കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച            

 

29 November 2011 നു Parvathi Ramesh ഉയര്‍ത്തിയ കേരളീയ വാദ്യങ്ങളെ കുറിച്ചുള്ള സംശങ്ങളെ മുന്‍ നിര്‍ത്തി വളരെ വിശദമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി.  

ചില സംശയങ്ങള്‍ -

1. കേരളീയ വാദ്യങ്ങളില്‍ പൊതുവില്‍ 'ശ്രുതി'യ്ക്ക് എത്രത്തോളം പ്രസക്തി ഉണ്ട്? (ഇതില്‍ തന്നെ ഇടയ്ക്ക സ്വതവേ 'ശ്രുതി ചേരുന്ന' ഒരു വാദ്യം കൂടിയാണല്ലോ) മാത്രവുമല്ല, കൊമ്പ്, കുഴല്‍ എന്നീ സുഷിരവാദ്യങ്ങള്‍ കൂടി ഇവയോടൊപ്പം ചേരുന്നുണ്ടല്ലോ.

2. ഓരോ ചെണ്ടയ്ക്കും (മറ്റു വാദ്യങ്ങളിലും) അതിന്റെ നിര്‍മ്മാണ വേളയിലോ, അല്ലാതെയോ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ശബ്ദത്തില്‍ /നാദത്തില്‍ manual ആയി വ്യത്യാസം വരുത്തല്‍ പതിവുണ്ടോ? 

3. കൊമ്പ്, കുഴല്‍ എന്നിവയുടെ പഠന സമ്പ്രദായം എങ്ങനെയാണ്? അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പഠനസമ്പ്രദായം 'ഇവ' എത്രത്തോളം ആവശ്യപ്പെടുന്നുണ്ട്?

Parvathi Ramesh-  കേരളത്തില്‍ താളത്തിലാണല്ലോ കൂടുതല്‍ വികാസം നടന്നതും, പദ്ധതിയായി വികസിച്ചിട്ടുള്ളതും, എന്നാല്‍ അത്രയും സമഗ്രമായ ഒരു പഠനമോ, വാദ്യങ്ങളെ കുറിച്ചുള്ള അറിവുകളോ ഒക്കെ വ്യാപകമായിട്ടുണ്ടോ എന്നൊക്കെ വെറുതെ അന്വേഷിയ്ക്കുമ്പോഴായിരുന്നു, അന്ന്‍ ചില ബ്ലോഗ്‌ പോസ്റ്റുകളൊക്കെ (ശ്രീ. മനോജ്‌ കുറൂര്‍, ഡോ. ടി. എസ്‌. മാധവന്‍ കുട്ടി തുടങ്ങിയ ചിലരുടെ) വായിയ്ക്കാനിടയായത്‌. ഇവിടെയും പഴയൊരു (ശ്രീ. ഹരികുമാര്‍ സദനം അടക്കം പങ്കെടുത്ത) ചര്‍ച്ചയും കണ്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും ആവാലോ, കൂടുതല്‍ അംഗങ്ങളും, കലാകാരന്മാരും ഒക്കെ ഗ്രൂപ്പില്‍ പുതുതായി വന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍...

Madhavan Kutty- Parvathi Ramesh. ചിലത് പറയാം. അത്രതന്നെ ആധികാരികമാവണമെന്നില്ല. ഒരു കച്ചേരിക്ക് ഒരുങ്ങുമ്പോൾ പക്കവാദ്യങ്ങൾ ശ്രൂ‍തികൂട്ടുന്നതുപോലെ ചെണ്ട, മദ്ദളം എന്നിവ ശ്രൂതികൂട്ടുന്നത് കണ്ടിട്ടില്ല. എന്നാൽ ചെണ്ട വലിച്ച് മുറുക്കുമ്പോൾ ഒരു ശ്രുതിയൊപ്പിക്കലുണ്ട്. അത് രണ്ടുകയ്യിന്റേയും നാദം വേണ്ടത് പോലെയാക്കലാണ്. അങ്ങിനെ ശ്രുതുയൊപ്പിച്ച ചെണ്ടയേ "ശ്രുതിയുള്ള ചെണ്ട" ഏന്നല്ല പറയുക, മറിച്ച് "കലക്കമില്ലാത്ത ചെണ്ട" എന്നാണ്. 

