്യക്തം. അച്ഛൻ തകഴി മാധവക്കുറുപ്പ് മുഖ്യ ഗായകൻ. ചേങ്ങില പിടിച്ചുള്ള പൊന്നാനിഭാഗവതർ തെക്കൻശൈലിയിൽ വലത്താണ് നിൽക്കുക. ഇലത്താളവുമായി വൈക്കംകാരൻ ചെമ്പിൽ വേലപ്പൻ നായർ. ചെണ്ട: ശ്രീനാരായണപുരം അപ്പു മാരാർ, മദ്ദളം: പാഴൂർ കൃഷ്ണൻകുട്ടി മാരാർ.
മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനത്തേതാണ് സംഗമേശ്വരഭൂവിൽ. അവിടെ മാത്രമേ ഉണ്ണികൃഷ്ണൻ കഥകളിവേഷമാടിയുള്ളൂ. ഒരേയൊരു തവണ. തിരിഞ്ഞുനോക്കുമ്പോൾ 1963ലെ സംഭവം അദ്ദേഹത്തിൽ വിശേഷിച്ച് കൗതുകം ഉണർത്തുന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ സ്വയം കളിയാക്കുന്ന നർമം: "ദൈവം സഹായിച്ച് നിങ്ങക്കാർക്കും പിന്നെ എൻറെ വേഷം കാണേണ്ടിവന്നില്ല. പുറപ്പാടിന് കൃത്യം അന്നേരംതന്നെ പടം എടുത്തതുകൊണ്ട് ഒള്ള മുഖവും തെളിയാതെപോയി."
ഓടനാട്ടിൽനിന്ന് ഉണ്ണായിയൂരിലേക്ക്
പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാംപാദത്തിൽ പ്രസിദ്ധമായ 'നളചരിതം' എഴുതിയ ഉണ്ണായി വാര്യരുടെ സ്മരണയിൽ പണിത കലാനിലയം കുടികൊള്ളുന്നത് ആട്ടക്കഥാരചയിതാവിൻറെ ഭവനത്തിലാണ് എന്നാണ് പ്രമാണം. അവിടെയാണ് പഴയ ഓണാട്ടുകരയിൽനിന്നൊരു ബാലൻ വേഷം പഠിക്കാൻ എത്തുന്നത്. സ്ഥാപനത്തിന് അടിക്കല്ലിട്ട് അഞ്ചുകൊല്ലത്തിനു ശേഷം -- 1960ൽ. ജന്മദേശമായ കായംകുളത്തുനിന്ന് 160 കിലോമീറ്റർ താണ്ടി. സഞ്ചരിച്ചതേറെയും തീവണ്ടിയിൽ. കല്ലേറ്റുംകര സ്റ്റേഷനിൽ ഇറങ്ങി ആറു നാഴിക പടിഞ്ഞാട്ട് ബസ്സിലും.
അച്ഛൻറെ കൂടെയായിരുന്നു ആ വടക്കൻയാത്രക്കുള്ള പുറപ്പാട്. പിതൃവഴിയിലുണ്ട് കലാപാരമ്പര്യം, അതുപക്ഷേ സംഗീതത്തിലായിരുന്നു. മകനെ കഥകളിക്ക് ചേർക്കുമ്പോൾ തകഴി മാധവക്കുറുപ്പ് അദ്ദേഹത്തിൻറെ നാട്ടിലെ ശാസ്താക്ഷേത്രത്തിലെ സോപാനഗായകനാണ്. മുത്തച്ഛൻ 'ദാനവാരി കുറുപ്പ്' എന്ന് ഖ്യാതിയുള്ള കൊച്ചുകുഞ്ഞും അതിനുമുന്നെ ആ നടയ്ക്കൽ കൊട്ടിപ്പാടിസ്സേവ ചെയ്തുപോന്നു.
"കഥകളിക്കും പാടിയിരുന്നു അച്ഛൻ -- എൻറെ അരങ്ങേറ്റചിത്രത്തിൽനിന്ന് പിടികിട്ടിക്കാണുമല്ലോ. അരങ്ങുനിയന്ത്രിക്കുന്നു എന്ന് പറയാമെങ്കിലും അരങ്ങത്ത് വേഷമാണല്ലോ ഫലത്തിൽ പ്രധാനം. അതിനാൽതന്നെ അച്ഛന് മോഹം ഞാൻ കഥകളിക്കാരൻ ആവണം എന്നതായിരുന്നു," എന്നോർക്കുന്നു ഉണ്ണികൃഷ്ണൻ.
അമ്മനാടായ കായംകുളത്തുനിന്ന് പന്ത്രണ്ടാം വയസ്സിൽ ഇരിഞ്ഞാലക്കുടക്ക് പുറപ്പെട്ട ട്രെയിനിൽ എറണാകുളത്തുനിന്ന് അച്ഛൻറെ രണ്ടു പരിചയക്കാർ കയറി. അവരുടെ കൂടെയുണ്ടായിരുന്ന പയ്യനും കലാനിലയത്തിൽ വേഷം പഠിക്കാൻ പുറപ്പെട്ടിട്ടുള്ളതായിരുന്നു. കോട്ടയം മാങ്ങാനംകാരൻ ടി.ജി. ഗോപാലകൃഷ്ണൻ.
പിന്നീടത്തെ പ്രസിദ്ധ സ്ത്രീവേഷക്കാരൻ കലാനിലയം ഗോപാലകൃഷ്ണൻ അങ്ങനെ ഉണ്ണികൃഷ്ണന് സഹപാഠിയായി. തിരുവല്ലക്കാരൻ മന്മഥനും. (ഇദ്ദേഹം പിന്നീട് അരവിന്ദാക്ഷ മേനോൻറെ ബാലെ ട്രൂപ്പിൽ നർത്തകനായി, മദ്ധ്യവയസ്സ് പിന്നിട്ടതോടെ വീണ്ടും കുറേശ്ശെ കഥകളിയിലും.) പള്ളിപ്പുറം ഗോപാലൻനായർ വേഷം മേധാവിയായിരുന്ന തുടക്കകാലത്ത് കലാനിലയം രാഘവൻറെ കളരിയിൽ മുതിർന്നുവന്നു കുമാരന്മാർ. ഗോപാലകൃഷ്ണൻ മുന്നേ നാട്ടിൽനിന്ന് വേഷം ലേശം അഭ്യസിച്ചിട്ടുള്ളതായിരുന്നു. അതിനാൽ ഉണ്ണിക്കൃഷ്ണനെക്കാൾ മുന്നേ കലാനിലയത്തിൽ ഔപചാരികമായി അരങ്ങേറി.
"എൻറെത് പിന്നീടായിരുന്നു. രണ്ടാംവർഷം കഴിയുന്നതോടെ. ശ്രീകൃഷ്ണൻ. ഒറ്റക്ക്. ഉത്സവത്തിന്," എന്നോർക്കുന്നു. "വലിയ കുഴപ്പംകൂടാതെ പോയി."
തുടർന്നും ചൊല്ലിയാട്ടക്ലാസ് നടന്നുവന്നു. കലാമണ്ഡലം കുട്ടൻ അദ്ധ്യാപനത്തിന് വരുന്നതിന് തൊട്ടുമുമ്പുവരെ. ഉത്തരാസ്വയംവരം ദൂതൻ, ലവണാസുരവധത്തിലെ കുശലവന്മാർ, സീത തുടങ്ങി കഥാപാത്രങ്ങൾ കളരിയിലഭ്യസിച്ചു. രംഗത്ത് വേഷങ്ങൾ ഒന്നുമേ തുടർന്നുണ്ടായില്ല. സമകാലികൻ കലാനിലയം പരമേശ്വരൻ എന്ന ചുട്ടിക്കാരനും തുടക്കത്തിൽ വേഷം വിദ്യാർത്ഥിയായിരുന്നു.
വൈകിട്ട് കുളത്തിൽ മേൽകഴുകി വന്നാൽ സന്ധ്യക്ക് സ്ഥാപനത്തിൽ കുട്ടികൾ ഒത്തുചേർന്നുള്ള ഭജനയുണ്ട്. ഉണ്ണിക്കൃഷനും കൂടും. കൊച്ചൻറെ പാട്ട് മൂത്തവർ ശ്രദ്ധിക്കാൻ തുടങ്ങി. സംഗീതം തരക്കേടില്ലല്ലോ എന്നൊരഭിപ്രായം ആശാന്മാർക്കിടയിൽ പരക്കാനും ഹേതുവായി.
"അങ്ങനെ മൂന്നാം വർഷത്തിനിടെ അവർ അച്ഛനെ കലാനിലയത്തിലേക്ക് വിളിപ്പിച്ചു. കുട്ടിയെ പാട്ടിലേക്ക് തിരിച്ചുവിടട്ടെ എന്നാരാഞ്ഞു സ്ഥാപനമേധാവി പുതൂര്‍ അച്യുതമേനോൻ. ആശയം അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവൻ വേഷക്കാരനായി കാണാൻ മോഹിച്ചാണ് ഇവിടെ കൊണ്ടുവന്നാക്കിയത്' എന്ന് ഓർമപ്പെടുത്തി. ആശാന്മാർ അവരുടെ ന്യായവും പറഞ്ഞു. 'എന്നാൽ നിങ്ങടെ ഇഷ്ടം പോലാട്ടെ' എന്ന് തീരെ തൃപ്തിയില്ലാതെ അച്ഛൻ പറഞ്ഞു. ഒട്ടും നേരം കളയാതെ ഇറങ്ങിപ്പോവുകയും ചെയ്തു."
പാട്ടുപാതയിലേക്ക് നടന്നേറിയത്
അതേതായാലും വൈകാതെ ഉണ്ണികൃഷ്ണൻ സപ്തസ്വരം അഭ്യാസത്തിനിരുന്നു. വേലപ്പൻ നായര്‍ കൂടാതെ പാഴൂര്‍ കൃഷ്ണൻകുട്ടി മാരാർ എന്ന ബഹുകലാപ്രയോക്താവ് -- ക്ഷേത്രമടിയന്തിരക്കാരനായ അദ്ദേഹം പാടും, കൊട്ടും. ,മഹാശയനായ ചേർത്തല കുട്ടപ്പക്കുറുപ്പും തെല്ലുമാസങ്ങൾ പഠിപ്പിച്ചു.
അങ്ങനെപോകെ ഇരിഞ്ഞാലക്കുടയിൽനിന്ന് 15 കിലോമീറ്റർ കിഴക്ക് കൊടകരയിൽ കഥകളി. കലാനിലയം ട്രൂപ്പിനൊപ്പം വേറെയും ഒന്നാംകിട കലാകാരന്മാരുണ്ട്. വിദ്യാർത്ഥിയെന്ന നിലയിൽ ഉണ്ണികൃഷ്ണനും എത്തി പുത്തുക്കാവ് ദേവീക്ഷേത്രത്തിൽ. താലപ്പൊലിയാണ്. മുഴുരാത്രി അരങ്ങ്. നിനച്ചിരിക്കാതെ കൃഷ്ണൻകുട്ടി മാരാർ എത്താതെപോയി. പരിഭ്രമമായി.
അനിശ്ചിതത്വം അവസാനിപ്പിക്കാൻ തീർപ്പുകല്പിച്ചത് വേലപ്പൻ നായരാശാനാണ്. "കയറിനിന്ന് പാട്..." എന്നങ്ങു പറഞ്ഞു ഉണ്ണികൃഷ്ണനോട്. ആജ്ഞയിൽ പരുങ്ങിയില്ല പയ്യൻ. പുറപ്പാടിന് ഇലത്താളമേന്താൻ രണ്ടാമുണ്ട് ചുറ്റി. തുടർന്നൊരു പൂതനാമോക്ഷം. "ഓർമ ശരിയെങ്കിൽ കോട്ടക്കൽ ശിവരാമൻറെ ലളിത." അതിനും പാടി. "പിന്നീട് നേരുപറഞ്ഞാൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല."
താമസിയാതെ, 1965ൽ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി എത്തി ഉണ്ണികൃഷ്ണന് കലാനിലയത്തിൽ ഗുരുവായി. അഞ്ചുകൊല്ലം കഴിഞ്ഞ് കോഴ്സ് മുഴുമിപ്പിച്ചു. മാസങ്ങൾക്കകം കലാമണ്ഡലം വിളിച്ചു. ആദ്യം താത്കാലിക അടിസ്ഥാനത്തിൽ. 1980 തുടങ്ങി സ്ഥിരംനിയമനം. കലാമണ്ഡലം ആരംഭിച്ചുള്ള അൻപതാം വർഷത്തിലാണ് പുറമേസ്ഥാപനത്തിൽ അഭ്യസിച്ചൊരാൾ ആദ്യമായി ആശാനാവുന്നത്. അങ്ങനെ 23 കൊല്ലം പല തലമുറകളെ പഠിപ്പിച്ച് 2003ൽ വകുപ്പുമേധാവിയായി വിരമിച്ചു.
കലാനിലയകാലത്തിൻറെ മദ്ധ്യത്തിൽത്തന്നെ കഥകളിക്ക് പാടാൻ നിറയെ അവസരങ്ങൾ വന്നുതുടങ്ങി. നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം ഗംഗാധരൻ തുടങ്ങി വടക്കർക്കും അതല്ലാതെ ദക്ഷിണകേരളത്തിലെ പ്രമുഖരായ തകഴി കുട്ടൻ പിള്ള, തണ്ണീർമുക്കം വിശ്വംഭരൻ, ചേർത്തല തങ്കപ്പപ്പണിക്കർ, സുകുമാര മേനോൻ തുടങ്ങിയവർക്കും വിശ്വസിക്കാവുന്ന ശങ്കിടിയായി. കല്ലുവഴിയും കപ്ലിങ്ങാടനും ചിട്ടകൾ വശമാക്കി. 'കർണശപഥം' മലയാളക്കരയിൽ തരംഗമായ 1980കളിൽ തുടങ്ങി തിരക്കുള്ള പൊന്നാനിയായി.
അച്ഛൻ മാധവക്കുറുപ്പ് ശതാഭിഷിക്തനായി പിറ്റേവർഷം മരിച്ചു -- 1982ൽ. മകൻ വേഷക്കാരനല്ലാതെ പോയല്ലോ എന്ന ഖേദമേതും കൂടാതെ. അദ്ദേഹം രചിച്ച വള്ളീപരിണയം, ഭീഷ്മവിജയം, സപ്താഹസംഭവം എന്നിങ്ങനെ മൂന്ന് ആട്ടക്കഥകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത് ഉണ്ണികൃഷ്ണനായിരുന്നു. പലയിടത്തും പാടിയതും വേറെയാരും ആയിരുന്നില്ല.
ഇരിഞ്ഞാലക്കുടയിൽനിന്നുതന്നെ വിവാഹം കഴിച്ചു. അമ്പലത്തിനടുത്ത് താമസമാക്കി. ശ്യാമളാ-ഉണ്ണികൃഷ്ണൻ ദമ്പതിമാർക്ക് ഒരു മകനും മകളും. വേറെ നാട്ടിൽ ജീവിക്കുന്ന അവർക്കുമായി കുട്ടികൾ. "എനിക്കിന്ന് അസന്തുഷ്ടി ഒന്നുമേയില്ല. ആയ കാലത്ത് തിമർത്തു പാടി -- രാജ്യത്ത് മറ്റിടങ്ങളിലും വിദേശത്തും അടക്കം. ഇന്നിപ്പോൾ മുന്നെപ്പോലെ അരങ്ങുകളില്ല എനിക്ക്. നല്ലൊരു നിര യുവാക്കൾ രംഗത്തുണ്ടല്ലോ. അവരോടൊപ്പം ഈ പ്രായത്തിൽ മത്സരിക്കാനൊക്കുമോ?" എന്ന് പുഞ്ചിരിയോടെ. "പിന്നെ, നമുക്കും ഉണ്ടായിരുന്നു ഒരു കാലം. ആ സത്യം ചിലപ്പോൾ മനസ്സിലാക്കാതെയോ ഓർമിക്കാതെയോ അംഗീകരിക്കാതെയോ ചിലർ പെരുമാറും. അതിലേയുള്ളു ചെറിയൊരു പ്രയാസം."
കഥകളിപ്പാട്ടുകാരിൽ വേഷപഠനം എന്ന പൂർവാശ്രമം ഉള്ളവർ ഇന്നും വേറെയും പേരുണ്ട്. സാക്ഷാൽ കലാമണ്ഡലം ഗോപിയുടെ സമകാലികൻ വൈക്കം പുരുഷോത്തമൻ പിള്ള ഒരുദാഹരണം. താരവേഷക്കാരൻറെ ഇഷ്ടഗായകൻ പത്തിയൂർ ശങ്കരൻകുട്ടി മറ്റൊരാൾ. അടുത്ത തലമുറയിൽ നെടുമ്പള്ളി രാംമോഹൻ. "വേഷം പഠിക്കുന്നത് പാട്ടിന് ഗുണം ചെയ്യും," എന്ന് കലാനിലയം ഉണ്ണികൃഷ്ണൻ. "അക്ഷരം നിരത്തുന്നുതുടങ്ങി അരങ്ങുചിട്ടകൾ ഉറപ്പിക്കുന്നതിനുവരെ കുറേക്കൂടി വ്യക്തത കിട്ടും."
മീശ മുഴുവൻ നരച്ചെങ്കിലും എടുത്തുകളഞ്ഞിലൊരിക്കലും. "പാരമ്പര്യകലയിൽ 'സാ' എന്ന് പാടുന്ന ചുണ്ടിനുമീതെ 'റ' എന്നൊരു വര" എന്നുതുടങ്ങി മുറുമുറുപ്പുണ്ടായിട്ടും. മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ഭാഗവതർക്ക് നല്ല തീർപ്പാണ്.
സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ
- Details
- Category: Kathakali
- Published on Wednesday, 24 March 2021 10:56
- Hits: 2122
സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ
ശ്രീവൽസൻ തിയ്യാടി
കുറുവട്ടൂരെ ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞിരുന്നു. നാലമ്പലത്തിനകം നരസിംഹമൂർത്തിയുടെ നടയടഞ്ഞു. മതിലകത്തെ അഗ്രശാലയിൽ ചെണ്ടപഠിക്കാൻ എത്തിയിരുന്ന കുട്ടികൾ സാധകംചെയ്ത് പിരിഞ്ഞുപോയി. കനവെയിലിൽ ചതുരൻകുളവും കട്ടവിണ്ടപാടവും കുള്ളൻകുന്നുകളും വിറങ്ങലിച്ചു. കാറ്റോട്ടമില്ലാത്ത വള്ളുവനാടൻ മീനപ്പകൽ.
തലേ സന്ധ്യക്ക് ഇവിടെ ഒരു കഥകളി നടക്കേണ്ടതായിരുന്നു. സദനം കൃഷ്ണദാസ് നായർ ഓർമയരങ്ങ്. അകാലത്തിൽ പോയ വേഷക്കാരൻറെ മൂന്നാം ചരമവാർഷികനാൾ. അതിന് 18 മണിക്കൂർമാത്രം ശേഷിക്കെ, അപ്രതീക്ഷിത തടസ്സം നേരിട്ടു. സഹൃദയലോകം കനിഞ്ഞ് സംഘാടകരുടെ നന്മയിൽ പരിപാടി മുടങ്ങിയില്ല. വേദി മാറി അകലെയല്ലാത്തൊരിടത്ത് നടന്നു. കാറൽമണ്ണ. പാലക്കാട് ജില്ലയിലെതന്നെ ചെർപ്പുളശ്ശേരിസമീപം മറ്റൊരു ഗ്രാമം. ഭംഗിയായി ആചരണം. മുന്നേ നിശ്ചയിച്ച പ്രകാരം വൈകിട്ട് അനുസ്മരണയോഗം. തുടർന്ന് രണ്ട് രംഗങ്ങളിലായി നാല് കഥാപാത്രങ്ങളുടെ അവതരണം. നളചരിതത്തിലെ കാട്ടാളൻ-ദമയന്തി, സുഭദ്രാഹരണത്തിലെ ബലഭദ്രർ-കൃഷ്ണൻ. അത്താഴം കഴിച്ചു പിരിഞ്ഞു ജനം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻറെ ഹാളിൽ.