Tp Sreekanth Pisharody- ചെണ്ട യുടെ കാര്യത്തില്‍ നിര്‍മ്മാണ വേളയില്‍ നാദ വ്യത്യാസം വരുത്തുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യേണ്ടി വരാറില്ല, അല്ലെങ്ങില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെണ്ടയുടെ കുറ്റിയും, വളയലും, വട്ടവും എല്ലാം തന്നെ നിര്‍മ്മിച്ചതിനു ശേഷം ഇവയെല്ലാം കയറുകൊണ്ട് കോര്‍ത്ത്‌ വലിച്ചു മുറുക്കി കൊട്ടിനോക്കുമ്പോള്‍ മാത്രമേ ആ ചെണ്ട എത്രത്തോളം നാദം പുറപ്പെടുവിക്കും എന്ന് പറയാന്‍ കഴിയു. ഇതു കുറ്റിയുടെ വലുപ്പം, അതിനു ഉപയോഗിക്കുന്ന മരം, വട്ടത്തിന് ഉപയോഗിക്കുന്ന തോല്‍, അതിന്റെ കനം,.............തുടങ്ങി കൊട്ടാന്‍ ഉപയോഗിക്കുന്ന കോലിനു വരെ ചെണ്ടയുടെ നാദം വ്യത്യാസം വരുത്താന്‍ സാധിക്കും. സാധാരണയായി ചെണ്ടയില്‍ കോര്‍ത്തിട്ടുള്ള കയറുകള്‍ തമ്മില്‍ കെട്ടുന്ന കുതുവാര് (കുടുക്ക് എന്നും പറയാറുണ്ട്‌) കയറ്റിയും,  ഇറക്കിയും ചെറിയൊരു അളവുവരെ ശബ്ദം വ്യത്യാസം വരുത്താം. ഉപയോഗം നോക്കിയാണ് ചെണ്ട നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് വലംതല ചെണ്ട യുടെ പോലെ അല്ല ഇടം തല ചെണ്ടയുടെ വട്ടത്തിന്റെ നിര്‍മ്മാണം. വലംതലയില്‍ നാദ വത്യാസം വരുത്തേണ്ട ആവശ്യകത വരാറില്ല. എന്നാല്‍ ഇടം തലയില്‍ അതിനുവേണ്ടി പല വഴി കളും സ്വീകരിക്കാറുണ്ട്, സാധാരണയായി ഒരു മേളതിനാണെങ്കില്‍ അത്ര വലിച്ചു മൂപ്പ് വരുത്തിയ ചെണ്ട ആവശ്യം ഇല്ല, തായമ്പക ആണെങ്കില്‍ വലിച്ചു മൂപ്പിച്ചു നല്ല തുറന്ന ശബ്ദം ഉള്ള ചെണ്ടയാണ് ഇന്നു ഉപയോഗിച്ച് വരുന്നത്. (പണ്ട് ഈ രീതി പതിവില്ല, പഴയ തായമ്പ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും) ഇടം തല യുടെ നാദ ക്രമീകരണത്തിനായി ഇപ്പോള്‍ മിക്ക കലാകാരന്മ്മാരും ചെയ്തു വരുന്നത് വലംതലയില്‍ പറ്റിടുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വലംതലയില്‍ വിവിധ വലുപ്പത്തില്‍ ഉള്ള തോലിന്‍റെ കഷ്ണങ്ങള്‍ ഒട്ടിക്കുക എന്നതാണ്, അതിനു പകരമായി പപ്പടം വെള്ളത്തില്‍ മുക്കി ഒട്ടിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നു .കൊട്ടിന് ശേഷം വേഗം പറിച്ചുകളയാം എന്നതാണ് ഇതിന്റെ ഗുണം. ചുരുക്കി പറഞ്ഞാല്‍ ചെണ്ടയില്‍ ശ്രുതി ചേര്‍ക്കല്‍ഇല്ല എന്ന് മുഴുവന്‍ ആയി പറയാന്‍ വയ്യ,  ഇതെല്ലാം ഒരു ശ്രുതി ചേര്‍ക്കല്‍ ആയി വ്യാഖ്യാനിക്കാം......ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനു ശേഷം.