അവിടെ കെട്ടിയാടിയവർ കൃഷ്ണദാസിൻറെ ഏറെക്കുറെ സമകാലികരാണ് സദനത്തിൽ. ഒരാൾ ശിഷ്യൻകൂടെയും. കലയഭ്യസിച്ച് സദനത്തിൽനിന്ന് 1980കളിലും '90കളിലും ആയി പുറത്തിറങ്ങിയവർ. നാൽവരും ഇന്നിപ്പോൾ വെള്ളിനേഴിക്കിപ്പുറം കുറുവട്ടൂരുണ്ട്. അനൗപചാരികമായൊരു സ്മൃതിവട്ടത്തിനായി. ഭാസി, മണികണ്ഠൻ, വിജയൻ, സദാനന്ദൻ. അവരുടെ തൊട്ടടുത്ത തലമുറയിലെ ചെണ്ടക്കാരൻ രാമദാസ് എന്ന പ്രദേശവാസിയും. വിശേഷാൽ ക്ഷണത്തിൽ കലാമണ്ഡലം ബാലൻ എന്ന ചുട്ടി-കോപ്പുനിർമാണം കലാകാരൻ എത്തിയിട്ടുണ്ട്. രാമദാസിനെ കണക്ക് കുറുവട്ടൂർ സ്വദേശി. കൃഷ്ണദാസിൻറെ പേരിൽ കുടികൊള്ളുന്ന സമന്വയം എന്ന സാംസ്കാരിക സംഘടനയുടെ മേധാവി. രണ്ടുവർഷം മുമ്പ് രൂപീകരിച്ച കഥകളി പ്രമോഷൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ അറുപതുകാരനാണ് ഈ മേളനത്തിലെ ഏറ്റവും പ്രായംചെന്ന അംഗം. അദ്ദേഹത്തേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ലേഖകൻ ചർച്ചയുടെ ചാലുവെട്ടിയും.
കൃഷ്ണദാസിനെ ഇവരാരും ആ പേരല്ല വിളിച്ചുപോന്നിട്ടുള്ളത്. അടുത്തുപരിചയമുള്ളവർ കണ്ണൻ എന്നേ പറഞ്ഞുശീലിച്ചുള്ളൂ. ഇളയവർക്ക് കണ്ണേട്ടൻ. കറുത്തേടത്തെ കണ്ണൻനായർ എന്ന് ആളുടെ നാട്ടുകാർ ചിലർ. ഭാരതപ്പുഴക്ക് പുഷ്ടികൂടുന്ന ഷൊറണൂരിന് നാലു നാഴിക കിഴക്ക് കൂനത്തറയാണ് ജന്മസ്ഥലം. അതേ വഴിയിൽ 18 കിലോമീറ്റർ ചെന്നാലായി കണ്ണൻ വേഷം പഠിച്ച സ്ഥാപനം. പത്തിരിപ്പാലക്ക് ലേശം തെക്കുള്ള പേരൂർ ഉൾനാട്ടിലെ സദനം കഥകളി അക്കാദമി.
അവിടെ 1983ലാണ് കണ്ണൻ വിദ്യാർത്ഥിയായി ചേരുന്നത്. മഴ കനത്ത ജൂൺ മാസത്തിൽ. പതിനാലാമത്തെ വയസ്സിൽ. പിറ്റേയാണ്ട് അരങ്ങേറ്റം. സദനം ഹരികുമാറും കലാനിലയം ബാലകൃഷ്ണനും കലാമണ്ഡലം പദ്മനാഭൻനായരും കീഴ്പടം കുമാരൻനായരും ഗുരുക്കളായി. തുടർന്ന് സ്ഥാപനത്തിൽ ഇടക്കാലങ്ങളിൽ ആശാനായി. സദനംട്രൂപ്പിനായും അല്ലാതെയും പച്ചയും കത്തിയും കരിയും താടിയും മിനുക്കും വേഷങ്ങൾ കെട്ടി. പുരുഷനായും സ്ത്രീയായും. മദ്ധ്യനാല്പതുകൾ പിന്നിട്ടതോടെ തികഞ്ഞ ആരോഗ്യവാനല്ലാതെയായി. അപ്പോഴും രംഗത്ത് പ്രവൃത്തിച്ചുപോന്നു. ക്രമേണ ബഹുതരം രോഗങ്ങൾ പിടിമുറുക്കിയപ്പോൾ അരങ്ങന്നുനിന്ന് കുറേശ്ശെയായി പിന്നാക്കമായി. ഒടുവൊടുവിൽ തീർത്തും വിരമിച്ചു. പ്രായം 49 തികയുന്നതിന് രണ്ടുമാസം മുമ്പ് അന്തരിച്ചു -- 2018 മാർച്ച് 19ന്.
ഇത്രയും ജീവിതരേഖ. ഗുമസ്തക്കണക്കുകൾക്ക് അപ്പുറമാണല്ലോ ജീവിതനിറങ്ങൾ. തെളിഞ്ഞതും ഇരുണ്ടതും ഇടയിലുള്ളവയും. അവയിലേക്ക് വെളിച്ചം വീശുന്ന വിധം തിരിഞ്ഞുനോക്കുകയാണ് സമപ്രായക്കാർ.
മനസ്സാലെ തിരനോക്ക്
കുറുവട്ടൂരമ്പലത്തിൻറെ ബലിക്കൽപ്പുര. മരത്തട്ടിൽ കൊത്തുപണി. കരിങ്കൽത്തിണ്ണക്ക് സുഖകരമായ പരുപരുപ്പ്. സൂര്യൻ ഉച്ചിയിലായിട്ടും ചൂടില്ലിവിടം. എഴുതിയെടുക്കുന്ന ആളടക്കം ഏഴുപേരുടെ സന്ധി.
പഠിതാവായി കണ്ണൻ സദനത്തിൽ ചേരുമ്പോഴത്തെ സന്ദർഭങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ വ്യക്തം ഭാസിക്ക്. ആ ബാച്ചിൽ വേഷക്കാരായി രണ്ടാൾ വേറെയുണ്ടായിരുന്നു. ചെർപ്പുളശ്ശേരി-പട്ടാമ്പി പാതയോരത്തെ വീട്ടിൽനിന്നുള്ളവർ. നെല്ലായക്കാരൻ ശ്രീനാഥൻ, ഓങ്ങല്ലൂരുള്ള സന്തോഷ്കുമാർ. ആദ്യത്തെയാൾ സ്ത്രീവേഷക്കാരനായി. മറ്റെ പയ്യൻ കഥകളിരംഗത്ത് ഉറയ്ക്കാതെ പോയി.
കണ്ണന് അച്ഛനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശനാണ് ചേർക്കാൻ കൊണ്ടുവന്നത്. ആജാനബാഹുവായ കാരണവർ. "കുട്ടീ," അദ്ദേഹം ഭാസിയെ അടുത്തുവിളിച്ചു. അഞ്ചാംവർഷം വിദ്യാർത്ഥി. കാറൽമണ്ണക്കാരൻ. "നോക്കൂ, ചെക്കൻ വീടിൻറെ ചുറ്റുപുറംമാത്രം കണ്ടുവളർന്നവനാണ്. ഒന്ന് ശ്രദ്ധിക്കണം. ഏല്പിക്കുന്നു."
കണ്ണൻറെ പൂർവികർക്കില്ലായിരുന്നു കലാകൗതുകം.
അതിർക്കാടുള്ള സദനത്തിൻറെ ഇല്ലിപ്പടി കടന്ന് വൃദ്ധൻ മറഞ്ഞു. (ആ മനസ്സിൻറെ വ്യഥയോർത്തിട്ടോ തന്നെ കൈപിടിപ്പിച്ചതിൽ ആദരംതോന്നിയോ കുറുവട്ടൂർസംഗമത്തിലെ ഈ ഭാഗത്ത് ഭാസിക്ക് തൊണ്ടയിടറി.)
കഥകളി എന്തെന്നുതന്നെ പിടിയില്ലായിരുന്നു സദനത്തിലെത്തുവോളം കണ്ണന്. കുടുംബക്കാരിൽനിന്ന് വിട്ടുനിൽക്കുന്നതിൻറെ മൗഢ്യം ആദ്യമാദ്യം വ്യക്തമായിരുന്നു. "മിക്കവാറും ആലോചന. എല്ലാറ്റിനും ഒരു മാന്ദ്യം. അപ്പുവും (സന്തോഷ്കുമാർ) അങ്ങനെയായിരുന്നു. തുടക്കത്തിലേ പ്രസന്നനായിട്ട് ശ്രീനാഥനെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ഇന്നും ഹാപ്പിയാ."
ക്രമേണ കണ്ണൻ ഉഷാറായി. ഒന്നുരണ്ടു കൊല്ലത്തോടെ മുഴുവനായും. "ഞാനൊക്കെ കാണുമ്പോഴേക്കും അങ്ങനെയാ," എന്ന് ചുട്ടി ബാലൻ. 1980കളുടെ രണ്ടാംപാതിയിൽ കോപ്പുപണിക്ക് ഇടയ്ക്ക് സദനത്തിലേക്ക് വിളിപ്പിക്കും ബാലനെ സ്ഥാപനം സാരഥി കെ കുമാരൻ. "കുമാരേട്ടൻ 1986ൽ ഞങ്ങളെ ദുബായ്ക്ക് കൊണ്ടുപോയി. കഥകളി. 'കിരാതം'. അതിൻറെ തയ്യാറെടുപ്പിന് അറയിൽ കിരീടവും മെയ്യാഭരണങ്ങളും നേരെയാക്കുമ്പോൾ ഇയാള്‍ ഇടക്കൊക്കെ വരും. നോക്കിക്കാണാനും കൂടെക്കൂടാനും ഉത്സാഹമാണ്. അങ്ങനെ കണ്ണനുമായി അടുത്തുവന്നു."
ഈ ശുഷ്കാന്തി കണ്ണന് കളരിയിലും ഉണ്ടായിരുന്നു എന്ന് ഭാസി. "ക്ലാസ്സിന് പതിനഞ്ചെങ്കിലും മിനിറ്റ് നേരത്തെ എത്തും കണ്ണൻ. മുറി അടിച്ചു വൃത്തിയാക്കും."
അപ്പോഴും വീടെത്താനുള്ള ആവേശത്തിന് വലിയ കുറവൊന്നും വന്നില്ലെന്ന് മണികണ്ഠൻ. "കുടുംബം എന്നും ദൗർബല്യമായിരുന്നു. അന്നൊക്കെ ഹോംസിക്ക്. അടുപ്പിച്ചുള്ള രണ്ട് അനദ്ധ്യായദിവസങ്ങൾ കഴിഞ്ഞ് ചിലപ്പോൾ രണ്ടാംനാളേ കണ്ണൻ തിരികെ സദനത്തിൽ വരൂ," എന്ന് ഓർക്കുന്നു വെള്ളിനേഴിക്കാരൻ. "ആ മനഃസ്ഥിതി അവസാനംവരെ നിലനിന്നു. ഇന്ത്യക്കകത്ത് മറ്റിടങ്ങളിലോ വിദേശയാത്രക്കോ കഥകളിക്കായി പോയാലത്തെ വരുമാനം നല്ലൊരുപങ്കും കണ്ണൻ അവിടന്നേ ചിലവാക്കും. വീട്ടുകാർക്കായി അതുമിതും വാങ്ങി. തിരികെ എത്തിയാലുള്ള പണവും ഏടത്തിയേട്ടൻമാർക്കായും ഭാര്യക്കും മകനും ഒക്കെ ആയി അവര്‍ മോഹിച്ച പ്രത്യേക വീട്ടുസാമാനങ്ങൾ വാങ്ങും."
അവനവന് പ്രാമുഖ്യം എന്നത് കണ്ണൻ കലാരംഗത്തും ഇച്ഛിച്ചില്ല എന്ന് വിജയൻ. സദനത്തിന് ഏറ്റവുമടുത്ത പട്ടണമായ ഒറ്റപ്പാലത്തിന് 130 കിലോമീറ്റർ തെക്ക് എറണാകുളത്തിനടുത്ത് ജന്മദേശമായ തൃപ്പൂണിത്തുറയിൽനിന്ന് ഫാക്ട് പദ്മനാഭനിൽനിന്ന് പ്രാഥമികപാഠങ്ങൾ കഴിഞ്ഞെത്തിയ വിജയൻ 2000ത്തിൽ സ്കോളർഷിപ്പ് മുഴുമിച്ചു. "തെക്കോട്ടൊക്കെ ഞങ്ങൾ പങ്കെടുത്ത കളികളിൽ ഇന്ന വേഷം എന്നുണ്ടായിരുന്നില്ല കണ്ണേട്ടന്. ഏല്പിച്ച ഏതും കെട്ടും." പോയ ദശകത്തിൻറെ മദ്ധ്യത്തിൽ ഫോർട്ട് കൊച്ചിയിലെ ഡെയ്ലി കഥകളി ഷോ നടത്തുന്നിടത്ത് സ്റ്റാഫ് ആയിരുന്നു. "ആടാൻ ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നു. പലതും പ്രയോഗത്തിൽ ആൾക്കാർ ഇഷ്ടപ്പെട്ടിരുന്നുതാനും."
സദനത്തിൽ കണ്ണൻ ആശാനായപ്പോൾ പ്രഥമ ശിഷ്യനായിരുന്നു സദാനന്ദൻ. "എൻറെ ആദ്യത്തെ ആശാനും. എന്നെ 'ധിത്തത്തത്ത' ചിവിട്ടാൻ പഠിപ്പിച്ച ആള്. ഒടുവിൽ, മൂന്ന് കൊല്ലം മുമ്പ്, രോഗം മൂർച്ഛിച്ച് വാണിയംകുളത്തെ ആസ്പത്രിയിൽനിന്ന് വടക്കോട്ട് പെരിന്തൽമണ്ണക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ കയറ്റുമ്പോൾ കാലിൻറെ വശം ഞാൻ പിടിച്ചു. സത്യത്തിൽ, മരിക്കാൻ പിന്നീട് അധികമുണ്ടായില്ല."
കുന്തിപ്പുഴവക്കത്തെ ചെത്തല്ലൂരുള്ള ഇടമന ഇല്ലത്തെ സദാനനന്ദന് കഥകളിയിൽ മറ്റുപലർക്കും എന്നപോലെ ബ്രാഹ്മണ്യപ്പുറത്തുള്ള ബഹുമാനവും ഇളവുകളും കിട്ടിയിരുന്നു. "കണ്ണേട്ടൻറെ മെച്ചം എന്താച്ചാ അതൊന്നും എനിക്ക് ബാധകമാക്കിയില്ല. 'തിരുമേനി' എന്ന് ചിലർ അലങ്കാരം തന്നപ്പോഴും 'നീയ്യ്' എന്നുതന്നെ വിളിച്ചുപോന്നു. അത്രക്കുണ്ടായിരുന്നു അടുപ്പം."
വളച്ചുകെട്ടില്ലാത്ത പെരുമാറ്റം
ഇതുപോലെ കാര്യങ്ങളിൽ നേരെചൊവ്വേ മട്ടായിരുന്നു എന്ന് വിജയൻ. "ഞാൻ പഠിപ്പിച്ചുരുന്ന കാലത്ത് ഒരു വിശേഷത്തിന് സദനത്തിൽ എത്തിയതായിരുന്നു കണ്ണേട്ടൻ. മെസ്സുള്ള വളപ്പിൽ മേലെഭാഗത്ത് സൗകര്യം കൂടിയ ലൊക്കേഷനുണ്ട് -- ഊട്ടി എന്നാണ് വിളിക്കുക. രാത്രിവിശ്രമത്തിന് അങ്ങോട്ട് ക്ഷണിച്ചു കണ്ണേട്ടനെ. 'നീയ്യ് വിളിച്ചിട്ടൊന്നും വേണ്ടാ എനിക്ക്...' എന്ന് മറുപടിയും കിട്ടി." കൂട്ടത്തിൽ സദാനന്ദൻ: "തിരിച്ചും ഉണ്ട്. പുതിയ വേഷങ്ങൾ റിഹേഴ്സ് ചെയ്യുമ്പോൾ പാത്രാനുസാരിയായുള്ള ഗർവ് ഞാൻ കാണിക്കാഞ്ഞാൽ കണ്ണേട്ടൻ പറയും: 'ഇപ്പൊ ഞാൻ ആശാനല്ല, അത് മറക്കണ്ട. പുച്ഛം എന്നോട് കാണിക്കുകതന്നെ വേണം'."
മറ്റുള്ളവരുടെ അധികാരത്തിൽ കൈകടത്താതെ കാര്യങ്ങൾ അന്വേഷിക്കുന്ന ശീലവും കണ്ണനുണ്ടായിരുന്നു. രാമദാസ് സദനത്തിൽ ചെണ്ട പഠിച്ച് അരങ്ങേറിയ കാലത്ത് ഒരു കേളി കൊട്ടിയത് പലയിടത്തും പിഴച്ചു. ആശാൻ തല്ലി, കോലുകൊണ്ടുതന്നെ. "ആ നേരത്ത് അതിലെ പോവാനിടയായി കണ്ണേട്ടൻ. കളിക്കുള്ള വേഷത്തിന് മനയോല തേച്ച മുഖവുമായി. ഞാൻ അറിഞ്ഞില്ല," എന്ന് രാമദാസ്. "ഇത് ഞാൻ മനസ്സിലാക്കിയത് പിറ്റേന്നാളായിരുന്നു. പകല്‍ എന്നെ കണ്ടപ്പോൾ കണ്ണേട്ടൻ ചോദിച്ചു: 'എന്തേ ഇന്നലെ അവടെ നടന്നത്. കൊട്ടിൽ പറ്റിയ പിഴവ് ഞാനറിയിച്ചു. 'ഹും, സാരല്യ. അങ്ങന്യൊക്ക ണ്ടാവും. ദോഷം കരുതി ശിക്ഷിക്കണതല്ല.' എൻറെ കണ്ണു നിറഞ്ഞു."
ഞങ്ങള്‍ കുട്ടികളുടെ ഏത് കുറുമ്പും വേഗം മനസ്സിലാക്കും കണ്ണേട്ടൻ, എന്നും രാമദാസ്. "ഒരു സൂത്രവും അവിടെ ചെലവാവില്ല."
കഥകളിയാത്രകൾക്ക് പോവുമ്പോൾ കോപ്പുപെട്ടി വണ്ടിയേറ്റാൻ അനന്യമായ വൈഭവം ഉണ്ടായിരുന്നു കണ്ണന്. "ഏത് എവിടെ വച്ചാലാണ് ഓട്ടത്തിൽ അപായക്കുറവും ഇറക്കാൻ എളുപ്പവും എന്ന് കൃത്യം അറിഞ്ഞിരുന്നു," എന്നും സദാനന്ദൻ. കുശലവന്മാരായി ഇരുവർ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. "ഞാനായിട്ടും എത്ര ഉണ്ടായിരിക്കുന്നു ആ കോമ്പിനേഷൻ!" എന്ന് ഭാസി.