 

Parvathi Ramesh- കൊമ്പ്, കുഴല്‍ എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട്. അവയ്ക്ക് മേളത്തിലുള്ള സ്ഥാനം (role), അഭ്യസന രീതി,  കലാകാരന്മാര്‍, അതിലും ശ്രുതിയുടെ പ്രസക്തി തുടങ്ങി...

Narayanettan Madangarli- താള പ്രധാനം ആണ് നമ്മുടെ കലകള്‍ എന്ന് ഒരു അഭിപ്രായം ഉണ്ട് . കേരളീയ കലകളില്‍ കര്‍ണാടക സംഗീതത്തിലെ താള പദ്ധതി സ്വീകരിചിട്ടില്ല്യ - കര്‍ണാടക സമ്പ്രദായത്തില്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ കേരള താള ക്രമത്തില്‍ ഉണ്ട്. കൂടിയാട്ട താളങ്ങള്‍, ( അപൂര്‍വം ആയ മല്ല താളം ) കഥകളി താളങ്ങള്‍, കൃഷ്ണനാട്ടം താളങ്ങള്‍ പിന്നെ തുള്ളലിലെ താളങ്ങള്‍ അങ്ങിനെ ഒക്കെ ഉണ്ട് എന്ന് ശ്രീ പി. എസ്. വാരിയര്‍..

മേളത്തില്‍ ഏറ്റവും പ്രാധാന്യം ചെണ്ട പ്രമാണിക്കലാണെങ്കില്‍ കൂടി ഒട്ടും കുറയാത്ത ഒപ്പത്തിനൊപ്പം പ്രാമാണികത്വം ഉള്ള പ്രമാണി ആണ് കുഴല്‍ ക്കാരനും,,,ഓരോ കാലതിന്നും വേണ്ടതായ സമയ ദൈര്‍ഘ്യം, വൈചിത്ര്യം എന്നിവ അപ്പപ്പോള്‍ ഗോഷ്ടി കളിലൂടെ തീരുമാനിച്ചു എല്ലാരേയും (മേളക്കാര്‍) അറിയിക്കല്‍ കൂടി ഇവരുടെ ജോലി ആണ് - വാസ്തവത്തില്‍ signalling ന്റെ ഭാരിച്ച ഉത്തര വാദിത്വം കുഴല്‍ ക്കര്‍ക്കാന്....പലപ്പോഴും ഇത് ഒരു സംഗീത ഉപകരണം ആയി രൂപം മാറും എന്നാല്‍ തന്നെ മേളത്തില്‍ ഇത് ഒരു താള വാദ്യം ആയാണ് നില്‍ക്കുന്നത്. മേളക്കൊഴുപ്പ് കൂട്ടുക എന്നതിലപ്പുറം ഒരു പ്രത്യേക ധര്‍മ്മം കൂടി ഉണ്ട് കുഴലിന് gap-filling. ഉരുട്ടു ചെണ്ടയുടെയും വീക്കന്‍ ചെണ്ടയുടെയും താള പദ്ധതിയില്‍ ഉള്ള ചില്ലറ സ്വര അകല്‍ച്ച മാറ്റല്‍ കൂടി കുഴല്‍ക്കാരന്റെ ധര്‍മം ആണ്. ( രണ്ടു ദിവസം മുന്‍പ് ചേര്‍പ്പില്‍ നടന്ന സ്റ്റേജ് മേളം കുഴല്‍ ക്കാരന്റെ സ്ഥാന ഭ്രംശം കൊണ്ട് ആരോചകമായത് ഓര്‍ക്കുന്നു.... ) അത് കൊണ്ട് തന്നെ ആണ് മേള പ്രമാണിക്ക് നേരെ മുന്നില്‍ കുഴല്‍ പ്രമാണിയും നില്ല്ക്കുന്നത്.