പാരമ്പര്യേതരമായ കലാസംരംഭങ്ങൾക്കും കണ്ണൻ മികവ് തെളിയിച്ചു. "ഷാലോം ടീവി ചാനലിൻറെ ഉദ്ഘാടനം, 2005ൽ," എന്നുപറഞ്ഞ് ഉദാഹരിക്കുന്നു ബാലൻ. "അവർക്ക് വേണ്ടത് കഥകളിയും ഓട്ടൻതുള്ളലും ചേർന്നുള്ളൊരു ഷോ. കണ്ണൻ ആയിരുന്നു അതത്രയും ചിട്ടപ്പെടുത്തിയത്." തുടർന്നുള്ള പതിറ്റാണ്ടിൽ 'അഷ്ടപദിയാട്ടം' എന്ന രംഗകല കവളപ്പാറയിലെ 'കലാസാഗർ' പുനരുദ്ധരിക്കുന്ന വേളയിൽ കണ്ണനും കെട്ടി ശ്രീകൃഷ്ണവേഷം. നവോന്മേഷത്തോടെ 1980കളിൽ ആവിധം അരങ്ങുപരീക്ഷിച്ച സംഘടനയുടെ തലവൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ (1924-92) ആയിരുന്നു. വെള്ളിനേഴിക്കാരൻ ചെണ്ടചക്രവർത്തി വിവാഹാനന്തരം താമസമാക്കിയ കവളപ്പാറ ഗ്രാമം കൂനത്തറയുടെ പരിസരമാണ്.
പൊതുവാളിനുണ്ടായിരുന്നതു പോലെ തൻറേടവും നായകത്വവും കണ്ണനും പ്രദർശിപ്പിച്ചിരുന്നു. "അയള് ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കും. തെറ്റാണ് എന്ന് ആരെത്ര ബോദ്ധ്യപ്പെടുത്തിയിട്ടും പിന്നെ കാര്യമില്ല," എന്ന് ഭാസി. "ഒരിക്കൽ, സന്ധ്യകഴിഞ്ഞ നേരത്ത് സദനത്തിലെ മൂലയ്ക്കലെ കിണറ്റിൻറെ കരയിൽ രണ്ടു പേര് കുളിക്കുകയായിരുന്നു. 'ആരാ അവടെ?' എന്നായി കണ്ണൻ. ആദ്യം മയത്തിൽ. ആശാന്മാരായിരുന്നു, അവർക്ക് രസംപിടിച്ചു. അതിനാൽ ഉത്തരമുണ്ടായില്ല. 'ആരടാ അവടെ!' എന്നായി. അങ്ങനെ ചോദ്യംചെയ്തത് ഭംഗിയായില്ല എന്ന് പിന്നീട് ആരോപണം വന്നു. 'അറിഞ്ഞുകൊണ്ടല്ലാത്തതിനാൽ ക്ഷമ ചോദിക്കില്ല' എന്ന് കണ്ണനും."
തീർത്ഥയാത്രക്കും വിനോദസഞ്ചാരത്തിനും ബാലനും കണ്ണനും സകുടുംബം കുറേ പോയിട്ടുണ്ട്. "ഗുരുവായൂര്‍ ദർശനം. അതല്ലെങ്കിൽ ഞാനും അയളും കൂടി ശബരിമല. കൂടാതെ (പിന്നീടന്തരിച്ച കഥകളിനടൻ) പരിയാനംപറ്റ ദിവാകരൻറെ കുടുംബത്ത്.... പെരിങ്കന്നൂര് (പട്ടാമ്പിക്ക് തെക്ക്)," എന്നും ബാലൻ. "ചുട്ടിയിൽ എന്നെ വല്യ വിശ്വാസായിരുന്നു. 'എൻറെ തേപ്പ് ഇക്കുറി അത്ര വൃത്തിയായിട്ടില്ല. അതും കൂട്ടത്തിൽ ഒന്ന് വെടിപ്പാക്കണം' എന്ന് പറയാറുണ്ട്."
കുടുംബം കൊണ്ടുനടക്കുന്നതിലെ പ്രാപ്തി കണ്ണൻറെ മൂത്ത മൂന്ന് സോദരരിലും ആദരമുണ്ടാക്കി. പറമ്പിൽ തെങ്ങുകയറാൻ ആള് വന്നാലും ജ്യേഷ്ഠൻ കറുത്തേടത്ത് കുമാരദാസ് പറയുംപോലും: "കണ്ണൻനായര്‍ ഇപ്പൊ ല്യ ബടെ. രണ്ടീസം കഴിഞ്ഞേ എത്തൂ. ന്ന്ട്ട് വരൂ."
അവസാനകാലങ്ങളിൽ കണ്ണൻ മരണം മുന്നിൽ കണ്ടിരുന്നു. ആസ്പത്രിയിൽ മോശംനിലയിൽ കിടന്ന ഒരു ദിവസം കാണാൻ ചെന്നതായിരുന്നു ബാലൻ. "എൻറെ കോപ്പുകളത്രയും വീട്ടിലുണ്ട്. അത് ബാലേട്ടൻ കൊണ്ടുപോണം. നന്നാക്കിയെടുത്ത് എന്തുവേണമെങ്കിലും ചെയ്തോളൂ," എന്നോർത്തെടുത്തപ്പോൾ ഈ ചുട്ടികലാകാരനും കുറച്ചധികം നേരം വികാരാധീനനായി കുറുവട്ടൂരെ അപരാഹ്നത്തിൽ. (മരണശേഷം ആ പെട്ടി കുടുംബക്കാരെ തിരിച്ചേൽപ്പിക്കാനും സാഹചര്യമുണ്ടായി എന്നത് മറ്റൊരു വിഷയം.)
ഓർമക്കളിയിലെ പങ്കാളികൾ
കുറുവട്ടൂര് യോഗത്തിന് തലേന്നാൾ നടന്ന കഥകളിയിൽ സഹകരിച്ച വേറെയും സദനം അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. വേഷക്കാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി, ചുട്ടിയാശാൻ കലാമണ്ഡലം സതീശൻ, ചെണ്ടക്കാരായ സദനം ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, മദ്ദളവാദകൻ ദേവദാസ്, പാട്ടുകാരൻ ശിവദാസ്, പുതുമുറ ഗായകൻ സായികുമാർ. അവർക്ക് പറയാനുള്ളതു കൂടി:
"വിദ്യാർത്ഥിയായിരുന്ന കാലത്തെ കണ്ണനെ ഓർക്കുന്നില്ല," എന്ന് സപ്തതി പിന്നിട്ട നരിപ്പറ്റ. "എന്നാൽ മൂന്നാല് കൊല്ലം മുമ്പ് കവളപ്പാറ ഒരു കളിക്ക് വേഷമുണ്ടായിരുന്നു. അത് കഴിഞ്ഞുള്ള രാത്രിയിൽ പരിസരത്ത് കണ്ണൻറെ വീടന്വേഷിച്ചെത്തി. അവിടെ പൂമുഖത്ത് ഇരിക്കുന്ന രൂപം തിരിച്ചറിയാൻ രണ്ടു നിമിഷമെടുത്തു. അത്രമാത്രം വാർദ്ധക്യം ബാധിച്ചിരുന്നു കണ്ണന് അതിനകം എന്നത് ഞെട്ടലോടെ മനസ്സിലാക്കി."
"അണിയറയിൽ ഒരു പത്തുകൊല്ലം മുമ്പൊരു സംഗതിയുണ്ടായി," എന്ന് സതീശൻ. "സദനത്തിൻറെ കളി. വെളുപ്പിന് ഞങ്ങൾ കെട്ടിപ്പെറുക്കി പോരികയാണ്. അണിയറ അലങ്കോലം. കണ്ണന് സഹിച്ചില്ല. പെട്ടിക്കാരോട് ഉറക്കെ കയർത്തു. ഞാൻ നിന്നു വിയർത്തു -- അരങ്ങിൻറെ പിന്നാമ്പുറം വൃത്തിയാക്കുക സത്യത്തിൽ എൻറെകൂടി ചുമതലയാണല്ലോ. എൻറെ പരുങ്ങൽ കണ്ടതും കണ്ണൻ തണുത്തു: 'സതീശേട്ടൻ ഒന്നും വിചാരിക്കരുതേ. ഇങ്ങനെ വെടിപ്പില്ലാതെ അണിയറ ശേഷിച്ചുകണ്ടപ്പോൾ വെളിച്ചപ്പെട്ട് പൂവ്വേ...' അതോടെ എല്ലാം ശാന്തം."
"കണ്ണപ്പനുണ്ണി എന്ന് എൻറെയൊരു പ്രയോഗംതന്നെ ഉണ്ടായിരുന്നു," എന്ന് ഗോപാലകൃഷ്ണൻ. "കണ്ണൻ (കൃഷ്ണദാസ്), അപ്പു (സന്തോഷ്കുമാർ), ശ്രീനാഥൻ (ഉണ്ണി) എന്നിവരുടെ ചെല്ലപ്പേരുകൾ കോർത്തുണ്ടാക്കിയത്." മലയാളത്തിലെ ആ 1977 ചലച്ചിത്രംപോലെ ആദ്യകാല കളറിൽ ഓരോ ഫോട്ടോയും എടുത്തിരുന്നു ഈ മൂവരുടെ. "ഇപ്പോഴും എൻറെ വീട്ടിലുണ്ടത്."
"നല്ല ഊക്കുള്ള ചൊല്ലിയാട്ടമായിരുന്നു കണ്ണൻറെ. കൊട്ടാൻ തന്നെത്താൻ ഉത്സാഹം കിട്ടും," എന്ന് രാമകൃഷ്ണൻ. "താടിവേഷം ആണെങ്കിൽ പരിയാനംപറ്റയെ മാതിരി ആവണം എന്ന് എപ്പോഴും പറയുമായിരുന്നു."
കണ്ണൻറെ ബാച്ചിൽ മദ്ദളം പഠിച്ചതാണ് ദേവദാസ്. പിന്നീട് ഇരുവരും സ്ഥാപനത്തിൽ അധ്യാപകരായി. വേഷമാശാൻ കലാനിലയം ബാലകൃഷ്ണന് വലിയ ബോദ്ധ്യമായിരുന്നു കണ്ണനെ. "കളരിയിയിൽ വരാനാവാത്ത ദിവസങ്ങളിൽ ബാലാശാൻ സർവം കണ്ണനെ ഏല്പിച്ചുപോവും. മഴക്കാലത്തെ ഉഴിച്ചിൽ കാര്യത്തിലും കണ്ണനെ വലിയ മതിപ്പായിരുന്നു."
പൊതുവാളാശാൻറെ പൗത്രൻ കലാസാഗർ കൃഷ്ണപ്രവീൺ കുറച്ചുകാലം കഥകളി പഠിക്കുകയുണ്ടായി കണ്ണനുകീഴിൽ. നാട്ടുകാർ. "ദക്ഷിണ കൊടുത്തു, അഭ്യാസം തുടങ്ങി. എന്നാൽ അക്കാലത്ത് എൻറെ ഉത്സാഹക്കുറവും കണ്ണേട്ടൻറെ വിദേശയാത്രാതിരക്കും കാരണം പതിയെപ്പതിയെ ക്ലാസ് നേർത്തു, ഇല്ലാതായി. പിന്നെ സാധിച്ചത് ആ വേഷങ്ങൾക്ക് ഇടക്കൊക്കെ കൊട്ടാനുള്ള അവസരമാണ്," എന്ന് ചെണ്ടക്കാരനും ഗായകനും ആയ യുവ കോളേജ് പ്രൊഫസർ -- വാദ്യപ്രയോക്താവ് കലാമണ്ഡലം വിജയകൃഷ്ണൻറെ പുത്രൻ. "അതത്രയും ഓർമയായി മനസ്സിലുണ്ട്."
സദനത്തിൽ പഠിച്ചും പഠിപ്പിച്ചും ഗായകനായ ശിവദാസ് ഒരുവർഷമായി കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. "ബാലിവധം കഥയിലെ മുഴുവൻ അക്ഷരങ്ങളും എനിക്ക് ഇന്ന് തോന്നുന്നെങ്കിൽ അതിന് വലിയൊരു കാരണം കണ്ണേട്ടനാണ്. താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പ്രാതലിനുശേഷം കളരിയിലേക്ക് എനിക്ക് ഒരുകാലത്ത് വേറാരുമായിരുന്നില്ല. 'പഠിച്ചത് കേൾക്കട്ടെടോ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കും. തലേന്നാൾ മനഃപാഠമാക്കിയ വരികളത്രയും കണ്ണേട്ടനായി ഞാൻ ചൊല്ലും," എന്നോർക്കുന്നു. "അന്നൊക്കെ ഉച്ചക്ക് ഇവർ വേഷക്കാർ ഉറങ്ങാൻ കിടന്നാൽ മൂന്നു മണിയുടെ ക്ലാസ്സിന് 15 മിനിറ്റ് മുമ്പ് വിളിച്ചുണർത്തേണ്ടത് എൻറെ ചുമതലയാണ്. 'അതുവരെ നീ സാഹിത്യം പഠിക്ക്' എന്ന് പറഞ്ഞേൽപ്പിക്കും."
കഥകളിസംഗീതത്തിൽ കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തുകയാണ് ഇന്ന് സദനം സായികുമാർ. ശിവദാസിൻറെ ശിഷ്യൻ. "കുറച്ചുകാലമേ കണ്ണേട്ടനുമായി സമ്പർക്കം ഉണ്ടായിട്ടുള്ളൂ. ഉള്ളതത്രയും ഊഷ്മളം," എന്ന് പയ്യൻ. "എന്നോടും അന്വേഷിക്കാറുണ്ട് സാഹിത്യം പഠിക്കുന്ന കാര്യം. ചൊല്ലിക്കേൾപ്പിക്കാൻ പറയും. കൈയക്ഷരം നന്ന് എന്നൊരു കമൻറും."
സദനം കൃഷ്ണദാസ് നായർ 2021 അനുസ്മരണത്തിൽ കാറൽമണ്ണയിലെ മാർച്ച് 19 വേദിയിൽ കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളായ കെ.ബി. രാജാനന്ദും ആനമങ്ങാട് പീതാംബരനും സംസാരിച്ചു. പരിപാടിയുടെ സംഘാടകരായ സുദീപ് പിഷാരോടി എന്ന ആസ്വാദകൻ സ്വാഗതവും സദനം ചെറിയ മണികണ്ഠൻ എന്ന വേഷം-തിമില കലാകാരൻ നന്ദിയും പറഞ്ഞു.
വാൽക്കഷ്ണം: മേലത്തെ യോഗത്തിൽ സന്നിഹിതരായ സദനക്കാരെയോ അതുമായി ബന്ധപ്പെട്ട സഹൃദയരെയും മാത്രമേ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം
- Details
- Category: Kathakali
- Published on Tuesday, 16 March 2021 10:39
- Hits: 2407
സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം
ശ്രീവൽസൻ തിയ്യാടി
ഏറെയും കളരിയിൽ മികവുകാട്ടി മദ്ധ്യവയസ്സിൽത്തന്നെ അരങ്ങിനോട് വിടപറഞ്ഞ ഗായകനായിരുന്നു എം. ശിവരാമൻ നായർ. ഉഗ്രപ്രതാപി നീലകണ്ഠൻ നമ്പീശൻറെ ഈ സമകാലികൻ അന്തരിച്ച് കൊല്ലം 52 ആയി. ശബ്ദരേഖയേതും അവശേഷിപ്പിക്കാതെ പോയ ആ ലക്കിടി ബാണിയെ ഓർത്തെടുക്കുന്നു മുൻനിര ശിഷ്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ.
ആശാൻ മരിച്ചിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ശിഷ്യനാകട്ടെ ഇന്ന് വയസ്സ് 77. പഠനകാലം ഓർത്തെടുക്കുമ്പോൾ കലാമണ്ഡലം സുബ്രഹ്മണ്യന് പലതുണ്ട് പറയാൻ. രണ്ടെങ്കിലും സന്ദർഭങ്ങൾ ഇളംമനസ്സിൽ വല്ലാതെ തട്ടിയിട്ടുണ്ട്. ഇരു രംഗങ്ങളും അരങ്ങുസംബന്ധി. വ്യത്യസ്തമായ വിധത്തിൽ ഹൃദയസ്പൃക്ക്.
എം ശിവരാമൻ നായർ എന്ന ഗായകനെ കുറിച്ചാണ് സംസാരം. ഷഷ്ടിപൂർത്തി തികയുംമുമ്പ് 1969 വിട്ടുപിരിഞ്ഞ ഗുരുനാഥൻ. ചെറുതുരുത്തിയിലെ പുകഴ്പെറ്റ രംഗകലാസ്ഥാപനത്തിന് 25 കിലോമീറ്റർ കിഴക്ക് ലക്കിടി സ്വദേശി. മദ്ധ്യകേരളത്തിലെ ആ പുഴയോരഭൂവിൽ ഭവനത്തിൽ പോയി ഗൃഹനാഥൻറെ ഒരു ചിത്രം സംഘടിപ്പിച്ചു കൊണ്ടുവന്നു മദ്ധ്യവയസ്സിൽ സുബ്രഹ്മണ്യൻ. കറുപ്പുംവെളുപ്പും ഫോട്ടോ. ചില്ലിട്ടു ഭംഗിയാക്കി. നാല് പതിറ്റാണ്ടായി താൻ ജീവിക്കുന്ന ഗ്രാമത്തിലെ വീട്ടുമ്മറത്ത് ചുവരുചേർത്ത് വച്ചുപോരുന്നു. തൃശൂര്‍ ജില്ലയിൽ മുളംകുന്നത്തുകാവിന് അകലെയല്ലാത്ത അവണൂര്‍ എന്നിടത്തെ എടക്കുളം ഭാഗം.
കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി ചേരുംമുമ്പേ സുബ്രഹ്മണ്യന് കഥകളി പരിചയമുണ്ട്. പട്ടാമ്പിക്ക് കഷ്ടി പത്തുനാഴിക തെക്ക് പെരിങ്ങോട് ആണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം. കരുവീട്ടിൽ ഗോവിന്ദൻനായരുടെയും കാർത്ത്യായനിയമ്മയുടെയും മകൻ. ഊരിൻറെ അധികാരം അന്നൊക്കെ കൈയാളിയിരുന്നത് പൂമുള്ളി മന. കവലസമീപം ശ്രീരാമസ്വാമി ക്ഷേത്രം പോലെ പ്രദേശത്തിൻറെ കേന്ദ്രബിന്ദു. അമ്പലത്തിൻറെയും ഊരാണ്മക്കാർ. കാതങ്ങളോളം പറമ്പിനും നിലത്തിനും ഉടമസ്ഥതയുള്ള ജന്മിപ്രഭുക്കൾ. സംഗീതം, നൃത്തം, ചിത്രം, ശിൽപം, വാസ്തു തുടങ്ങി ബഹുവിധ കലകളുടെ പരിപോഷകർ. ക്ലാസ്സിക്കൽ രംഗരൂപങ്ങളുടെ അവതരണത്തിൽ പൂമുള്ളി മതിലകത്തെ ശാലയിൽ പ്രമുഖമായിരുന്നു കഥകളി. മുഴുരാത്രി വേദി.