ശ്രീ പി എസ്സ വാര്യരുടെ ഭാഷയില്‍.... സദ്യക്ക് പപ്പടം എന്ന പോലെ ആണ് മേളത്തില്‍ കൊമ്പ്.... 

Narayanan Mothalakottam- ക്ഷേത്ര വാദ്യങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലതും ഉണ്ട്. ദേവസ്വം ബോര്‍ഡുകളും അല്ലാതെ മറ്റുള്ളവരും നടത്തുന്നവ. അവിടങ്ങളില്‍ കൊമ്പ്, കുഴല്‍ എന്നിങ്ങനെയുള്ള വാദ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, തിമില എന്നിവയൊക്കെ സ്ഥാപനങ്ങളില്‍ അല്ലാതെ തന്നെ ധാരാളം ആശാന്മാരും പഠിപ്പിക്കുന്നുണ്ടല്ലോ. ഇടക്ക അങ്ങിനെ വ്യവസ്ഥാപിത രീതിയില്‍ പഠിപ്പിക്കാറില്ല എന്നാണ് ധരിച്ചിരിക്കുന്നത്‌. അത് കണ്ടും കേട്ടും പഠിക്കുന്നത് തന്നെ. ചെണ്ട മദ്ദളം എന്നീ ഉപകരങ്ങള്‍ക്ക് ശ്രുതി ഒപ്പിക്കാനും പ്രായോഗികമായി ചില പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ആവും ശ്രുതി മേളകലയില്‍ വലിയ വിഷയം അല്ലാത്തത്. പലേ തരത്തിലുള്ള വാദ്യങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, അപശ്രുതിയായാലും ഉണ്ടാവുന്ന ഒരു ഭംഗി ഉണ്ടല്ലോ. അത് തന്നെ ആണ് മേളത്തിന്റെ കേമത്തവും.

 

Parvathi Ramesh- വേറെ ചില അനുബന്ധ സംശയങ്ങള്‍ കൂടി...

1. കേരളത്തിലെ താളങ്ങളുടെ കാലപ്പഴക്കം ഏകദേശം പറയാനാകുമോ? ഇതര പദ്ധതികളിലുള്ള (കര്‍ണ്ണാടക സംഗീതം പോലെയുള്ള) താളങ്ങള്‍ക്കും മുമ്പ് ഇവിടെ ഈ താളങ്ങള്‍ നിലവിലുണ്ടായിരുന്നിരിയ്ക്കുമോ?

2. ഈ മേളങ്ങളില്‍ കാണപ്പെടുന്ന താളങ്ങള്‍ തന്നെയാണോ കേരളത്തിലെ മറ്റു കലകളിലും ഉപയോഗിച്ചു വരുന്നത്? അതോ വ്യത്യസ്തങ്ങളായ താളങ്ങള്‍ അവ ഉപയോഗിച്ചു വരുന്നുണ്ടോ? 

 

Arun Pv- ഇവിടെ തന്നെ പണ്ട് പോസ്റ്റ്‌ ചെയ്ത കൃഷ്ണന്‍കുട്ടി പൊതുവാളുടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച് ചെണ്ട ശ്രുതി ചേര്‍ക്കാന്‍ കഴിയില്ല, അങ്ങനെ ചേര്‍ക്കണം എന്ന് ഉണ്ടെങ്കില്‍ ഏതു സംഗീത ഉപകരണത്തോടാണോ ശ്രുതി ചേര്‍ക്കേണ്ടത് ആ ഉപകരണം ചെണ്ടയോട് ശ്രുതി ചേര്‍ക്കുക ആയിരിക്കും ഭേദം, എന്നാണ് . കേരളീയ താളപദ്ധതികളുടെ പഴക്കം എന്തായാലും കൂടിയാട്ടത്തിന്റെ ഒപ്പം വരും അപ്പോള്‍ തന്നെ 2000 വര്‍ഷം പഴക്കം ആയി. ചരിത്രം നോക്കുക ആണെങ്കില്‍ പലപ്പോഴും ദ്രാവിഡ സംസ്കാരത്തോടായിരിക്കും നമ്മുടെ താളങ്ങള്‍ക്ക് കൂടുതല്‍ ബന്ധം അങ്ങനെ ആണെങ്കില്‍ കൂടിയാട്ടത്തിനും മുന്നേ ആയിരിക്കാം. പക്ഷെ ആ സമയത്ത് ഒരു പദ്ധതിയുടെ രൂപത്തില്‍ ശാസ്ത്രീയമായി താളങ്ങളെ സമീപിച്ചിരുന്നിട്ടുണ്ടാവില്ല. ഇതൊന്നും ഒരു വിദഗ്ധ മുഖത്ത് നിന്നും ഉള്ളതല്ല .എന്റെ തോന്നലുകള്‍ മാത്രം പിന്നെ പാണ്ടി മേളം അതിന്റെ പേരില്‍ തന്നെ സൂചിപ്പിച്ച പോലെ തന്നെ തമിഴ്നാട്ടില്‍ നിന്ന് വന്നത് ആണ് എന്നാണ് മേളങ്ങളെ തത്ത്വചിന്താപരമായി അപഗ്രഥിക്കുന്ന പി എന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞത്. അപ്പോള്‍ തന്നെ അതിന്റെ ദ്രാവിഡ ബന്ധം മനസ്സിലായില്ലേ. മറ്റു കലകളിലും ഏറെക്കുറെ മേളതാളങ്ങള്‍ തന്നെ ആണ് ഉപയോഗിക്കുന്നത് . പിന്നെ പാന, മുടിയേറ്റില്‍ ഒക്കെ "കാരിക" എന്നൊരു താളം ഉപയോഗിക്കുന്നുണ്ട് . കൂടിയാട്ടത്തില്‍ ലക്ഷ്മി താളം എന്നൊരു താളം ഉണ്ട്. ഇതിനു വേറെ പേര് ഉണ്ടോ എന്ന് അറിയില്ല. പിന്നെ കേരളീയ താളപദ്ധതി കര്‍ണാടക സംഗീതത്തിലെ താള പദ്ധതി അനുസരിച്ചുള്ളതു തന്നെ ആണ് പേരിലും പ്രയോഗത്തിലും കേരളീയത്വം കൊടുത്തിരിക്കുന്നു എന്ന് മാത്രം.

 

Narayanettan Madangarli- Arun Pv: തികച്ചും ശരി. P.N. Namboodiri പറഞ്ഞതും സോദാഹരണം ആയി സംസാരിച്ചതും ഓര്‍ക്കുന്നു. അവസാന വാചകം കര്‍ണാടക സംഗീതത്തെ ആസ്പദം ആകി എന്നത്.... ശ്രീ പി എസ്സ വാര്യരുടെ വിശകലനം ആയി യോജിക്കുന്നില്ല്യ. ലക്ഷിമി താളത്തെ കുറിച്ച് തീര്‍ച്ചയായും പരയുന്നുണ്ട് താനും....

 

Ajith Neelakantan- According to Sir.C.V.Raman, Percussion drums are classified as Loaded & Non-loaded drums- Only loaded drums are termed as "Sruthi Vadyam" like Mridangam, Tabla, Pakhwaj, Khol and of course, Maddalam. Loaded Drums എന്ന് വച്ചാല്‍ "ചോറ്" ഇട്ട വാദ്യങ്ങള്‍ ......... അതുകൊണ്ട് Arun Pv യുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.  ഈ "ചോറ്" ഭാരതീയ വാദ്യങ്ങളുടെ മാത്രം സവിശേഷത...!!