കയറ്റിറക്കമുള്ള നാഗലശ്ശേരി പഞ്ചായത്തിൽത്തന്നെ മറ്റൊരു നമ്പൂതിരിവസതിയാണ് കൂടല്ലൂര്‍ മന. കരിമ്പനക്കുന്നുകളുള്ള വട്ടേനാട് പ്രദേശം. സുബ്രഹ്മണ്യൻറെ ബാല്യകൗമാരങ്ങളിൽ അവിടെയും നടന്നിരുന്നു ധാരാളം കഥകളി. അത്താഴം കഴിഞ്ഞ നേരത്ത് അവയത്രയും കാണാനും പോവുമായിരുന്നു.
അങ്ങനെയൊരു അരങ്ങത്തതാണ് സുബ്രഹ്മണ്യനെ നോവിച്ച ആദ്യ കാഴ്ച. പാതിര കഴിഞ്ഞുള്ള രണ്ടാമത്തെ കഥയ്ക്ക് പാടാൻ എത്തിയതായിരുന്നു ശിവരാമൻ നായർ. മുൻനിരയിൽ ഇരുന്നിരുന്ന തമ്പുരാൻ പാതിയൊന്നെഴുന്നേറ്റ് പെട്ടെന്ന് കല്പിച്ചു: ആ ചേങ്ങില അവടെ വെച്ചോള്വാ. ശിവരാമന് പോവാം.
ഇന്നോർക്കുമ്പോഴും വല്ലാത്തൊരു വ്യസനമാണ് സുബ്രഹ്മണ്യന് ഇക്കാര്യം. "ഒന്നാലോചിച്ചു നോക്കൂ, ക്ഷണിച്ചു വന്ന് പ്രവൃത്തിക്ക് പുറപ്പെടുന്നൊരു കലാകാരൻ. അങ്ങോരെ സദസ്സ് സാക്ഷിയാക്കി ഇറക്കിവിടുക."
അതേസമയം പ്രകടനത്തിന് അനുമതി കിട്ടിയ നേരങ്ങളിലോ? അതാണ് ശിഷ്യൻറെ രണ്ടാമത്തെ ഉദാഹരണം:
"സത്യത്തിൽ 'ബാലിവധം' കഥയൊക്കെ ആശാൻതന്നെ പാടിക്കേൾക്കണം. ശ്രീരാമൻറെ ഒളിയമ്പേറ്റശേഷം പതിച്ച ചുവന്നതാടിവേഷം സ്വാമിയോട് പറയുന്ന രണ്ടു വരിയുണ്ട്.... 'ബാധിതസ്യസായകേന ശ്രീരാമചന്ദ്ര,
അയി മമ മൊഴി കേള്‍ക്ക.' ഘണ്ടാരം രാഗത്തിൽ, ചെമ്പട താളത്തിൽ. അവിടെ ശിവരാമൻനായരാശാനെ പോലെ ഭാവം കൊടുത്ത് ആരും നാളിതുവരെ ആലപിച്ചിട്ടുള്ളതായി അനുഭവമില്ല. ബാലിയുടെ ഗതിയോർത്ത് മാത്രമല്ല എനിക്ക് അന്നൊക്കെ കണ്ണു നിറയാറുള്ളത്. അത്ര വികാരസാന്ദ്രമായിട്ടാണ് ചൊല്ലുക."
അരങ്ങിലെ മികവ്
മെലിഞ്ഞു കുറിയ ആളായിരുന്നു ശിവരാമൻ നായർ. ആകാരംപോലെ പെരുമാറ്റം. ഒതുങ്ങിക്കൂടി കുടുംബനാഥൻ. അഹന്തയില്ല. "എന്നിട്ടും എന്തേ അങ്ങനെ വേണ്ടത്ര തെളിയാതെ പോയതാവോ.... ആലോചിച്ചിടത്തോളം കാരണമില്ലാതെ പലരും ചവിട്ടിക്കൂട്ടി." ആരെയെങ്കിലുമൊക്കെ മണിയടിക്കാൻ ലേശവുമറിയാഞ്ഞാലത്തെ വിന.
പാട്ടിന് പരിഷ്കാരം പോരാ എന്നൊരാരോപണം അന്നേ ഉണ്ടായിരുന്നുവത്രേ. "എനിക്കത് തോന്നിയിട്ടില്ല," എന്ന് സുബ്രഹ്മണ്യൻ. "അന്നത്തെ തലമുറ അങ്ങനെ നിരൂപിക്കേണ്ട കാര്യമില്ല. ഇന്നത്തെ കണക്ക് അന്ന് അരങ്ങത്ത് വൻകിട സംഗീതമൊന്നും പതിവായിട്ടില്ല."
മലയാളക്കരയിലേക്ക് കുടിയേറിയ തഞ്ചാവൂർ സമ്പ്രദായഭജനക്കാരുടെ ഷൊറണൂരടുത്ത മുണ്ടായ മഠത്തിൽ പിറന്ന വെങ്കിടകൃഷ്ണ ഭാഗവതർ (1881-1975) ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ കല്ലുവഴിക്കഥകളിയിൽ വലിയ ഗാനമുന്നേറ്റമുണ്ടാക്കി. ആ പുതുതെന്നൽ ഗംഭീരനൊരു കൊടുങ്കാറ്റാക്കി ശിഷ്യൻ നീലകണ്ഠൻ നമ്പീശൻ (1920-85). അതായി പ്രശിഷ്യരിലൂടെ പിന്നീടത്തെ കഥകളിസംഗീതം.
ഇതിനിടയിൽ മദ്ധ്യകേരളം രംഗാലാപനത്തിൽ കടപ്പെട്ട ഒരു ചെറിയ നിര വിശിഷ്ടരുണ്ട്. ഭാഗവതരുടെ സമകാലികരായി കലാമണ്ഡലത്തിൽ പഠിപ്പിച്ചിരുന്ന കാവശ്ശേരി സാമിക്കുട്ടിയും കാവുങ്ങൽ മാധവപ്പണിക്കരും. അവരുടെ അധികമറിയാചരിത്രത്തിൻറെ ശേഷിപ്പുപോലെ ശിവരാമൻ നായരും -- 1950കളിലും '60കളിലും.
"നമ്പീശാശാൻ അന്നൊക്കെ ആദ്യത്തെ കഥയ്ക്കാവും ഏറെയും പാടുക," എന്ന് സുബ്രഹ്മണ്യൻ. ഒന്നാംതരം ഭൃഗ, ഗമകങ്ങളുടെ സൗന്ദര്യത്തിൽ പച്ചയും സ്ത്രീയും വേഷങ്ങൾ അരങ്ങുനിറഞ്ഞാടി. കൊച്ചുവെളുപ്പിന് പ്രത്യക്ഷാമവുന്ന കുറ്റിച്ചാമരങ്ങൾക്കും കരിമുടികൾക്കും പാട്ടകമ്പടിയായി ശിവരാമൻ നായർ. "ഓർത്തിടത്തോളം അങ്ങനെ വലിയ ലോഗ്യക്കാർ ആയിരുന്നില്ല നമ്പീശാശാനും ശിവരാമൻനായരാശാനും." വലിയ പ്രഭാവലയമുള്ള ഒരു വാചാലനും മിക്കവാറും ഉൾവലിഞ്ഞൊരു മിതഭാഷിയും.
ഇങ്ങനെയാണെങ്കിലും അരങ്ങത്ത് ശിവരാമൻ നായർ പലപ്പോഴും ശങ്കിടിക്കാരെ പാട്ടാൽ പരിഭമിപ്പിച്ചിട്ടുണ്ടത്രെ. "മേൽസ്ഥായിയിൽ ആശാൻ അടിച്ചാപൂശും.... കൂടെയുള്ള പലർക്കും എത്തില്ല. ഞാൻ കണ്ടിട്ടുണ്ട് രാമൻകുട്ടി വാരിയർ ഒരിക്കൽ ഇലത്താളം വച്ച് കീഴടങ്ങുന്നതേ!" പറയുമ്പോൾ, ഉയർന്ന ശ്രുതിയിൽ ധാരാളം പാടിശ്ശീലമുണ്ട് വാര്യർക്ക്. ശിവരാമൻനായരെ കണക്ക് കർണാടകസംഗീതം പഠിച്ചിട്ടുള്ള ജ്ഞാനിയാണ്; ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യൻ.
അക്കാലത്തൊക്കെ 'തോരണയുദ്ധം' മുഴുവനായും പതിവുണ്ട്. 'കണ്ടേന് വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ' എന്ന് ഹനൂമാൻറെ ഒരു പദമുണ്ടതിൽ -- പുറനീര രാഗത്തിൽ, ചെമ്പട 16 മാത്ര. അതൊക്കെ ശിവരാമൻനായരാശാൻ പാടുന്ന കേൾക്കണം. എതിരില്ല!
അതുപോലെ അസാമാന്യമായിരുന്നുപോൽ 'ഉത്തരാസ്വയംവരം' കഥയിൽ വിരാടനും കങ്കനും കൂടിയുള്ള രംഗത്തിലെ പദങ്ങൾ. മറ്റൊരു ഭാഗത്ത് 'കർണാ പാർത്ഥസദൃശനാരിഹ' എന്ന വൃന്ദാവനസാരംഗ. കൃപരുടെ പദം. ഇന്ന് അത് നല്ലോണം പൂത്തുള്ള ചന്തത്തിൽ (വെണ്മണി ഹരിദാസ് തുടങ്ങിയവർ വഴി) കേൾക്കുന്നെങ്കിൽ അടിവേര് ശിവരാമൻനായരിലാണ് എന്നാണ് സുബ്രഹ്മണ്യപക്ഷം.
ഹരിദാസിൻറെ മാനസശിഷ്യൻ ബാബു നമ്പൂതിരി പറയുന്നു: കഥകളിയുടെ ആദ്യചുവടുകളുറപ്പിക്കുന്ന തോടയത്തിലെ വരികൾ ഗംഭീരനാട്ടയിൽ തികവുറ്റതാക്കിയത് ശിവരാമൻനായരാണ് എന്ന് മറ്റൊരു ശിഷ്യൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഓർക്കാറുണ്ട്.
കഴിഞ്ഞ ദശകത്തിൽമാത്രം കണ്ണൂര്‍ ഭാഗത്തൊരു 'കല്യാണസൗഗന്ധികം' കഥകളിക്ക് സുബ്രഹ്മണ്യൻ പാടിയ 'എൻ കണവാ കണ്ടാലും നീ" എന്ന മുഖാരിപദം കൂടെപ്പാടാൻ "ശരിക്ക് കിണഞ്ഞു" എന്ന് ശങ്കിടി സദനം ഹരികുമാർ അടുത്തിടെ രേഖപ്പെടുത്തിയത്, അറിയാതെയെങ്കിലും, ശിവരാമൻനായർക്കുള്ള സലാം ആവാനുംമതി. മറ്റാരുടെയും തരത്തിലല്ലാതെയായിരുന്നു ശിവരാമൻനായർ അക്ഷരങ്ങൾ നിരത്തുക എന്നത്
രഹസ്യംപോലെ പുഞ്ചിരിയിൽ പൊതിഞ്ഞാണ് സുബ്രഹ്മണ്യൻ നിരീക്ഷിക്കുക.
പൊന്നാനിയായി ശിവരാമൻ നായരാണ് എന്നുണ്ടെങ്കിൽ കൊട്ടാൻ വിശേഷിച്ചൊരു ഉത്സാഹം ചെണ്ടചക്രവർത്തി കൃഷ്ണൻകുട്ടി പൊതുവാൾക്ക് ഉണ്ടായിരുന്നു എന്നും ഓർക്കുന്നു സുബ്രഹ്മണ്യൻ. ദുശ്ശീലം വല്ലതുമുണ്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്കൊരു കള്ളുസേവ ഉണ്ടായിരുന്നു. "വിദേശമദ്യം പതിവില്ല. അതെന്തായാലും, ഒരാൾക്കും യാതൊരു ശല്യവും ഉണ്ടായിട്ടില്ല."
കളരിയിലെ മുറകൾ
പതിമ്മൂന്നാം വയസ്സിൽ കലാമണ്ഡലത്തിൽ ചേരുന്ന കാലത്ത് വെളുപ്പിന് മൂന്നുമണി തുടങ്ങി പഠനമുണ്ടായിരുന്നു വേഷക്കാർക്കും പാട്ടുകാർക്കും കൊട്ടുകാർക്കും. രണ്ടേമുക്കാലിനെങ്കിലും എഴുന്നേറ്റേ പറ്റൂ സംഗീതവിദ്യാർത്ഥികൾ. പ്രഭാതം വരെ അഭ്യാസം.
സമീപത്തെ ഭാരതപ്പുഴയിൽ കുളിയും തുടർന്ന് കഞ്ഞിപ്രാതലും കഴിഞ്ഞാൽ എട്ടര തുടങ്ങി വീണ്ടും ക്ലാസ്. ഇടവിട്ട് സന്ധ്യക്കപ്പുറം വരെ -- ചൊല്ലിയാട്ടത്തിന് പാടിയും സാഹിത്യം മനസ്സിലാക്കിയും ഭജന ചൊല്ലിയും പുരാണങ്ങൾ പരിചയിച്ചും.
ശിവരാമൻ നായരുടെ അദ്ധ്യാപനം കൗതുകകരമായിരുന്നുപോലും. "നാല് വരിയൊക്കെ ഉറപ്പിച്ചുതരാൻ അത്രതന്നെ മണിക്കൂറ് നേരമെടുക്കും ആശാൻ," എന്ന് സുബ്രഹ്മണ്യൻ. "താപസ കുലതിലക' എന്ന പദം ഉദാഹരണം. ബകവധം കഥയിലേതാണ്. ഇതിൽ താപസകു / കുലതിലക എന്ന് വരിമുറിച്ചുള്ള ചൊല്ലൽ മനഃപാഠമാവാൻ എളുപ്പമല്ല. അതിനായി എത്രനേരം വേണമെങ്കിലും ചെലവാക്കും ആശാൻ."
ഇതുപോലൊന്ന് മാടമ്പിയും ഓർത്തെടുക്കുന്നുണ്ട് ഒൻപതുകൊല്ലം മുമ്പ്: 'താപസകുല തിലക' ശിവരാമൻ നായരാശാൻറെ രീതിയിൽ പഠിച്ചെടുത്തിട്ടുള്ളത് എങ്ങനെയെന്നാൽ "ചെറിയ ഒരു ഭൃഗ... വളവോ തിരിവോ ഇല്ലാതെ. അദ്ദേഹം പാടുന്നപോലെത്തന്നെ വന്നില്ലെങ്കില്‍ അങ്ങ്ട് മേപ്പോട്ടക്ക് എടുക്കില്ല. അങ്ങനെ ഒരു സമ്പ്രദായാ." (കഥകളി ഇൻഫോ അഭിമുഖം, മെയ് 2012.)
കൊല്ലം 1958ലെ മഴക്കാലത്ത് കലാമണ്ഡലത്തിൽ ചേർന്ന സുബ്രഹ്മണ്യൻ രണ്ടരവർഷം പിന്നിട്ടപ്പോൾ സ്ഥാപനത്തിലെ വള്ളത്തോൾ ജയന്തിക്ക് അരങ്ങേറി. നമ്പീശൻ, ശിവരാമൻ നായർ, മാധവപ്പണിക്കർ എന്നിവർകൂടാതെ തൃപ്പൂണിത്തുറ ശങ്കരവാര്യർ കർണാടകപദ്ധതി പഠിപ്പിച്ചു. ("ഞങ്ങൾ ചേരുമ്പോൾ ക്ലാസിക്കലിന് പ്രത്യേകമായി മാഷ് ഉണ്ടായിരുന്നില്ല." ശാസ്ത്രീയസംഗീതം മുമ്പ് പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്, ഉണ്യാച്ചി ഗോപാലൻനായർ എന്നിവരുടെ കീഴിൽ സ്വായത്തമാക്കിയിട്ടുണ്ട്.) കലാമണ്ഡലം ഗംഗാധരനും കോഴ്സ് 1967ൽ സമാപിച്ചു. വൈകാതെ ആറുമാസം താത്കാലിക അദ്ധ്യാപകനായി -- രാമൻകുട്ടി വാര്യർ വിദേശത്തുപോയ ഒഴിവിൽ. തുടർന്ന് നാലുവർഷം മദിരാശി കലാക്ഷേത്രയിൽ കഥകളിവിഭാഗത്തിൽ ഉദ്യോഗസ്ഥനായി. ഇടയിലൊരുവേള ഇരിഞ്ഞാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിലും പേരൂരെ സദനത്തിലും. പിന്നീട്, 1978 തുടങ്ങി കലാമണ്ഡലത്തിൽ സ്ഥിരമാശാനായി -- 22 വർഷം. കനത്ത നിര ശിഷ്യരെ വാർത്തു.
ശിവരാമൻ നായരുടെ കാര്യത്തിൽ മറ്റൊരു ശകലംകൂടി: സംഘത്തിൽ മറ്റുള്ളവർക്ക് നല്ല പിടിപോരാത്ത കഥാഭാഗങ്ങളിലാണ് അദ്ദേഹത്തെ മിക്കവാറും അരങ്ങത്തേക്കയക്കുക. "ആ പാടുന്നതുണ്ടല്ലോ, അസാമാന്യമാവുകയും ചെയ്യും!" എന്ന് സുബ്രഹ്മണ്യൻ.
ഇമ്മാതിരി പലതും ഗതകാലത്തിലേക്ക് പിന്തള്ളിപ്പോവുന്നു എന്ന ഖേദമുണ്ട് പ്രവൃത്തിക്കാരും സഹൃദയരും ആയ ചിലർക്കെങ്കിലും. സുബ്രഹ്മണ്യൻറെയും ശിഷ്യനായ ബാബു പറയുന്നു: "നമ്മുടെ വിധിവൈപരീത്യം എന്ന് പറയട്ടെ, ശിവരാമൻനായരുടെ ഒരു ശബ്ദരേഖയും കിട്ടാനില്ല. ഒക്കെയൊന്ന് അറിഞ്ഞുവെക്കാനെങ്കിലും സാധിച്ചാൽ നന്ന്."
സുബ്രഹ്മണ്യനാശാനെ നായകനാക്കി അങ്ങനെയൊരു സംരംഭത്തിന് പുറപ്പാടുണ്ട് ബാബുവും സമപ്രായക്കാരുടെ സംഘവും എന്നറിയുന്നു. ഈ വേനലിൽത്തന്നെ. ആ ഓഡിയോ-വീഡിയോ ഡോക്യുമെൻറേഷന് നന്മകൾ നേരുന്നു.
ചെങ്കൽച്ചുവരും ചെമ്പടവട്ടവും പിന്നെ ചെങ്ങഴീർപ്പൂവും
- Details
- Category: Thayambaka
- Published on Sunday, 18 February 2018 14:46
- Hits: 4962
മദ്ധ്യകേരളത്തിലെ വള്ളുവനാട്ടിൽ ഭാരതപ്പുഴക്കത്തെ കവലയായ കൂടല്ലൂരിനടുത്തുള്ള കുന്നുകളൊന്നിൽ സ്ഥിതിചെയ്യുന്നു മലമക്കാവ് അയ്യപ്പക്ഷേത്രം. പ്രകൃതിഭംഗിയും പുരാവൃത്തങ്ങളും സംഗമിച്ച അമ്പലവും പരിസരവും പാരമ്പര്യകലകളുടെ വിളനിലമാണ്. മലനാടിൻറെ വാദ്യക്കച്ചേരിയായ തായമ്പകയുടെ ജന്മനാടും.