 

Sreechithran Mj- ചെണ്ടയിൽ ശ്രുതിചേക്കാനുള്ള ശ്രമങ്ങളും അതിനേപ്പറ്റിയുള്ള ചർച്ചകളും അൻപതുവർഷങ്ങൾ ആയെങ്കിലും നടക്കുന്നുണ്ട്. പ്രധാനമായും കഥകളിയിലെ ചെണ്ടയുടെ ഉപയോഗമാണ് ആ ചർച്ചയ്ക്കു കാരണം. കൃത്യമായ പദ്ധതിയുള്ള ഒരു സംഗീതത്തോടു ചേർന്നുപോകേണ്ട അനിവാര്യത ചെണ്ടയ്ക്കു വരുന്നത് അവിടെയാണല്ലോ. കൃഷ്ണൻകുട്ടിപ്പൊതുവാൾ മുതൽ അനേകർ പങ്കെടുത്ത ആ ചർച്ചയുടെ അവസാനവും "ചെണ്ട ശ്രുതി ചേർക്കാനാവില്ല " എന്നിടത്തായിരുന്നു. അതായത്, ശ്രുതി എന്ന സംജ്ഞകൊണ്ട് നമ്മുടെ സംഗീതപദ്ധതി വ്യവഹരിയ്ക്കുന്നവിധം ശ്രുതിച്ചേർച്ചയിലേക്ക് ചെണ്ടയുടെ നാദത്തെ പരുവപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണ് എന്നർത്ഥം. എന്നാൽ, ആധുനിക ഉച്ചഭാഷിണികൾ, ശബ്ദക്രമീകരണങ്ങൾ എന്നിവയനുസരിച്ച് ചെണ്ടയിലും നാദക്രമീകരണം നടക്കുന്നുണ്ട്, നടത്തേണ്ടതുമുണ്ട്. പ്രധാനമായും നാലുസ്ഥാനങ്ങളിലായി വിന്യസിയ്ക്കപ്പെടുന്ന ചെണ്ടയുടെ എണ്ണങ്ങൾ കൃത്യം അക്ഷരങ്ങളായി സ്ഥാനശുദ്ധിയോടെ കേൾക്കാൻ അത് അനിവാര്യവുമാണ്. "വലിച്ചുമൂപ്പിച്ച അസ്സലൊരു ചെണ്ട" എന്ന പഴയ ചെണ്ടയേപ്പറ്റിയുള്ള കാഴ്ച്ചപ്പാട് തായമ്പകയിൽ പോലും അത്രമേൽ ഇന്നു ശരിയാണോ എന്നു സംശയമാണ്.

യക്ഷഗാനത്തിൽ ഉരുളുകൈ കേൾക്കാം. മണികണ്ഠം മറിഞ്ഞുകൊട്ടുക എന്ന സംഗതി ആദ്യമായി "കേരളം - മലയാളികളുടെ മാതൃഭൂമി" എന്ന ഇ എം എസ് പുസ്തകം ലക്ഷ്യംവെച്ച കേരളത്തിന്റെ രാഷ്ടീയഭൂപടത്തിനകത്താണ് കരഞ്ഞുപ്രസവിയ്ക്കപ്പെട്ടത് എന്നു തെളിയിച്ചിട്ടു വലിയ പ്രയോജനമൊന്നുമില്ല. ഈ സംഗതി കൊണ്ട് ആരെല്ലാമാണ് കലാപരമായി പ്രസക്തമായ സർഗാത്മകരൂപങ്ങൾ നിർമ്മിച്ചത്, ഇന്നും നിരന്തരം പുനർനിർണയിക്കപ്പെടുകയും പുതിയ സൃഷ്ടികൾ ഉരുവപ്പെടുത്തുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തം. അതിലപ്പുറമുള്ള പേറ്റന്റ് വേവലാതികളിൽ കലാസ്നേഹികൾക്കു താല്പര്യമുണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.

നമ്മുടെ താളപദ്ധതിയ്ക്ക് കൃത്യം കാലപ്പഴക്കം നിർണയിക്കുക ഏറെക്കുറെ അസാദ്ധ്യമാണ്. ഏതായാലും പൂരങ്ങളുടെ കാലപ്പഴക്കം അനേകം നൂറ്റാണ്ടുകളുടെയാണ്. അന്നേ സംഘവാദനത്തിന്റെ ഈ പൈതൃകവും നമുക്കുണ്ട്. കർണാടകതാളപദ്ധതിയ്ക്കു മുൻപോ പിൻപോ എന്നു കൃത്യമായി പറയുകയും അസാദ്ധ്യം. കർണാടകപദ്ധതിയിലെ താളങ്ങൾ ഏറെക്കുറെ എല്ലാം തന്നെ പരിചരണത്തിലെ വ്യത്യാസത്തോടെ നമുക്കുണ്ടല്ലോ. വാസ്തവത്തിൽ പരിചരണത്തിലെയും അതിൽതന്നെ കാലം താഴ്ത്തുന്ന തന്ത്രത്തിലേയും പ്രത്യേകതകളാണ് നമ്മുടെ താളപദ്ധതിയെ അനന്യസാധാരണമാക്കുന്നത്. കാലം പതിയുക എന്നാൽ വേഗത കുറയുക എന്നല്ല, താളത്തിനകത്തെ അവകാശം (Span) - വിശദാംശങ്ങളുടെ സാനിദ്ധ്യവും വ്യക്തതയും - കൂടുകയാണ് എന്ന നമ്മുടെ കാഴ്ച്ചപ്പാട് തന്നെ അനന്യസാധാരണമാണ്. അത് നമ്മുടെ താളങ്ങളുടെ പതികാലവ്യവസ്ഥയ്ക്ക് മറ്റു ചില മാനങ്ങൾ നൽകുന്നു. കർണാടകപദ്ധതിയിലെ ആദിതാളത്തിനു സമാനമായ നമ്മുടെ ചെമ്പട ഒന്നാം കാലത്തിലെത്തുമ്പോൾ, 32 മാത്രകൾ പിടിയ്ക്കാൻ നാമുണ്ടാക്കിയ തന്ത്രം നോക്കുക.

 

Sreechithran Mj- നല്ലൊരുദാഹരണം വാസുദേവൻ മാഷ് പറയാറുള്ളതാണ് -

"കാക്കേ കാക്കേ കൂടെവിടെ" എന്നതു പതിയ്ക്കുമ്പോൾ "കാകൃതി കാകൃതി കാക്കേ നിന്നുടെ കൂകൃതി കൃകൃതി കൂടെവിടെ" എന്നു കിട്ടും. ഇനിയും പതിച്ചാൽ "കാകൃതി കനകൃതി കാക്കേ നിന്നുടെ കൂകൃതി കുനകൃതി കൂടെവിടെ" എന്നും കിട്ടും

അകത്തെ വിശദാംശങ്ങളെ അഭിവ്യഞ്ജിപ്പിയ്ക്കുന്ന ഈ കലാവിദ്യയിലാണ് നമ്മുടെ താളസംസ്കാരത്തിന്റെ മർമ്മമിരിയ്ക്കുന്നത്.

 

Arun Pv- ലക്ഷ്മി നമ്മുടെ നാടൻകലകളിൽ പണ്ടേയുള്ള താളമാണ്. "തിത്തിത്തെയ്, തികിതത്തെയ്, തിത്താതികിതാതിതെയ്ത്തതികിതത്തെയ്" എന്നു വായ്ത്താരി. 20 അക്ഷരം. "മുക്കുറ്റീ, തിരുതാളീ" എന്നു നാട്ടുവായ്ത്താരി. കാക്കരശ്ശിക്കാർ ഇതിനു 'കൊച്ചുലക്ഷ്മി" എന്നാണ് പറയുക. കാരണം അവർക്കു വലിയ ലക്ഷ്മി വേറെയുണ്ട് - "അമ്പത്തൊമ്പതു പെൺപക്ഷി" എന്ന മട്ട്. ഇതു മറ്റുകലകളിലും ഉണ്ട്.

ലക്ഷ്മി അതിമനോഹരമായി കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിട്ടുണ്ട് - കിരാതം തുള്ളലിൽ അപ്സരസ്സുകൾ അർജ്ജുനന്റെ തപസ്സുമുടക്കാൻ വരുന്ന ഭാഗം - " സുരതരുണികളങ്ങു നടന്നു" എന്നു തുടങ്ങുന്ന ആ വരികൾ നമ്പ്യാർ ഇങ്ങനെ നിർത്തുന്നു -

" കൊട്ടിന്നും പാട്ടിന്നും ഒട്ടും വിജയാ നിനക്കു രസമില്ലേ?"

 
 
free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template