ശ്രീവൽസൻ തിയ്യാടി
വയലേല കടന്നുവരുന്ന പകൽക്കാറ്റിനു ചെറിയ സീൽക്കാരമുണ്ട്. തായമ്പകക്കിടയിലെ ഇലത്താളത്തരി പോലത്തെ മൂളക്കനാദം. പൊതുവെ കയറ്റമാണെങ്കിലും ചിലപ്പോഴൊക്കെയുണ്ട് ഇരുവശത്തും പരപ്പൻ കൃഷിത്തട്ടുകൾ. ഇരികിടയിലേക്ക് കടന്നതിനുപിന്നാലെ കൊട്ടിന് ലേശനേരം ആക്കം കുറയുംപോലെ. മേലോട്ടുപ്രയാണത്തിനിടെ ചെറുങ്ങനെ ഒന്ന് വിശ്രമിക്കാം, വേലിയരികിലെ മരത്തണൽമനോരാജ്യത്തിനിടെ വെറുതെ കണക്കുകൂട്ടാംവരാനുള്ള കുന്നുകളെപ്പറ്റി. വീണ്ടും നടത്തം. ഇടക്കലാശങ്ങൾപോലെ തിരിവെടുക്കും വീതിയുള്ള വെട്ടുവഴികൾ. നിള കുറേക്കൂടി പിറകിലായെങ്കിൽ അതിനർത്ഥം അമ്പലം കുറേക്കൂടി അടുത്തായി എന്നാണ്. താഴെ തൃത്താലക്കവല ഇപ്പോൾ വിദൂരം.
താരതമ്യേന ആളൊഴിഞ്ഞപ്രദേശങ്ങളും പിന്നിട്ടിരിക്കുന്നു. മനുഷ്യവാസത്തിൻറെ ലക്ഷണങ്ങളുമിതാ ചുറ്റുപുറം.ചെറിയ അങ്ങാടിയും പിന്നെ ഒതുക്കിനുമീതെയുള്ള സ്കൂളും. പാത ഒന്നുകൂടിയുയരുന്നുണ്ട്. ഉവ്വ്, കീഴെ ഇടതുകാണുന്നത് കുളം. നേരെ, ആൽമരം മറഞ്ഞ് മലമക്കാവ് ക്ഷേത്രം. പിന്നിലായി ഇടതും വലതും വീടുകൾ. വഴി പിന്നെയും പടിഞ്ഞാട്ടുതന്നെ കയറുന്നുണ്ട് -- പറങ്കിമാവിൻതോട്ടങ്ങൾ കുറേ താണ്ടിയാൽ കുമരനെല്ലൂർ. പാലക്കാട്-മലപ്പുറം ജില്ലാതിർത്തി. അപ്പുറം വട്ടംകുളം, വേണമെങ്കിൽ എടപ്പാൾ. അതുമല്ലെങ്കിൽ കൂടല്ലൂർ, കുമ്പിടി.
അങ്ങോട്ടൊന്നുമില്ലിപ്പോൾ. തൽക്കാലം തമ്പ് മലമക്കാവ്. അയ്യപ്പൻകാവും പരിസരവും.
വലിപ്പംകൊണ്ട് മഹാക്ഷേത്രം എന്ന് ഒട്ടുമേ വിളിക്കാനാവില്ല. മിക്കവാറും പകലന്തികളിൽ ജനത്തിരക്കേയുണ്ടാവില്ല ഈ സ്വകാര്യക്ഷേത്രത്തിൽ. വിശേഷദിവസം എന്നു പറയാനും അത്രയധികം ഒന്നുമില്ല. പ്രകൃതിരമണീയതക്കും മനോവിശ്രാന്തിക്കും അപ്പുറം, അപ്പോൾപ്പിന്നെ, എന്താണ് കണ്ടറിയാൻ, അനുഭവിക്കാൻ, ഇവിടെനിന്ന് തിരികെ കൊണ്ടുപോവാൻ, പങ്കുവെക്കാൻ?
അടിസ്ഥാനവിവരം അന്വേഷിച്ചാൽ നവമാദ്ധ്യമങ്ങൾ ചിലതൊക്കെ പറഞ്ഞുതരും. ശരിയും തെറ്റും. ഊഹവും അല്പം ഭാവനകൂട്ടിയ മിഥ്യയും. ഇങ്ങനെപോവും ചില നുറുങ്ങുകൾ: പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അകലെയല്ലാതെ ആനക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മലമക്കാവ്. പേരിൽനിന്ന് ധരിക്കാവുന്നതുപോലെ ചെറിയ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിലെ 108 അയ്യപ്പൻകാവുകളിൽ ഒന്ന്. ഊരാണ്മ ഭരണക്കീഴിൽ നടന്നുപോരുന്നു. ക്ഷേത്രോത്സവങ്ങളിലെ പരമ്പരാഗത വാദ്യവൃന്ദമായ തായമ്പകക്ക് പ്രശസ്തമാണ് ഈ സ്ഥലം. പൗരാണികത കൃത്യമായി കണക്കാക്കാൻ അധികം ചരിത്രരേഖകളൊന്നുമില്ലെങ്കിലും 300 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട് അമ്പലത്തിന്. ചെങ്ങഴിനീർപൂവ് എന്ന പ്രത്യേകപുഷ്പം ഇവിടത്തെ കുളത്തിൽമാത്രമാണ് കാണുക. "നീലത്താമര" എന്നുമുണ്ട് പേര്. സന്ധ്യകഴിഞ്ഞുള്ള തൃപ്പുക കഴിഞ്ഞനേരത്ത് ശ്രീകോവിലിൻപടിയിൽ നേർച്ചപ്പണംവച്ച് പൂർണഹൃദയത്തോടെ പ്രാർത്ഥിച്ചാൽ മതിലിനുപുറത്തെ ക്ഷേത്രകുളത്തിൽ ഈ ചെറിയ പൂവ് പിറ്റെന്നാൾ വെളുപ്പിന് മൊട്ടിട്ടിരിക്കും. ക്ഷേത്രാടിയന്തിരങ്ങളിൽ അയ്യപ്പൻതീയാട്ട് എന്ന കലാരൂപവും വിശേഷമാണ്.
ചില്ലറ പിഴവുകളും കവിത്വംകൂട്ടാനായുള്ള അത്യുക്തിയും ഒഴിച്ചാൽ അത്രയധികം അപാകങ്ങളില്ല മേലത്തെ വരികളിൽ. എല്ലാം വഴിയേ പരിശോധിക്കാം.
ആലിനു പുതുക്കിയമട്ടിൽ തറയുണ്ട്. ഇലകൾക്ക് വൃശ്ചികക്കാറ്റിൽ കലപിലയിളക്കവും. ചെങ്കൽമതിൽ. നീളൻകരിങ്കൽ പാകിയ പടിക്കെട്ടുണ്ട് ഗോപുരക്കീഴിൽ. അതുകൂടാതെ വശംചേർന്നുമുണ്ട് അമ്പലത്തിലേക്ക് ലോഹവാതിൽ. ഗോപുരത്തിനു പുറത്തെന്നപോലെ അകത്തുകടന്നാലുമുണ്ട് സാമാന്യം വീതിയുള്ള തിണ്ണ. വഴിപാടുകൾ എന്ന് പറയാൻ പുഷ്പാഞ്ജലി, ഇളനീരഭിഷേകം, ചുറ്റുവിളക്ക് ഇത്യാദികൾ കൂടാതെ മറ്റമ്പങ്ങളിൽനിന്ന് വ്യത്യസ്തമായി കാണുന്നവ ഇവിടെ ചുരുക്കമുണ്ട്. അവയിലേക്ക് വൈകാതെ വരാം.
ക്ഷേത്രത്തിനകം. നടപ്പുര എന്ന് പറയാൻമാത്രം വിസ്താരമില്ല. വിഗ്രഹം ലക്ഷ്യമാക്കി അകത്തേക്ക് കടന്നാൽ ഇരുപുറം രണ്ടടിയുയരത്തിൽ ഒതുങ്ങിയ വലിയമ്പലനിലം. ശ്രീകോവിൽത്തറക്ക് പ്രത്യേകിച്ചുയരമില്ല. അകത്തെയിരുട്ട് ഭേദിച്ച് തിരിനാളങ്ങളുടെ ഇളംപ്രഭയിൽ തിളക്കമുള്ള പ്രതിഷ്ഠ. ചതുശ്ശതം, കൂട്ടുപായസം എന്നിവ നേരാറുണ്ട്. പ്രദക്ഷിണം പാതിവഴി തിരിയുമുമ്പ് ഇടത് ഗണപതി. ഒറ്റയപ്പം വിശേഷം. ഇനി, പുറത്തുകടന്ന് വിളക്കുമാടങ്ങൾ നിരകൾചാർത്തിയ നാലമ്പലത്തിനു വലംവച്ചാൽ ഉപപ്രതിഷ്ഠ ആദ്യത്തേത് രുധിരമഹാകാളൻ. അതും കിഴക്കോട്ടഭിമുഖം. പിറകിലെ ഗോപുരം ചെറുതാണ്, ഒന്നുകൂടി കയറിയും. ചെങ്കൽചുവരുള്ള ഊട്ടുപുരയുടെ ഭാഗത്തെത്തി വൃത്തം മുഴുവാക്കിയാൽ ഭഗവതിദർശനവും ലഭിക്കും. മതിലിനു തെക്കുപടിഞ്ഞാറു ചേർന്നുള്ള ക്ഷേത്രംവക പുറത്തെ കൊച്ചുവളപ്പിൽ വേട്ടക്കൊരുമകൻ പ്രതിഷ്ഠ വേറെയുമുണ്ട്. അവിടെ പകലൊരു വെള്ളരിനിവേദ്യം.
ഐതീഹ്യവും വിശേഷങ്ങളും
ഏതു ക്ഷേത്രത്തിനും എന്നതുപോലെ മലമക്കാവിനുമുണ്ട് ഐതീഹ്യം. നൂറ്റാണ്ടുകൾക്കു മുമ്പ് കുന്നിൻപുറത്ത് പൈക്കളെ മേച്ചുനടന്ന ചെറുമസമുദായക്കാരായ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ പുല്ലരിയാനുള്ള അരിവാളിന് മൂർച്ചകൂട്ടാൻ രാകിയുരച്ച കല്ലിൽനിന്ന് പൊടുന്നനെ രക്തം പൊടിഞ്ഞുപോലും. ഭീതിപൂണ്ട അവരുടെ നിലവിളി കേട്ട നാട്ടുകാരത്രെ പിന്നീട് സഹകരിച്ച് അവിടം അമ്പലം പണിതത്. സ്വയംഭൂ എന്ന് വിളിക്കാം.
ഇന്നിപ്പോൾ പ്രദേശത്തെ ഒതളൂർ പടിഞ്ഞാറാപ്പാട്ടെ തറവാട്ടുകാരാണ് ക്ഷേത്രംനടത്തിപ്പ്. തലമുറകളായിത്തന്നെ. പഴയ കണക്കിൽ സ്ഥാനി ജന്മിമാർ. അമ്പലത്തിൽനിന്ന് പിന്നെയും കുന്നുകയറിയിറങ്ങി പടിഞ്ഞാറങ്ങാടി എന്ന ഇടത്താണ് ആ ഗൃഹം. മലമക്കാവിലെ തന്ത്രം ഏറനാട്ടിലെ മഞ്ചേരിക്കടുത്ത് വണ്ടൂരെ നെല്ലിയോട് ഇല്ലക്കാരാണ്. (ആ കുടുംബത്തിലെ കഥകളിവേഷക്കാരൻ വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി ആണിപ്പോൾ ചുമതലക്കാരൻ.)
ക്ഷേത്രത്തിലെ വിശേഷങ്ങളിൽ പ്രമുഖം താലപ്പൊലി. ധനുമാസത്തിലെ ഒടുവിലത്തെ ശനിയാഴ്ചയിൽ. എഴുന്നള്ളിപ്പായി വരവുപൂരങ്ങൾ മൂന്നാലെണ്ണം. അരിക്കാട്, മുക്കൂട്ട, സെൻറ്റർ... എവിടെനിന്നായാലും അമ്പലത്തിനടുത്ത പുകഴ്പെറ്റ താലപ്പൊലിപ്പാല വലംവച്ചേ നടയ്ക്കലെത്തൂ. ചെണ്ടമേളങ്ങളിൽ പാണ്ടിയും പഞ്ചാരിയും പിന്നെ പഞ്ചവാദ്യങ്ങളും കൊണ്ട് അന്നേനാൾ മുഖരിതമായിരിക്കും പരിസരം. നാടൻകലകൾ പലവിധം: പൂതനും തിറയും, മൂക്കാൻചാത്തൻ, നായാടി, പറയരുടെ കാളവേല.... സന്ധ്യക്ക് ദീപാരാധനക്ക് നടയടച്ചാൽ ഇടയ്ക്ക കൊട്ടിയുള്ള അഷ്ടപദി. കഴിഞ്ഞാൽ തായമ്പക. നാലമ്പലത്തിനകത്ത് പഞ്ചവർണപ്പൊടിയിൽ അയ്യപ്പൻറെ രൂപമെഴുതി തോറ്റംചൊല്ലി ജനനകഥയാടി വെളിച്ചപ്പെട്ടു കളംമായ്ച്ച് പൊടിപ്രസാദം കൊടുത്ത് തീയാട്ട്. നടയടച്ചാൽ അപൂർവം കഥകളി.
അയ്യപ്പൻവിളക്കും മണ്ണാന്മാർപാട്ടും വേദിയാകുന്ന വിശേഷാവസരങ്ങളും ഉണ്ട് മലമക്കാവിന്. സന്ധ്യക്ക് നാലുപുറം തിരികൊളുത്തിയുള്ള ചുറ്റുവിളക്ക് ഇടയ്ക്കിടെ പതിവുണ്ട്. തുലാമാസത്തിൽ ഭാഗവതസപ്താഹം വായനയും. ഇടയിൽ, അരനൂറ്റാണ്ടോളം മുമ്പ്, കുറച്ചുകൊല്ലം ഉത്സവം നടന്നുപോന്നിരുന്നു. ആറുദിവസത്തെ വിശേഷം പള്ളിവേട്ടശേഷം ആറാട്ടുകുളിക്കുക പുഴയോരത്തെ പട്ടിത്തറയിലാണ്. മലമക്കാവിലെ നടവരുമാനം കൂട്ടാൻകൂടി കണക്കിലാക്കി പുനരുദ്ധരിച്ച ആ ഉത്സവം നടത്തിയിരുന്നത് കാര്യസ്ഥൻ നമ്പിത്തോൾപ്പിൽ കുട്ടൻനായരാണ്. മദ്ധ്യ 1980കൾവരെ നീണ്ട ആ പ്രാമാണ്യം അദ്ദേഹത്തിൻറെ ദുരന്തമരണത്തോടെയായിരുന്നു. .
മണ്ഡലകാലം 41 ദിവസം ഏറിയും കുറഞ്ഞും തീയാട്ടുണ്ട്. കളമെഴുതിയതിന് "അണിഞ്ഞ" തീയാട്ട് എന്ന് പറയും. അതല്ലാതെ ഉപായത്തിലെങ്കിൽ പദ്മം ഇട്ടതും (വെളുത്തതും മഞ്ഞയുമായ പൊടികളിൽ). ഊരാണ്മക്കാരുടെയും അതല്ലാതെ ശാന്തി-കഴകക്കാരുടെയും വക. ഇതുകൂടാതെ ഭക്തർക്കാർക്കും ശീട്ടാക്കാം തീയാട്ട്.
ചെങ്ങഴീർപ്പൂവ് വിരിയാനായി വഴിപാട് നേരുന്നത് വാസ്തവത്തിൽ ശൈവക്ഷേത്രങ്ങളിൽ കലശത്തിനുള്ള ആവശ്യത്തിനാണ്. അതൊട്ട് വഴിപാടിൽ പെടുകയുമില്ല. ഈ വിശേഷവയലറ്റ് പൂവ് മാലയ്ക്കും ഉപയോഗിക്കില്ല; പകരം മന്ത്രതന്ത്ര കർമങ്ങളിൽ സാന്നിധ്യമായിട്ടാണ് മൂല്യം. ആ നീലത്താമര വേണം ഇന്ന തിയ്യതിയിൽ ഇന്നിടത്ത് ഇന്ന ആവശ്യത്തിന് എന്ന് ആധികാരിക കത്തുമായി മലമക്കാവിൽ വരുന്നവർക്ക് നടയ്ക്കൽ തൃപ്പുക കഴിഞ്ഞ നേരത്ത് പണം വെക്കാം. മതിൽക്കുപുറത്തെ അമ്പലക്കുളത്തിനുള്ളിൽത്തന്നെ പ്രത്യേകമായി പടുത്തിട്ടുള്ള കിണർപോലത്തെ ഉള്ളകത്ത് ഇത് അടുത്ത പ്രഭാതത്തിൽ വിരിഞ്ഞുകാണാം എന്നത്രെ. അതല്ലാതെ, സ്വകാര്യസാദ്ധ്യത്തിന് വഴിപാടാക്കി പ്രാർത്ഥിച്ചതിനു പിറ്റേന്നാൾ പൂവിട്ടുകണ്ടാൽ മോഹസാഫല്യം ഉറപ്പാവുന്നു എന്നത് നാലു പതിറ്റാണ്ടുമുമ്പ് സാഹിത്യസിനിമാദികളിൽ നിർമിച്ച കാല്പനിക ഏച്ചുകൂട്ടൽ മാത്രമത്രേ. കൊല്ലം 1979ൽ ഇറങ്ങിയ നീലത്താമര എന്ന സിനിമയിലും മുപ്പതുവർഷശേഷം അതിൻറെ പുനർപതിപ്പിലും ഇങ്ങനെയൊരു പുതു മിത്ത് കടന്നുവരുന്നു. (ഈ പുഷ്പം വിരിയുന്നത് വേറെയിടങ്ങളിലും ഉണ്ട്. മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു പ്രമുഖ ആശ്രമംതന്നെ ഉദാഹരണം.)
പരിസരത്തെ വിനോദ് കുമാർ പറയുന്നുണ്ട്: ദീർഘകാലം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരൻറെ പേരക്കുട്ടി കൂടല്ലൂരിലെ ആര്യവൈദ്യ ഫാർമസിയിൽ ജോലിചെയ്യുന്നുണ്ട്. ഉണ്ണി എമ്പ്രാന്തിരിക്ക് വയസ്സ് മുപ്പത് കഴിഞ്ഞെങ്കിലും ഒരിക്കലേ നീലത്താമര കണ്ടിട്ടുള്ളു. വിരലോളം വലിപ്പമുള്ള പൂമൊട്ടുകൾ അപൂർവമായി കുളത്തിലെ ജലോപരിതലത്തിന് പുറത്തേക്കു തലനീട്ടും. തൃപ്പടിയിൽ പണംവെച്ച് പ്രാർത്ഥിച്ചിട്ടും പിറ്റേന്ന് പൂവിരിഞ്ഞു കാണാതെ വിഷമിച്ചുനിൽക്കുന്ന മലമക്കാവുകാർ പറയും, ''പരീക്ഷിക്കാൻ വേണ്ടി തൃപ്പടിയിൽ പണംവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമുണ്ടാവില്ല, പ്രാർത്ഥിക്കുന്നവന്റെ മനസ്സിലെ കളങ്കം അയ്യപ്പൻ കണ്ടിട്ടുണ്ടാകും."
മലമക്കാവമ്പലപരിസരത്തുള്ള വീടുകളിൽ മൂന്നെണം കലാപരമായി പ്രധാനപ്പെട്ടതാണ്. ഒന്ന് വിശേഷപ്പെട്ട ഒരു വാദ്യപദ്ധതിയുടെ ഉറവിടം, അടുത്തത് ക്ഷേത്രകലയൊന്നിൻറെ പ്രയോക്താക്കളുടേത്, മൂന്നാമത്തേത് പാരമ്പര്യമായൊരു പ്രമുഖനൃത്തനാടകത്തിൻറെ ഗായകനൊരാളുടേത്. ഒന്നു വ്യക്തമാക്കിയാൽ, തായമ്പക, അയ്യപ്പൻതീയാട്ട്, കൃഷ്ണനാട്ടം. ഇവക്കുപുറമെ മലമക്കാവിലും പരിസരത്തുമായുള്ള ക്ഷേത്രവിശേഷങ്ങളുമായി ബന്ധപ്പെട്ട നാടൻകലകൾ പലതിനെയും സജീവമായി നിലനിർത്തുന്ന കുടുംബങ്ങൾ.
ഒന്നൊന്നായി സന്ദർശിക്കാം.
തായമ്പകയുടെ തായ്വേര്
മലനാടിൻറെ പൈതൃകസ്വത്തായ വാദ്യക്കച്ചേരികളിൽ വേറിട്ടതാണല്ലോ തായമ്പക. പതിഞ്ഞ കാലത്തിൽ തുടങ്ങി പതിയെ വേഗംസിദ്ധിച്ച് ഒടുവിൽ കൂട്ടപ്പൊരിച്ചിൽ എന്ന പതിവുപ്രമാണം പാലിക്കുമ്പോഴും ചെണ്ടക്ക് നായകത്വമുള്ള മറ്റു മേളങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യക്തിപ്രാമാണ്യത്തിനു പ്രഥമഗണന നൽകുന്ന കലാരൂപം. ഒറ്റത്തായമ്പക അല്ലെങ്കിൽ രണ്ടുപേരുണ്ടാവും ഇടംതലച്ചെണ്ടയുമായി നടുവിൽ. അപ്പോൾ ഇരട്ട, അഥവാ ഡബിൾ. അതിനുമപ്പുറം ത്രിത്തായമ്പകയും പഞ്ചതായമ്പകയും ഉണ്ട് പ്രധാനയാളെണ്ണമടിസ്ഥാനത്തിൽ. പുതിയകാലത്ത് സ്ത്രീകളും കൊട്ടുന്നു തായമ്പക. ഒരു കൂട്ടരെങ്കിലും ദമ്പതിയായും ഉണ്ടിന്ന്.
കൈകോൽ പ്രയോഗത്തിൽ കലാപാരത പുറത്തെടുക്കുന്ന മുഖ്യവാദ്യക്കാരനോ ചെണ്ടക്കാർക്കോ പുറമേ താളംപിടിക്കുന്നതിനായി ഇരുവശവും വലംതലച്ചെണ്ട, പിറകിൽ വീക്കൻചെണ്ട, ഇലത്താളം എന്നിവയുണ്ടാകും. വലതുകൈയിലെ കോലിൽനിന്ന് ഉതിർക്കുന്ന ശബ്ദം മുഖ്യമായി രണ്ടുതരമെങ്കിൽ ഇടതു പത്തികൊണ്ട് കുറഞ്ഞത് നാലുതരത്തിലെങ്കിലും നാദം പ്രവഹിപ്പിക്കാം. മനോധർമത്തിനനുസരിച്ച് അളക്കത്തിനും അനുസരിച്ച് തായമ്പകയുടെ ദൈർഘ്യം മുപ്പതു മിനിട്ടു തുടങ്ങി രണ്ടര മണിക്കൂർ വരെയും നീണ്ടുപോവാം.
സ്ഥൂലമായി നോക്കിയാൽ തായമ്പകയിൽ കൊട്ടുഘട്ടങ്ങൾ മൂന്നാണ്. എണ്ണങ്ങൾ ഏറ്റിച്ചുരുക്കി ബാക്കിശകലങ്ങളിൽ നില കൊട്ടുന്നത് ഉടനീളം ചിട്ട. എട്ടു മാത്രയിൽ (ആദി)താളം. ചെമ്പടവട്ടം എന്നും പറയും. തുടർന്ന് കൂറ്. ഇത് പൊതുവെ പഞ്ചാരി-ചമ്പയും (യഥാക്രമം ആറും അഞ്ചും മാത്ര) അതല്ലെങ്കിൽ അടന്ത (14 മാത്ര) എന്നിവയാണ് കേൾക്കുക. പഞ്ചാരിയില്ലാതെ ചമ്പ മാത്രമാവാം. ചിലപ്പോൾ അടന്ത-പഞ്ചാരി-ചമ്പ എന്നിങ്ങനെയും കേൾക്കാം. പരീക്ഷണങ്ങളുടെ പുതിയകാലത്ത് പലവിധ കേരളീയ താളത്തിലും കൂറുകൾ മുളപൊട്ടിക്കൊണ്ടിരിക്കുന്നു. കൂറു കഴിഞ്ഞുള്ള അദ്ധ്യായം ഏകതാളത്തിലാണ്: ഇവയുടെ ഉൾപ്പിരിവുകളായി ഇടവട്ടം, ഇടനില, ഇരികിട.
കേരളീയ ക്ലാസിക്കൽ വാദ്യപദ്ധതികളിൽ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അസാധാരണമായ വളർച്ച കൈവരിച്ചിട്ടുണ്ട് തായമ്പകയെങ്കിൽ ആ കലാരൂപത്തിൻറെ ഈറ്റില്ലമാകുന്നു മലമക്കാവ്. രൂപംകൊണ്ട് ഏറെ മോടി കൂടുകയും പ്രയോക്താക്കളുടെ സംഖ്യയും വേദികളും പലമടങ്ങ് വർദ്ധിക്കുകയും ചെയ്തിട്ടുള്ള ഇന്നത്തെ കോലാഹലമയമായ തായമ്പക അടിവേരുകൾ സൂക്ഷിക്കുന്നത് ശാന്തരൂപവും ഏറെക്കുറെ വിജനവും ആയ ഈ ദേശത്താണ്. ഒന്നരയൊന്നേമുക്കാൽ നൂറ്റാണ്ടാണ് ഇന്ന് കേൾക്കുന്ന തായമ്പകയുടെ ആദിരൂപത്തിന് പൊതുവെ കല്പിക്കുന്ന ചരിത്രം. അന്നത്തെ രൂപത്തിനും, പക്ഷെ, പ്രാഗ്രൂപം ഉണ്ടാവാം എന്നാണ് മലമക്കാവിലെ കിഴക്കേ മാരാത്തുള്ള കലാമണ്ഡലം പ്രഭാകരപ്പൊതുവാളുടെ നിഗമനം.
ഇരുപതാം നൂറ്റാണ്ടിലെ തായമ്പകയിതിഹാസമായി സഹൃദയർ വാഴ്ത്തുക തൃത്താല കേശവപ്പൊതുവാളെ ആണല്ലോ. തൻറെ കലയിലെ പലശൈലികളുടെ ശക്തിയും സൗന്ദര്യവും നിലനിർത്തിക്കൊണ്ടുതന്നെ പുതിയ പ്രയോഗങ്ങൾ സന്നിവേശിപ്പിച്ച അദ്ദേഹം 1988ൽ അമ്പതാം വയസ്സിലാണ് അന്തരിക്കുന്നത്. ആ വാദ്യമാന്ത്രികൻറെ മുത്തച്ഛൻ മലമക്കാവ് കേശവപ്പൊതുവാൾ എന്ന പ്രശസ്ത വാദ്യക്കാരൻ ജനിക്കുന്നത് 1891ൽ. തായമ്പകയിലെ പഞ്ചാരിക്കൂറ് ഇദ്ദേഹത്തിൻറെ സംഭാവനയാണ് എന്ന് അവകാശമുണ്ട് എന്നിരിക്കെ ആളുടെ അച്ഛൻ കൊടിക്കുന്നത്ത് ശങ്കുണ്ണിപ്പൊതുവാളേയും കാര്യപ്പെട്ട തായമ്പകക്കാരനായാണ് ചരിത്രം വിലയിരുത്തുന്നത്. മലമക്കാവ് കേശവപ്പൊതുവാൾ മരിച്ചിട്ട് വർഷം എഴുപതായി; അദ്ദേഹത്തിൻറെ പേരിൽ മലമക്കാവ് ക്ഷേത്രത്തിൽ കൊല്ലാകൊല്ലം അഖില കേരള തായമ്പക മത്സരം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടർച്ചയായി നടത്തിപ്പോരുന്നുണ്ട്. തുലാമാസത്തിലെ അവസാനവാരാന്ത്യത്തിൽ (നവംബറിൽ) സംഘടിപ്പിക്കുന്ന ആ മുഴുദിവസപരിപാടിയിൽ പതിനഞ്ചു മുതൽ ഇരുപതുവരെ കുട്ടികൾ മുക്കാൽമണിക്കൂർ വച്ച് തായമ്പക കൊട്ടും. പാതിരവരെ നീളുന്ന യജ്ഞത്തിലെ വിധികർത്താക്കളിൽ സ്ഥിരംനടുനായകൻ പ്രഭാകരപ്പൊതുവാൾ ഈ സംരംഭത്തിൻറെ തുടക്കകാല ഉത്സാഹികളിലും പ്രമുഖനാണ്.
തൃത്താല കേശവൻറെ അച്ഛൻ (അന്തരിച്ച) തിരുവേഗപ്പുറ രാമപ്പൊതുവാളുടെ ശിഷ്യപ്രശിഷ്യർ പലരും ഇന്ന് തായമ്പകലോകത്തെ നെടുംതൂണുകളാണ്. അതിൽപ്പെടുന്നവരും അല്ലാത്തവരും പിന്നെ അദ്ദേഹത്തിൻറെ സമകാലികരും ആയുള്ളവരിൽ മലമക്കാവിൽ കൊട്ടാത്തതായി മിക്കവാറും ആരുമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു പ്രഭാകരപ്പൊതുവാൾ എന്ന കഥകളിക്കൊട്ടുകാരൻ. കേശവനെ കൂടാതെ സഹോദരൻ തൃത്താല കുഞ്ഞിക്കൃഷ്ണപ്പൊതുവാൾ, ചിതലി രാമമാരാർ, കൊടുലിൽ ഗോപിപ്പൊതുവാൾ, ആലിപ്പറമ്പ് ശിവാരാമപ്പൊതുവാൾ, കൃഷ്ണപ്പൊതുവാൾ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, കല്ലൂർ രാമൻകുട്ടിമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ തുടങ്ങി പുതിയ തലമുറയിലെ തൃപ്രങ്ങോട്ട് പരമേശ്വരമാരാർ, തിരുവല്ല രാധാകൃഷ്ണൻ, തൃത്താല ശങ്കരകൃഷ്ണൻ-കേശവദാസ് സഹോദരങ്ങൾ, എന്നിങ്ങനെ ഇനിയും നീളുന്നു പട്ടിക.
ഇവരിൽ സവിശേഷശ്രദ്ധ അർഹിക്കുന്നൊരു വാദ്യക്കാരനുണ്ട് എന്ന് ഓർമിപ്പിക്കുന്നു പ്രഭാകരപ്പൊതുവാൾ. നിറയൗവനത്തിൽ പൊടുന്നനെ രംഗത്തുനിന്ന് പൊലിഞ്ഞുപോയ അസാമാന്യ തായമ്പകക്കാരനായിരുന്നത്രെ മലമക്കാവ് രാവുണ്ണിപ്പൊതുവാൾ. വയസ്സ് 22 നടപ്പുള്ളപ്പോൾ ഭ്രാന്തുവന്ന് നിഷ്ക്രമിച്ച ആ പ്രതിഭാശാലി മലമക്കാവ് കേശവപ്പൊതുവാളുടെ അമ്മാവൻ ആയിരുന്നു. "അദ്ദേഹത്തിൻറെ നേർകോല് ചെണ്ടയിൽ പതിയുമ്പോൾ മലമക്കാവമ്പലത്തിൻറെ ഓടിളകും എന്നായിരുന്നു കഥ," എന്ന് അയവിറക്കുന്നു സപ്തതി പിന്നിട്ട പ്രഭാകരപ്പൊതുവാൾ. "ക്ഷേത്രമതിൽക്കകത്തെ തെക്കേഭാഗത്ത് ഇപ്പോൾ കാലിയായി കാണുന്ന ഉയർന്ന ഭാഗമുണ്ടല്ലോ. അവിടെ പണ്ടൊരു പത്തായപ്പുര ഉണ്ടായിരുന്നു. അവിടെ കുറേക്കാലം താമസിച്ചിരുന്നത്രെ ഈ പൊതുവാൾ കുടുംബക്കാർ. സ്വത്ത് ഭാഗമൊഴിഞ്ഞു പോന്നപ്പോൾ അമ്പലംനടത്തിപ്പുകാർ സൗകര്യം കൊടുത്തതാണത്രേ."
തായമ്പകയുടെ ഉറവിടകാലം ഇന്നും മുഴുവൻ വ്യക്തമല്ല. ചെണ്ടവാദകനും വാദ്യകലാ പണ്ഡിതനുമായ മനോജ് കുറൂർ പറയുന്നതിങ്ങനെ: മലമക്കാവ് സമ്പ്രദായം മലമക്കാവ് കേശവപ്പൊതുവാള്‍ തുടങ്ങിയതാണ്. മാത്രമല്ല തായമ്പകയില്‍ത്തന്നെ ആദ്യമായി കേള്‍ക്കുന്ന പ്രധാന പേരും അദ്ദേഹത്തിൻറെതുതന്നെ. തിരുവില്വാമലയിലെ കൊളന്തസ്വാമിയെ പാലക്കാടന്സമ്പ്രദായത്തിൻറെ ആദ്യകാലപ്രയോക്താവായും പറയാറുണ്ട്. അടന്തക്കൂറ് ആദ്യമായി പ്രയോഗിച്ചത് കൊളന്തസ്വാമി ആണെന്നു കരുതപ്പെടുന്നു. കൊളന്തസ്വാമി വരുന്നത് മലമക്കാവ് കേശവപ്പൊതുവാള്‍ക്കു ശേഷമാണ്. മലമക്കാവുശൈലിയും പാലക്കാടന്ശൈലിയും ഒരുപോലെ വശമുണ്ടായിരുന്നയാളാണ് ഷൊർണൂര്‍ മുണ്ടായ ഗ്രാമത്തിലെ തിയ്യാടി നാരായണൻ നമ്പ്യാര്‍. മലമക്കാവ് കേശവപ്പൊതുവാളിനുമുന്‍പ് തായമ്പകയുടെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ഇന്നു മാര്‍ഗമില്ല. മേളത്തില്‍നിന്നാണ് അതല്ല കേളിയില്‍നിന്നാണ് ഈ കലാരൂപം ഉദ്ഭവിച്ചത് എന്നു പല പക്ഷങ്ങളുണ്ട്. എന്തായാലും എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, മനോധര്‍മ്മപ്രധാനമായ വകകള്‍ കൊട്ടുക എന്നിങ്ങനെ അടിസ്ഥാനഘടനയില്‍ ഈ ശൈലികള്‍ തമ്മില്‍ വ്യത്യാസമില്ല. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് പൊതുവെ ചമ്പക്കൂറാണ് പത്ഥ്യം. പാലക്കാടന്‍ ശൈലിക്കാര്‍ക്ക്, കൊളന്തസ്വാമിക്കും തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ പല്ലാവൂര്‍ അപ്പുമാരാര്‍ക്കുമൊക്കെ, അടന്തക്കൂറാണ് പ്രിയം. പ്രധാനവ്യത്യാസമായിക്കാണാവുന്ന ഒരു സംഗതി പാലക്കാടന്‍ സമ്പ്രദായത്തിനു കൊളന്തസ്വാമിയുടെ പാരമ്പര്യമുള്ളതുകൊണ്ടുതന്നെ കര്‍ണാടകസംഗീതത്തിലെ വാദ്യപ്രയോഗത്തിൻറെ സ്വാധീനമുണ്ടെന്നു പറയാറുണ്ട്. ഒരു വക ഏതു നടയിലാണു തുടങ്ങിയത് എന്നതിനു വ്യത്യാസം വരാതെ കൊട്ടുകയും മുത്തായിപ്പിൻറെ രീതിയില്‍ കലാശിക്കുകയും ചെയ്യും. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് മുത്തായിപ്പുരീതി അത്ര പ്രധാനമല്ല. കൊട്ടിവരുന്ന വകയിലായാലും എണ്ണത്തിലായാലും ആകര്‍ഷകമായ ഒരു കലാശംകൊട്ടി അവസാനിപ്പിക്കുക എന്നതാണ് പൊതുരീതി.പിന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ശൈലീഭേദങ്ങള്‍ക്കു പ്രസക്തി കുറഞ്ഞുവരുന്നു. തൃത്താല കേശവപ്പൊതുവാള്‍ മലമക്കാവുവഴിയിലുള്ള തൃത്താലസമ്പ്രദായത്തെ പരിഷ്കരിക്കുകയാണു ചെയ്തത് എന്നും അതല്ല ഈ സമ്പ്രദായത്തില്‍നിന്നു വേറിട്ടൊരു വഴി സൃഷ്ടിക്കുകയാണു ചെയ്തത് എന്നും പറയാറുണ്ട്. പൂക്കാട്ടിരിയും അവസാനകാലത്ത് പ്രത്യേകിച്ചും അടന്തക്കൂറും ഭംഗിയായി കൊട്ടിയിരുന്നു. പല സമ്പ്രദായക്കാരുടെ ആകര്‍ഷകമായ വഴികള്‍ സമന്വയിപ്പിച്ചാണ് മട്ടന്നൂരിനെപ്പോലെ സമകാലികരായ പല തായമ്പകക്കാരും കൊട്ടാറുള്ളത്.വ്യക്തിപരമായ മനോധര്‍മ്മത്തിനു പ്രാധാന്യമുള്ള കലയായതുകൊണ്ടുതന്നെ നിരന്തരം പരിഷ്കരിക്കപ്പെടുന്നതിനുള്ള സാധ്യത നിലനില്ക്കുകയും ചെയ്യുന്നു."
സാഹിത്യകാരനും മലയാളാദ്ധ്യാപകനും താളഗവേഷകനുമായ ഡോ. കുറൂർ ഇങ്ങനെ പറയുമ്പോഴും പ്രഭാകരപ്പൊതുവാൾ ഒരുകാര്യം വിശ്വസിക്കുന്നു: "പഴയ രാവുണ്ണിപ്പൊതുവാൾ അതികേമമായി കൊട്ടിക്കൊണ്ടുവന്നിരുന്നു അടന്തക്കൂറ്. അപ്പോൾ ആ ഭാഗം പാലക്കാടൻശൈലിയുടേതും മലമക്കാവൻസമ്പ്രദായത്തിൻറെ കൂറുസംഭാവന പഞ്ചാരി-ചമ്പ മാത്രമാണ് എന്നും കരുതിക്കൂടല്ലോ."
തായമ്പകയെക്കുറിച്ച് ആധികാരികയറിവും പ്രവൃത്തിപരിചയവും ഉള്ള പ്രഭാകരപ്പൊതുവാൾ, പക്ഷെ, ചെണ്ടയിൽ പ്രത്യേകനൈപുണ്യം നേടിയിട്ടുള്ളത് കഥകളിക്കൊട്ടിലാണ്. ഭാരതപ്പുഴയോരത്തെ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽനിന്ന് 1958-64 കാലത്ത് അച്ചുണ്ണിപ്പൊതുവാളുടെയും കൃഷ്ണൻകുട്ടിപ്പൊതുവാളുടെയും കീഴിലായിരുന്നു അഭ്യാസം. പഠിച്ചിറങ്ങിയ പിറ്റേകൊല്ലം തുടങ്ങി ആറുവർഷം അദ്ദേഹം ആ സ്ഥാപനത്തിൽ ഇടവിട്ട് ആശാനായി. അങ്ങനെ പല്ലശ്ശന ചന്ദ്രമന്നാടിയാർ സഹപ്രവർത്തകനായി. അതിനുപുറമെ കണ്ണൂരെ പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിലും ഒറ്റപ്പാലത്തിനു കിഴക്ക് പേരൂര്‍ സദനം കഥകളി അക്കാദമിയിലും പഠിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഇരിഞ്ഞാലക്കുട ഉണ്ണായിവാരിയർസ്മാരക കലാനിലയത്തിൻറെ കഥകളിയരങ്ങുകൾക്ക് ചെണ്ടക്കാരനായി സഹകരിച്ചു പോന്നിട്ടുണ്ട്. കേരളത്തിൽ തെക്കും മദ്ധ്യത്തിലും വടക്കും പുറത്തും കൊട്ടിക്കൊഴുപ്പിച്ചിട്ടുള്ള കഥകളിരാവുകൾക്ക് കണക്കില്ല. ഇക്കഴിഞ്ഞ വർഷംവരെ അരവ്യാഴവട്ടക്കാലം കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസർ ആയും സേവനമനുഷ്ഠിച്ച പ്രഭാകരപ്പൊതുവാൾക്ക് പല ഉന്നത പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
തീയാട്ടിൻറെ നടുത്തളം
തിരുവിതാംകൂറിലെ ഭഗവതിത്തീയ്യാട്ടിന് സമാനമായി ഒരു മദ്ധ്യ,വടക്കൻ കേരളത്തിലെ അനുഷ്ഠാനകലയാണ് അയ്യപ്പൻതീയാട്ട്. അമ്പലങ്ങളിലും വീടുകളിലും പിന്നെ പുതിയ കാലങ്ങളിൽ സാസ്കാരികോത്സവങ്ങളിലും ഒക്കെ അവതരിപ്പിക്കുന്ന ഈ കലയുടെ പാരമ്പര്യപ്രയോക്താക്കൾ തീയാടി നമ്പ്യാർ എന്ന സമുദായക്കാരാണ്. ഇന്നത്തെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി അടിസ്ഥാനമായി എട്ടു തറവാടുകളിൽ അംഗസംഖ്യയുള്ള ഈ ചെറിയ കൂട്ടരുടെ പ്രധാനപ്പെട്ട പല വേദികളും വടക്കേ മലബാറാണ്. അതുകൊണ്ടുതന്നെ ഉത്തരകേരളത്തിൽനിന്ന്, ഒരുപക്ഷെ ടിപ്പുസുൽത്താൻറെ പടയോട്ടക്കാലത്ത് (രണ്ടേകാൽ നൂറ്റാണ്ടുമുമ്പ്), മദ്ധ്യകേരളത്തിലേക്ക് പലായനം ചെയ്തവരാവാം ഇവർ എന്നും ഊഹമുണ്ട്. അതിലൊരു തറവാടാണ് മലമക്കാവിൽ ഉള്ളത്.
തായമ്പകയും കേളിയും മേളവും അലയടിക്കുന്ന ആ നാട്ടിൽ ഇപ്പറഞ്ഞ മൂന്നു വാദ്യമഞ്ജരികളും പഠിച്ചിട്ടുള്ള ചെണ്ടക്കാരൻ നാരായണൻകുട്ടി നമ്പ്യായരുടെ തിയ്യാടിക്കാരാണ് മലമക്കാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാർ. ഇന്ന് ആ ഭവനത്തിൽ താമസം ഇദ്ദേഹത്തിൻറെ അനുജൻ രാജൻ നമ്പ്യാരും കുടുംബവും ആണ്. 'മലമൽ' എന്ന തൂലികാനാമത്തിൽ മനോരാജ്യപ്പുസ്തകമെഴുതിയിട്ടുള്ള നാരായണൻനമ്പ്യായരുടെ പേരമക്കൾ ആണ് ഇരു സഹോദരങ്ങൾ. (കഥകളിസംഗീത സാമ്രാട്ടായിരുന്ന കലാമണ്ഡലം നീലകണ്ഠൻനമ്പീശൻറെ മരുമകൾ ശ്രീദേവിയാണ് മൂത്തയാളുടെ ഭാര്യ.)
ലോകപ്രശസ്തിയാർജിച്ച കഥകളിയുടെ ഏഴു പോറ്റമ്മമാരില് ഒന്നത്രെ തീയാട്ട് എന്നാണ് അന്തരിച്ച രംഗകലാചിന്തകൻ കള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിൻറെ വിലയിരുത്തൽ. അത് സ്ഫുരിക്കുക ഈ ക്ഷേത്രാടിയന്തിരത്തിൻറെ 'കൂത്ത്' എന്ന ഇനത്തിലാണ്. മുങ്ങിക്കുളിച്ചു തറ്റുടുത്ത തിയ്യാടിനമ്പ്യാർ വെള്ളമുണ്ടുചുറ്റി അരയ്ക്കു മേലെ അണിയിലേക്കോപ്പ് അണിഞ്ഞാണ് പ്രസക്തമായ പുരാണകഥ മൗനമായി മുദ്രാരൂപത്തിൽ ഒരുമണിക്കൂർനേരം ആടുന്നത്. അരയിൽ പടിയരഞ്ഞാണം, ഉടലിലെ ചുവപ്പൻ ചകലാസുകുപ്പായത്തിനുമേൽ കഴുത്താരം. കൈകളിൽ വള, ഹസ്തകടകം. സ്തോഭരഹിതപ്രകടനം ആകയാൽ മുഖത്ത് തേപ്പില്ല. (ഒന്നുകിൽ മുഴുക്ഷൗരം, അല്ലെങ്കിൽ താടിമീശദീക്ഷ.) കാതിനുചേർന്ന് വട്ടക്കാത്തില, മേലെ ചെവിപ്പൂവ്. നെറ്റിനാട കിട്ടിയതിനുമീതെ തലപ്പാവായി വാസികം. ഇങ്ങനെ ഒരുങ്ങിയുള്ള നന്ദികേശ്വരവേഷം ആടുന്ന കഥ പാലാഴിമഥനസംബന്ധി. അമൃത് കടഞ്ഞത് അസുരന്മാർ തട്ടിയെടുത്തത് തിരിച്ചുപിടിക്കാനായി വിഷ്ണു മോഹിനീരൂപത്തിൽ പണ്ട് പോയത് ഒന്നു കാണട്ടെ എന്ന ശിവൻറെ അഭ്യർത്ഥന നിവർത്തിച്ചപ്പോൾ നടന്ന പരിരംഭണത്തിൽ ഉണ്ടായ സന്തതി അയ്യപ്പനെ ഭൂമിയിൽ പന്തളത്തേക്ക് അയക്കുന്നു. അഞ്ചുനിറം പൊടികളിൽ (അരി, മഞ്ഞൾ, ഉമിക്കരി, ഉണങ്ങിയ വാകയില, മഞ്ഞളും ചുണ്ണാമ്പും ചേർത്തത്) എഴുതി അയ്യപ്പൻകളത്തിനു മുന്നിലുള്ള ആട്ടത്തിന് അകമ്പടിഘോഷം പറ, ചെണ്ട, ഇലത്താളം. കളമെഴുതിയശേഷം കൂത്തിനുമുമ്പ് അരങ്ങേറുന്ന കൊട്ടുംപാട്ടും ഭാഗത്തും വാദ്യങ്ങൾ ഇവതന്നെ. ജനനകഥ തമിഴ്മലയാള തോറ്റമായും തുടർന്ന് സ്തുതിഗീതങ്ങളും പതിവാണ്.
അങ്ങനെ നാലുപുറം തൂണുകൾ ഘടിപ്പിച്ച തട്ടികബന്ധിപ്പിച്ചുള്ള കയർനിരയ്ക്കുമേൽ തുണിക്കൂറ വിരിച്ചതിനു കീഴിൽ എഴുതിയ കളത്തിനു ശാന്തിക്കാരൻ ചെയ്യുന്ന പൂജക്കുശേഷം കൊടുംപാട്ടും കൂത്തും പിന്നീട് തിരിയുഴിച്ചിലും കഴിഞ്ഞുള്ള ഭാഗത്തുവരുന്നതാണ് വെളിച്ചപ്പാട്. ചുരികയേന്തിയ വീരാളിപ്പട്ടുധാരി ശ്രീലകത്തുനിന്നുവന്ന പുഷ്പമാലയും അണിഞ്ഞിട്ടുണ്ടാവും നഗ്നമാറിൽ. മുഖ്യവേദിക്ക് തെല്ലകലെ താളമേളത്തിനൊത്ത് ഈടും കൂറും ചവിട്ടി പിന്നീട് കളത്തിന് മുന്നിൽ നൃത്തം ചെയ്യും. തുടർന്ന് പതിഞ്ഞ കാലത്തിൽ പ്രദക്ഷിണം വെക്കും. പലവിധ തലങ്ങളിൽ (ചെമ്പട, അടന്ത, ചെമ്പ, ഏകതാളം, അരച്ചെമ്പട, പഞ്ചാരി) നടക്കുന്ന ഈ പ്രക്രിയക്ക് വേഗമേറും. തുടർന്ന് ഉമാദാവസ്ഥയിൽ കളത്തിൽ ചാടി, മേലത്തെ കുരുത്തോലകൾ ചുരികവാൾകൊണ്ട് താളാത്മകമായി അരിഞ്ഞുവീഴ്ത്തി കാലുപാറ്റി അയ്യപ്പരൂപം മായ്ക്കും. തിരുമുഖം മാത്രം കൈകൊണ്ടു കൂട്ടിയ കുരുത്തോല കൊണ്ടും കൂട്ടും. എന്നിട്ട് പുറത്തിറങ്ങി വഴിപാടുകാരോട് ഉറഞ്ഞുനടന്ന് കല്പന ചൊല്ലും. കളപ്പൊടി വാഴയിലച്ചീന്തുകളിൽ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.
ഇതെല്ലാം വിസ്തരിച്ചാണെങ്കില് ഉദയംമുതൽ സന്ധ്യവരെയുള്ള പന്ത്രണ്ടു കഥകൾ ആടുന്ന ഉദയാസ്തമന ക്കൂത്തുണ്ട്. കോമരം വിശേഷമായിട്ടാണെങ്കിൽ കളപ്രദക്ഷിണം വെക്കുന്നതിൻറെ മുന്നോടിയായി പുറത്തു കൂട്ടിയിട്ടിരിക്കുന്ന കത്തിയ പുളിമുട്ടികള്‍ പടിപടിയായി തട്ടിപ്പരത്തി കനലാട്ടം നിർവഹിക്കും. "അതൊക്കെ വലിയ തീയാട്ടിന്. ഇവിടെ അടിയന്തിരം മാത്രമാണ് സാധാരണ പതിവ്," ഷഷ്ടിപൂർത്തി കഴിഞ്ഞ രാജൻനമ്പ്യാർ പറയുന്നു. അദ്ദേഹത്തിൻറെ ബന്ധുക്കളായ പെരുമ്പിലാവ് കേശവൻകുട്ടി, മുളംകുന്നത്തുകാവ് നാരായണൻ, മുണ്ടായ പരമേശ്വരൻ എന്നിങ്ങനെ നമ്പ്യൻമാരും പതിവുണ്ട് മാറിമാറി പ്രധാനികളായി.
രാജൻനമ്പ്യാരുടെ ഭാര്യ നന്ദിനി മരുവോളമ്മ മലമക്കാവുദേശത്തെ കൈകൊട്ടിക്കളി കലാകാരിയാണ്. പ്രഭാകരപ്പൊതുവാളുടെ അമ്മ നാണിക്കുട്ടി മാരാസ്യാർ കഴിഞ്ഞ പതിറ്റാണ്ടിൽ അന്തരിച്ചശേഷമുള്ള ചുമതലക്കാരികളിൽ പ്രമുഖ. തിരുവാതിരകളിക്ക് ഈ വള്ളുവനാടൻ ഗ്രാമത്തിൽ കുമ്മി എന്നും പാട്ടുപാടിക്കളി എന്നുമുണ്ട് പേര്.
കൃഷ്ണനാട്ടം പാട്ടില്ലം
മലമക്കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ചിരടപുറത്തില്ലം എന്ന ഗൃഹത്തിലെ അംഗമാണ് സത്യനാരായണൻ ഇളയത്. ഇന്നിപ്പോൾ ഗുരുവായൂര്‍ കൃഷ്ണനാട്ടംകളിയിലെ പ്രധാന പാട്ടുകാരിൽ ഒരാളാണ്. കൊല്ലം 37 ആവുന്നു ഇദ്ദേഹം അവിടെ സംഘത്തിൽ ചേർന്നിട്ട്.
കഥകളിയുടെ മൂലകലകളിൽ പെടും കൃഷ്ണനാട്ടം എന്ന നൃത്തനാടകവും. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽനിന്ന് ഉടലെടുത്ത കലാരൂപം. ക്രമപ്രകാരം കഥകൾ ഇങ്ങനെ: അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം. എട്ടുദിവസത്തെ കളിയായ മുഴുവൻകൃഷ്ണനാട്ടത്തിന് എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ കണക്കുകളാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാന വഴിപാടായി നടത്തുന്ന കൃഷ്ണനാട്ടം കഴിഞ്ഞ മൂന്നുദശാബ്ദമായി ധാരാളമായി വിദേശത്തടക്കം പുറംവേദികൾ കണ്ടുതുടങ്ങിയിട്ടും മലമക്കാവിൽ ഇതുവരെ അരങ്ങായിട്ടില്ല.
കഥകളിയിലെന്നതുപോലെ കൃഷ്ണനാട്ടത്തിനുമുണ്ട് പലവിധ രംഗക്രിയകൾ. വേഷങ്ങൾക്കും ഉണ്ട് ദൃശ്യ, ചലന സാമ്യം. കൃഷ്ണനാട്ടത്തിൽ, പക്ഷെ, മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങൾ മാത്രമാണ് പുറപ്പാട് അവതരിപ്പിക്കുക. സ്ത്രീവേഷങ്ങളിൽ ദൈവികത ഏറിയവ മനയോലതേച്ചാണ് വരിക. അവയ്ക്കുമുണ്ട് ചുട്ടി. അതിപ്പോഴും അരിമാവിലാണ്, കടലാസിലല്ല.
ഇന്ന് സത്യനാരായണൻ എന്ന 48കാരൻ താമസിക്കുന്നത് തൃശ്ശൂരിനു ലേശം തെക്ക് ചേർപ്പിലാണ്. 1981ൽ ഏഴാംക്ലാസ് കഴിഞ്ഞ കാലത്ത് ഗുരുവായൂര്‍ കലാനിലയത്തിൽ കൃഷ്ണനാട്ടംപാട്ട് പഠിക്കാൻ ചേർന്നതാണ് സത്യൻ. സോപാനസംഗീത മട്ടിലുള്ള പാട്ടിലെ രാഗങ്ങളും താളങ്ങളും പഠിച്ചെടുക്കാൻ പ്രയാസം വർദ്ധിച്ചുവന്നു. അക്കാലത്തെ അന്തമില്ലായ്മയുടെയും ആശാന്മാർശിക്ഷയുടെയും ഊക്കിൽ സഹബാച്ചുകാരനുമൊത്ത് ഒരിക്കൽ സ്ഥാപനം വിട്ടോടി. പട്ടാമ്പി കോതച്ചിറക്ക് സമീപം തിപ്പിലിശ്ശേരിക്കാരൻ ഉണ്ണികൃഷ്ണഷാരോടിയുമൊത്ത് തിരുവനന്തപുരത്ത് അങ്ങനെയാണ് ഒരു വൈകുന്നേരം തീവണ്ടിയിറങ്ങുന്നത്. പദ്മനാഭ സ്വാമിക്ഷേത്രക്കുളത്തിൽ മുങ്ങിനിവർന്ന് ഇരുവരും മതിൽക്കകത്ത് കയറിത്തൊഴുതു. രാത്രി പുറത്തെ പടിക്കെട്ടിൽ യാചകർക്കൊപ്പം തളർന്നുറങ്ങി. പിറ്റെന്നാൾ തുടങ്ങി ഒരാഴ്ച്ച കിഴക്കേകോട്ടയിലെ നാലാംതരം ഹോട്ടലിൽ മേശതുടച്ചും വരുന്നവർക്ക് വെള്ളംകൊടുത്തും കഴിച്ചുകൂട്ടി.
വിവരം മണത്തറിഞ്ഞ് അവിടം വന്നെത്തിയ ഏട്ടനോപ്പം പയ്യന്മാർ രണ്ടും തിരികെ വണ്ടികയറി. വൈകാതെ വീണ്ടും ഗുരുവായൂര്‍ കൃഷ്ണനാട്ടം കലാനിയലയത്തിൽ തിരിച്ചെത്തി. "പിന്നൊരു പഠിപ്പേര്ന്ന്..." ഇരിപ്പൊന്നു മുന്നാക്കമാക്കി സത്യൻ. "ലേശം വാശിണ്ടായിരുന്നൂ ന്നും കൂട്ടിക്കോളോ..." ഇനിയും കൊല്ലം പന്ത്രണ്ടു ബാക്കിയുണ്ട് സെർവിസ്. "ഒരു വെഷമേള്ളൂ. അറുപതു വയസ്സില്‍ റിട്ടയറായാ പിന്നെ പാടാൻ പറ്റില്ല... എയ്, ട്രൂപ്പ് വിട്ടാപ്പിന്നെ ഞങ്ങക്ക് വേദില്ല്യലോ..."
മുമ്പൊക്കെ ഓണക്കാലത്ത് ഉത്രാടരാത്രി തുയിലുണർത്തുപാട്ട് കേട്ടിരുന്നത് ഓർക്കുന്നു സത്യൻ. "ഇന്നത് തരപ്പെടുക റേഡിയോവിൽ മാത്രം," എന്നും പറയുന്നു. "എൻറെ കുട്ടിക്കാലത്തൊക്കെ ഇവിടെ പന്നിയൂരെ മയൂരുള്ള അയ്യപ്പൻപാണൻ സകുടുംബം വന്ന് പാടിയിരിക്കുന്നു." മണ്ണാന്മാർപാട്ടും സ്മൃതിയിലുണ്ട്. "ഇടയ്ക്ക് തലവെട്ടും ചോരയൊലിപ്പിക്കലും കാണാം."
ഇന്നുമുണ്ട് ആ കുടുംബക്കാർ ഈ പ്രവൃത്തിയിലേർപ്പെട്ടുതന്നെ. കേശവൻ മണ്ണാൻ, പിന്നെ അനിയന്മാർ പരമൻ, അപ്പുക്കുട്ടൻ, ചന്ദ്രൻ, ബാലൻ.
ആകെമൊത്തം നാട്ടുകാഴ്ചകൾ
സത്യനാരായണൻറെ അച്ഛൻ (അന്തരിച്ച) അപ്പു ഇളയത് ശ്രാദ്ധങ്ങൾക്ക് പാരികർമിയായിരുന്നു. പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മാടത്ത് തെക്കേപ്പാട്ടു വീട് മലമക്കാവ് കുന്നിറങ്ങി ഭാരതപ്പുഴവക്കത്തെ പാടത്തിൻകരയിലാണ്. എം.ടി.യുടെ കഥയൊന്ന് 1987ൽ ചലച്ചിത്രമായപ്പോൾ സ്വജീവിത റോളിൽ വെള്ളിത്തിരയിൽ വരുന്നുണ്ട് അപ്പു ഇളയത്. ആ സിനിമക്ക് 'അമൃതം ഗമയ' എന്ന് പേര് സുഹൃത്തായ എം.ടി.യുടെ പരിഗണനയ്ക്ക് വിജയകരമായി കൊടുത്തതും ഇദ്ദേഹമായിരുന്നു എന്ന് കേൾവിയുണ്ട്.
എം.ടി. അടിസ്ഥാനമലയാളം പഠിച്ചത് മലമക്കാവുക്ഷേത്രം ചേർന്നുള്ള എൽ.പി. സ്കൂളിൽ ആണ്. പഴയ തായമ്പകക്കാരൻ ശങ്കുണ്ണിപ്പൊതുവാളുടെ ദേശമായ കൊടിക്കുന്നത്തുകാവ് പുഴയ്ക്ക് തൊട്ടക്കരെയാണ്. ആ ദേശത്തെ അമ്പലത്തിലെ ദേവിയെച്ചൊല്ലിയാണ് എം.ടി. പറഞ്ഞിട്ടുള്ളത്: "ദൈവം ഇല്ലെന്നുപറഞ്ഞാൽ ഞാൻ സമ്മതിക്കാം. പക്ഷെ കൊടിക്കുന്നതു ഭഗവതി ഉറപ്പായും ഉണ്ട്."
മലമക്കാവ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽത്തന്നെയാണ് പ്രശസ്തമായ ആനക്കര വടക്കത്ത് എന്ന തറവാട്. സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങി നർത്തകി മൃണാളിനി സാരാഭായ് വരെയും അവർക്കു മുമ്പും പിൻപും പല പ്രമുഖരുടെയും മൂലഗൃഹം.
മലമക്കാവമ്പലത്തിലെ നവരാത്രിയാഘോഷങ്ങളെ കുറിച്ചു വാചാലനാവുന്നുണ്ട് അന്നാട്ടുകാരൻ രാജൻ കിണറ്റിങ്കര: "അയ്യപ്പക്ഷേത്രത്തിൽ നിന്നും നവരാത്രി കാലത്ത് മാത്രം കേൾക്കുന്ന ദേവീ സ്തുതികൾ കാറ്റിൽ അലിഞ്ഞെത്തുന്നു. ഗ്രാമത്തിന് ചന്ദനത്തിൻറെയും പൂക്കളുടെയും വിശുദ്ധി, അവയുടെ സുഗന്ധം. ആ സുഗന്ധവും പേറി തോളത്ത് വച്ച പുസ്തകക്കെട്ടുമായി അമ്പലത്തിനോട് ചേർന്ന് നിൽക്കുന്ന മലമക്കാവ് സ്കൂളിലേക്ക് ചെമ്മണ്ണ് പുതഞ്ഞ പഞ്ചായത്ത് റോഡിന്റെ ഓരം പറ്റി സ്കൂളിനെ ലക്ഷ്യമാക്കി നടന്നു പോയിരുന്ന ഒരു വള്ളിട്രൗസറുകാരൻ.
അഷ്ടമിക്ക് ഉച്ചവരെയേ സ്കൂൾ ഉള്ളൂ. ഒരു മണിക്ക് നീട്ടിയുള്ള കൂട്ടമണി അടിച്ചാൽ പുസ്തകം വാരിക്കെട്ടി വീട്ടിലേക്ക് ഒരോട്ടമാണ്. അഷ്ടമി ദിവസം വൈകുന്നേരം അമ്പലത്തിലേക്ക് പുസ്തകങ്ങളുമായി പോകണം, പൂജയ്ക്ക് വയ്ക്കാൻ. പൂജവയ്ക്കുന്നതിൽ പ്രധാനം പഠിക്കാൻ വിഷമമുള്ള വിഷയങ്ങളുടെ പുസ്തകങ്ങൾ ആയിരിക്കും. പഠിച്ചില്ലെങ്കിലും ദേവിയെങ്കിലും കടാക്ഷിച്ചെങ്കിലോ എന്ന ബാല്യത്തിൻറെ നിർദോഷചിന്ത.
സന്ധ്യമയങ്ങിയാൽ കുട്ടികളുമൊത്ത് പുസ്തകക്കെട്ടുമായി അമ്പലത്തിലേക്ക് പൂജവയ്ക്കുവാൻ കൂട്ടമായി യാത്ര. ഒറ്റപ്പെടുന്നവരുടെ ലോകത്ത് ഓർത്തു വയ്ക്കാൻ മറഞ്ഞുപോയ ഈ കൂട്ടുകൂടലുകൾ മാത്രം.. ക്ഷേത്രത്തിൽ നവരാത്രി പൂജകൾക്ക് പ്രത്യേകമായി തയാറാക്കിയ സരസ്വതീമണ്ഡപത്തിൽ വലിയ അക്ഷരത്തിൽ സ്വന്തം പേരും വീട്ടുപേരും എഴുതിയ പുസ്തകക്കെട്ട് കൂമ്പിയ കണ്ണുകളോടെ ദേവിക്കുമുന്നിൽ നമ്രശിരസ്കനായി വച്ചുതൊഴുന്നു.
നവരാത്രി പൂജ തുടങ്ങിയാൽ പിന്നെ ഗ്രാമത്തിലെ വീടുകളിൽനിന്ന് അവിൽ, മലർ, പഴം, ശർക്കര എന്നിവ മൂന്നുനേരവും നേദിക്കാനായി ക്ഷേത്രത്തിൽ കൊണ്ടുപോകും. പൂജകഴിഞ്ഞ് അവ നമുക്കുതന്നെ തിരിച്ചുതരും. അന്ന് ഞങ്ങൾ കുട്ടികൾക്ക് ആഘോഷമാണ്. അഷ്ടമിക്ക് വൈകുന്നേരം ക്ഷേത്രത്തിൽ പോയാൽ അത്താഴപൂജ കഴിഞ്ഞു നടയടച്ചതിനുശേഷമേ ഞങ്ങൾ കുട്ടികൾ വീടുകളിലേക്ക് മടങ്ങൂ. അതുവരെ ചുറ്റമ്പലത്തിലും ആലത്തറയിലും ഞങ്ങളുടെ കലാപരിപാടികൾ.
വൈകീട്ടത്തെ പൂജയ്ക്ക് അവിലും മലരും പൂജയ്ക്ക് കൊണ്ടുവരുന്നവർ മിക്കവാറും അവ തിരിച്ചുവാങ്ങാൻ അത്താഴപൂജ കഴിയുന്നത് വരെ കാത്തുനിൽക്കാറില്ല. അതിനാൽ ഉടമസ്ഥനില്ലാത്ത ഈ പൂജാദ്രവ്യങ്ങളൊക്കെ ഞങ്ങളുടെ വയറ്റിലേക്കാണ് പോകുക. പൂജകഴിഞ്ഞ് പൂജാരി ഓരോ പ്രസാദത്തട്ടും പുറത്തെടുത്തുവയ്ക്കും. ഉടമസ്ഥൻ അവരവരുടെ തട്ട് തിരിച്ചറിഞ്ഞു എടുത്ത് കൊണ്ടുപോകണം. അതിനാൽ ഞങ്ങളുടെ അവിലും മലരും കിട്ടിക്കഴിഞ്ഞാലും ഞങ്ങൾ അവിടെത്തന്നെ ചുറ്റിപറ്റി നിൽക്കും അവസാനം ആളില്ലാത്തവ എടുത്തുകൊണ്ടു പോകുവാൻ. പ്രസാദം വാങ്ങാൻ വരാത്തവർ അധികവും ഇലക്കുമ്പിളിൽ ആവും നേദിക്കാൻ കൊണ്ടുവന്നിരിക്കുക: പാത്രം നഷ്ടപ്പെടില്ലല്ലോ. ചിലർ മരത്തിൻറെ നീണ്ട പിടിയുള്ള മരികയിൽ ആയിരിക്കും അവിലും മലരും കൊണ്ടുവരുക. അത്തരം പാത്രങ്ങൾ പുറത്തേക്കു വയ്ക്കുമ്പോൾ ആളുകൾ വിളിച്ചുപറയും "തെക്കോട്ടു നാക്ക്", "വടക്കോട്ടു നാക്ക്" എന്നൊക്കെ, അത് നോക്കിവേണം സ്വന്തം പാത്രം തിരിച്ചറിയാൻ.
നിലാവ് വീണുകിടക്കുന്ന ചുറ്റമ്പലത്തിൻറെ നടവഴികളിൽ ഞങ്ങൾ കുട്ടികൾ രാവേറെ ചെല്ലുംവരെ ഇരുന്നും കളിച്ചും സമയം കഴിച്ചുകൂട്ടും. ഞങ്ങൾക്ക് കൂട്ടായി വിറകൊള്ളുന്ന അരയാൽച്ചില്ലകൾ. അകലെ ഞങ്ങളുടെ കുസൃതികൾ കണ്ടുനെടുവീർപ്പിടുകയും പനമ്പട്ടകൾ ഒടിച്ചുമടക്കി ബന്ധനത്തിൻറെ അരിശംതീർക്കുന്ന അമ്പലത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നിരിക്കുന്ന അപ്പുണ്ണിമേനോൻറെ കൊമ്പനാന, കേശവൻ. ഇത്ര വലിയ ശരീരത്തെ ബന്ധിച്ചിരിക്കുന്നു ഒരു ചെറിയ ചങ്ങലയെനോക്കി നിസ്സഹായതയുടെ കണ്ണുനീർപൊഴിക്കുംപോലെ നിലാവിൽ കൺകോണുകളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ. "അത് കരയ്യൊന്നും അല്ലടാ, ആനകൾ അങ്ങിനെ തന്നെയാണ്" എന്ന സുഹൃത്തിൻറെ ആശ്വാസവചനങ്ങൾ ഉൾക്കൊള്ളാൻ പക്ഷെ മനസ്സ് പാകപ്പെട്ടിട്ടില്ലായിരുന്നു.
പിറ്റേന്ന് നവമി ദിവസം. പുസ്തകം തൊട്ടുനോക്കേണ്ട, നോക്കാൻ പാടില്ല, ആയുധപൂജയാണ്. ഗ്രാമത്തിലെ കൃഷീവലർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും എല്ലാം ഒരുദിവസത്തെ വിശ്രമം, എല്ലാവരും സ്വന്തം പണിയായുധങ്ങൾ പൂജക്കു വച്ചിരിക്കുന്നു, പ്രതീകാത്മകമായി .
ദശമിരാവിലത്തെ പൂജ കഴിഞ്ഞാൽ പുസ്തകങ്ങൾ സരസ്വതീ മണ്ഡപത്തിൽ നിന്നും പുറത്തേക്കെടുക്കുന്നു. ഓരോ പുസ്തകക്കെട്ടും പല കൈകൾ കൈമാറി ഉടമസ്ഥൻറെ കൈകളിൽ എത്തുന്നു. പുസ്തകക്കെട്ടിന്മേൽ എഴുതിയ പേരും വീട്ടുപേരും ഉറക്കെ വിളിച്ചുപറയുന്ന ക്ഷേത്രജീവനക്കാർ. തൻറെ ഊഴം കാതോർത്തുനിൽക്കുന്ന ഭക്തർ. ഒടുവിൽ പൂജകഴിഞ്ഞ് പുസ്തകവുമായി ഗോപുരവാതിൽക്കൽ ചമ്രംപടിഞ്ഞിരുന്നു ഹരിശ്രീ കുറിക്കൽ. പുതിയതായി അക്ഷരംകുറിക്കാൻ എത്തിയ കുരുന്നുകളുടെ കരച്ചിൽ . ചിലർ സന്തോഷത്തോടെ സ്വർണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിക്കാൻ നാവു നീട്ടികൊടുക്കുന്നു. ചിലർ ഗുരുനാഥൻറെയും അമ്മയുടെയും മടിയിൽനിന്ന് കുതറിമാറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. തൻറെ നാവിന് ഇത്ര ചെറുപ്പത്തിൽത്തന്നെ ബന്ധനം തീർക്കുകയാണോ ഇവർ എന്ന ഭയമായിരുന്നിരിക്കാം ആ കുരുന്നുകളുടെ പ്രതിഷേധം എന്ന് ഇപ്പോൾ തോന്നുന്നു.
മറ്റൊരു മലമാക്കാവുകാരൻ എം.ടി. രവീന്ദ്രന് ഓർക്കാൻ അന്നാട്ടിലെ പരമേശ്വരന്‍നായര്‍ എന്ന ചിത്രകലാദ്ധ്യാപകനെ കുറിച്ചും. "അദ്ദേഹം പിന്നീട് വൈദ്യം പഠിച്ച് അറിയപ്പെടുന്ന വൈദ്യരായി. ചിലര്‍ പരമേശ്വരന്മാഷെന്ന് വിളിച്ചു. മറ്റു പലര്‍ക്കും പരമേശ്വരന്വൈദ്യരായി. കുടുംബത്തിലെ കാരണവരില്‍നിന്ന് പകര്‍ന്നുകിട്ടിയ നാട്ടറിവില്‍ നിന്ന് മലമക്കാവിലെ അടിക്കാടുകളില്‍ വളരുന്ന ഒരു ഔഷധസസ്യം ഉപയോഗിച്ച് പരമേശ്വരന്‍നായര്‍ പൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധക്കൂട്ടും നിര്‍മിച്ചു. പൊള്ളലേറ്റവര്‍ പലരും പൂര്‍ണസുഖം പ്രാപിച്ച് തിരിച്ചുപോയിട്ടുണ്ട്. വര്‍ഷം 2011ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം സ്ഥാപിച്ച ചികിത്സാസ്ഥാപനം ഇപ്പോള്‍ കുറ്റിപ്പുറത്തിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ മലമക്കാവ് ശൈലിയുടെ ജന്മദേശം, തീപ്പൊള്ളലേറ്റ് നീറിപ്പിടയുന്നവര്‍ക്ക് ഒരു പൊള്ളല്‍പ്പാടുമില്ലാതെ സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന് നായരുടെ നാട്… ഇത്രയും വിശേഷണങ്ങള്‍ തന്നെ ധാരാളം മതി മലമക്കാവ് ദേശത്തെ മറക്കാതിരിക്കാന്‍."
മലമക്കാവ് ഏറെ ശാലീനയാകുന്നത് ഓണക്കാലത്താണ് എന്ന് രാജൻ കിണറ്റിങ്കര: "ചിങ്ങമാസം ആയാൽ പച്ചപുതച്ച് നിന്നിരുന്ന പാടം മഞ്ഞണിഞ്ഞു നിൽക്കും. എല്ലാ കണ്ടങ്ങളിലും നെൽചെടികൾ നിറകതിരുമായി കൊയ്യാൻപാകത്തിൽ നിന്നുതലയാട്ടും. രണ്ട് വശങ്ങളിൽനിന്നും പാടവരമ്പിലേക്ക് ചാഞ്ഞുകിടക്കന്ന അവയെ വകഞ്ഞു മാറ്റി വേണം ആളുകൾക്ക് നടക്കുവാൻ. അതിനിടയിലൂടെ നടന്നുപോകുന്ന ഞങ്ങളുടെ ഉടുപ്പുകളിൽ നെല്ലിൻപൂവുകൾ പറ്റിപ്പിടിച്ചിരിക്കും. തിരുവോണം ആവുമ്പോഴേക്കും എല്ലാ കണ്ടങ്ങളിലും കൊയ്ത്ത് കഴിഞ്ഞിരിക്കും, അവ നിറപുത്തരിയായി പല വീടുകളിലെ പത്തായങ്ങളിൽ നിറഞ്ഞുകിടക്കും. ഒരു ഗ്രാമത്തിൻറെ ഐശ്വര്യത്തിൻറെ പ്രതിരൂപമായി കൊയ്തൊഴിഞ്ഞ പാടം അങ്ങിനെ നീണ്ടുനിവർന്നു തളർന്നുമയങ്ങിക്കിടക്കും.
കൊയ്തൊഴിഞ്ഞ പാടങ്ങളിൽ താറാവുകൾ മേഞ്ഞുനടക്കും. ചിങ്ങമാസത്തിൽമാത്രം ഞങ്ങളുടെ പാടത്ത് കാണുന്ന ഈ പ്രതിഭാസത്തെ ഞങ്ങൾ കൗതുകത്തോടെ നോക്കും. മേയ്ക്കുന്ന തമിഴൻ "ഊശ്" "ഊശ്" എന്ന ശബ്ദത്തിൽ കയ്യിലുള്ള വടിവീശി താറാവുകളെ നിയന്ത്രിക്കും. അതൊരു രസമുള്ള കാഴ്ചതന്നെ. തോട്ടിലൂടെ തുഴഞ്ഞുപോകുന്ന താറാവുകൾ, പരസ്പരം കൊത്തിയും "കറ കറ" ശബ്ദമുണ്ടാക്കിയും മുങ്ങിയും പൊങ്ങിയും അവ കായൽക്കരയിൽ എത്തിച്ചേരും. അവിടെ വളച്ചുകെട്ടിയ വലയ്ക്കുള്ളിലാണ് അവയുടെ രാത്രിവാസം.
കർക്കിടകത്തിൽ ഇടിയും മിന്നലുമായി എത്തുന്ന മഴയിൽ പാടത്തിൻറെ ഓരോ അണുവിലും വെള്ളം കുത്തിയൊഴുകും. കലിതുള്ളിയ പ്രകൃതിയിൽ പാടവും കായലും ഭീകരരൂപം പൂകും . കിഴക്കൻമലയിൽനിന്ന് ഇരമ്പിയെത്തുന്ന മഴ മലമക്കാവിൻറെ താഴ്വാരത്തിൽ കിതച്ചുനിൽക്കും, പിന്നെ അവിടെനിന്നൊരു ശിവതാണ്ഡവമാണ്. ആ പേമാരിയിൽ മലമക്കാവും പാടവും പറമ്പും താലപ്പൊലിപ്പാലക്കുന്നും എല്ലാം മഴനൃത്തം ചെയ്യും.
പാടത്തിൻറെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ താലപ്പൊലിപ്പാലക്കുന്നിൽനിന്ന് താഴേക്കു നോക്കണം. കുന്നിനു താഴെ കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടവും അതിനപ്പുറം ഒരു വെള്ളിവരയായി കായലും ഒരു നീർചാലുപോലെ ചരലിങ്ങൽതോടും കാണാം. അവയ്ക്കപ്പുറം കിഴക്കൻമലയിലേക്ക് തലവച്ചുറങ്ങുന്ന ഒരു കാരണവരെപ്പോലെ ഭാരതപ്പുഴയും. പുഴയുടെ തീരത്തുകൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ടാറിട്ട റോഡിലൂടെ പോകുന്ന വാഹനങ്ങൾ പറന്നുനടക്കുന്ന ഓണത്തുമ്പികളെപ്പോലെ തോന്നും."
ലേഖനത്തിൻറെ ചെറിയ രൂപം തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിൻറെ 2018 മകരവിളക്ക് സൂവനീറിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദൽഹിയിൽ പത്രപ്രവർത്തകനാണ് ലേഖകൻ. മുത്തശ്ശിയുടെ നാടാണ് മലമക്കാവ്.